പരിയാരം തിരഞ്ഞെടുപ്പ്: വിജയം സിപിഎമ്മിന്
കണ്ണൂര്‍: ഞായറാഴ്ച നടന്ന പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണയോടെയുള്ള പരിയാരം മെഡിക്കല്‍ കോളേജ് സംരക്ഷണസമിതി വിജയിച്ചു.
യുഡിഎഫിലെ മുഴുവന്‍ വോട്ടര്‍മാരും രാവിലെതന്നെ ബൂത്തിനടുത്തെത്തിയെങ്കിലും അവര്‍ക്ക് വോട്ടുചെയ്യാനായില്ല. സിപിഎമ്മും പോലീസുംചേര്‍ന്ന് തിരഞ്ഞെടുപ്പ് അട്ടിമറിച്ച് തങ്ങളെ വോട്ടുചെയ്യാന്‍ അനുവദിച്ചില്ലെന്ന് യുഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് തിങ്കളാഴ്ച കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുണ്ട്. മറ്റു ജില്ലകളിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനവും നടത്തുന്നുണ്ട്.
രാവിലെ 9 മണിയോടെതന്നെ തിരഞ്ഞെടുപ്പ് തുടങ്ങിയിരുന്നു. എട്ടുമണിക്ക് മാത്രമേ ക്യൂനില്‍ക്കാന്‍ അനുവദിക്കൂ എന്ന പോലീസിന്റെ ഉറപ്പിനെത്തുടര്‍ന്ന് ഏഴരമണിയോടെ ബൂത്തിന് സമീപത്തെത്തിയ യുഡിഎഫുകാര്‍ കണ്ടത് അതിരാവിലെതന്നെ ക്യൂനില്‍ക്കുകയായിരുന്ന സംരക്ഷണസമിതി 'വോട്ടര്‍'മാരെയാണ്.
ഇതേത്തുടര്‍ന്ന് പോലീസുമായി വാക്കേറ്റമുണ്ടായി. തങ്ങളുടെ വോട്ടര്‍മാരെ തടയുകയും വ്യാജവോട്ടര്‍മാരെ ബൂത്തിലേക്ക് പോലീസ് കടത്തിവിടുകയുമായിരുന്നെന്ന് യുഡിഎഫ് നേതാക്കളായ എം.വി രാഘവനും കെ.സുധാകരനും പറഞ്ഞു.
ഉച്ചയ്ക്ക് 12മണിവരെ വോട്ടുചെയ്യാന്‍ പറ്റാതിരുന്ന തങ്ങളുടെ വോട്ടര്‍മാര്‍ നിരാശരായി തിരിച്ചുവരികയായിരുന്നെന്നും അവര്‍ പറഞ്ഞു.
ഭരണസമിതിയിലെ പുതിയ ചെയര്‍മാനായി സിപിഎം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറിയുമായ ടി.കെ ഗോവിന്ദനെ തിരഞ്ഞെടുത്തു.
സൊസൈറ്റി വിഭാഗത്തില്‍ ആകെ പോള്‍ചെയ്ത 248 വോട്ടില്‍ 239ഉം സംരക്ഷണസമിതിക്ക് ലഭിച്ചു. വ്യക്തിഗത വിഭാഗത്തില്‍ 240ല്‍ 208 വോട്ടും അവര്‍ക്ക് കിട്ടി.
പരിയാരം തിരഞ്ഞെടുപ്പില്‍ സിപിഎം കക്ഷിയല്ല. പരിയാരം മെഡിക്കല്‍ കോളേജ് സംരക്ഷണസമിതിക്ക് ധാര്‍മിക പിന്തുണ നല്‍കുകയേ സിപിഎം ചെയ്തുള്ളൂ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എം.വി രാഘവനും കൂട്ടരും ശ്രമിച്ചത്-സിപിഎം ജില്ലാ സെക്രട്ടറി പി.ശശി പറഞ്ഞു.
ബന്ധപ്പെട്ട
വാര്‍ത്തകള്‍