ഹവാല റെയ്‌ഡ്: തോക്കുകളും രേഖകളും കണ്ടെടുത്തു
കോഴിക്കോട്: ഹവാല ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പോലീസ്-റവന്യൂ വിഭാഗം അധികൃതര്‍ സംയുക്തമായി കോഴിക്കോട് ജില്ലയില്‍ നടത്തിയ തിരച്ചിലില്‍ മൂന്ന് തോക്കുകളും സാമ്പത്തിക ഇടപാടുകളുടെ ഒട്ടേറെ രേഖകളും കണ്ടെടുത്തു.
കോഴിക്കോട് ജില്ലയിലെ വില്ല്യാപ്പള്ളി, കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിലായി 13 വീടുകളിലാണ് റെയ്ഡ് നടന്നത്. മലപ്പുറം എസ്.പി. പി.വിജയന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരച്ചിലിലാണ് തോക്കുകളും രേഖകളും കണ്ടെടുത്തത്.
ലൈസന്‍സ് ആവശ്യമില്ലാത്ത തോക്കുകളാണ് കണ്ടെടുത്തതെങ്കിലും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. റെയ്ഡ് നടന്ന മറ്റ് വീടുകളില്‍ നിന്ന് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ജില്ലയിലെ പ്രധാന ഹവാല ഇടപാടുകള്‍ നടക്കുന്ന ഭാഗങ്ങളിലാണ് റെയ്ഡ് നടന്നത്. കൊയിലാണ്ടി ഗസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്‌താണ് എസ്.പി പി. വിജയന്‍ റെയ്ഡിന് നേതൃത്വം കൊടുത്തത്.
13 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ 13 സംഘങ്ങളായി തിരിഞ്ഞാണ് പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടത്തിയത്. വനിതാ പോലീസ് ഉള്‍പ്പടെ 170 പോലീസുകാരും 26 റവന്യൂ ജീവനക്കാരും പങ്കെടുത്തു.
ചില വീടുകളില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ പണവും സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും അവ പിടിച്ചെടുത്തിട്ടില്ല. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ ധനകാര്യ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും രേഖകളുമായി ഒത്തു നോക്കി കൂടുതല്‍ അന്വേഷണം നടത്തും.
കുഴല്‍പ്പണ ശൃംഖലയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ ഭാഗമായാണ് റെയ്ഡ്. മധ്യമേഖലാ ഐ.ജി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ രൂപവത്‌കരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമാണ് റെയ്ഡിന് നേതൃത്വം നല്‍കിയ മലപ്പുറം എസ്.പി പി. വിജയന്‍.
മലപ്പുറം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ മൂന്നാഴ്ച മുന്പ് പതിനാറിടത്ത് പോലീസ് ഹവാലാ റെയ്ഡ് നടത്തിയിരുന്നു. പെരിന്തല്‍മണ്ണയിലെ ഒരു വീട്ടില്‍ നിന്ന് തമിഴ്‌നാട്ടില്‍ 400കോടിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകള്‍ കണ്ടെത്തിയിരുന്നു. മറ്റൊരു വീട്ടില്‍ നിന്ന് തോക്കും പിടികൂടി.
ഇനിയുള്ള ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് എസ്.പി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന ഹവാലാ ഇടപാടുകള്‍ നടക്കുന്നത്.