പിണറായിക്ക് തുല്യന്‍ ലീഡര്‍ മാത്രം
പാര്‍ട്ടിയിലെ രണ്ടാം നിര നേതൃത്വം ഭൂരിപക്ഷവും കരുണാകരന്റെ തിരിച്ചു വരവിനെ ആഗ്രഹിക്കുകയാണ്. കരുണാകരന്റെ നീക്കങ്ങള്‍ക്ക് സമാനമായ നീക്കങ്ങള്‍ സിപിഎമ്മില്‍ പിണറായി വിജയന്‍ നടത്തുന്നതാണ് കോണ്‍ഗ്രസിനെ അലട്ടുന്ന മുഖ്യപ്രശ്നം.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ശക്തി ദുര്‍ഗങ്ങളായിരുന്നു വിവിധ ന്യൂനപക്ഷ മത ജാതി സംഘടനകള്‍. ഈ കോട്ടയിലേയ്ക്ക് കടന്നു കയറാനുളള പിണറായിയുടെ നീക്കങ്ങള്‍ ഏതാണ്ട് വിജയം കണ്ടിട്ടുണ്ട്. കേരളത്തിലെ സമുദായ സംഘടനാ നേതാക്കളുമായി ഇന്ന് ഉറ്റബന്ധം പുലര്‍ത്തുന്ന രാഷ്ട്രീയ നേതാവ് പിണറായി വിജയനാണ്. ഒരു കാലത്ത് ഈ സ്ഥാനം കരുണാകരനായിരുന്നു.
കത്തോലിക്കാ സഭയെ പിണറായി വിജയന്‍ അറിഞ്ഞുകൊണ്ട് ആക്രമിച്ചതിന്റെ ഗുണം പോലും രാഷ്ട്രീയമായി പ്രതിപക്ഷത്തിനോ കോണ്‍ഗ്രസിനോ ഉണ്ടായിട്ടില്ല. എന്നാല്‍ ക്രൈസ്തവ സമുദായത്തിലെ ഏറ്റവും പ്രബലമായ ഒരു വിഭാഗത്തെ പരസ്യമായി വെല്ലുവിളിച്ചതോടെ ഇതര സമുദായങ്ങള്‍ക്കിടയില്‍ സിപിഎമ്മിനോടും പിണറായി വിഭാഗത്തിനോടും അനുകൂലമായ നിലപാട് സമുദായാംഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ട്.
സിപിഎമ്മിന്റെ ഇത്തരം നീക്കങ്ങളെ കണ്ടറിഞ്ഞ് എതിര്‍ക്കാനുളള ശേഷി ഇപ്പോള്‍ കെ കരുണാകരന് മാത്രമേ ഉളളൂവെന്നാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം കരുതുന്നത്. മുല്ലപ്പളളി രാമചന്ദ്രന്‍ ഇക്കാര്യം സോണിയാഗാന്ധിയെ നേരിട്ട് അറിയിച്ചിട്ടുണ്ട്. എ കെ ആന്റണിയും ഈ അഭിപ്രായം തന്നെയാണ് പുലര്‍ത്തുന്നത്.
ചുരുക്കത്തില്‍ കോണ്‍ഗ്രസിനുളളിലെ കരുണാകരന്റെ പ്രസക്തി തിരിച്ചറിഞ്ഞു തന്നെയാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ നേതൃത്വം തയ്യാറെടുക്കുന്നത്. അദ്ദേഹത്തിന്റെ വാര്‍ദ്ധക്യത്തോടുളള സഹതാപമോ കോണ്‍ഗ്രസുകാരനായി മരിക്കാന്‍ അനുവദിക്കുക എന്ന വിശാലമനസോ അല്ലെന്ന് ചുരുക്കം.
കേരളത്തിലെ കോണ്‍ഗ്രസ് അക്ഷരാര്‍ത്ഥത്തില്‍ കരുണാകരന്റെ സാന്നിദ്ധ്യം ദാഹിക്കുകയാണ്. അതുകൊണ്ട് തന്നെ കരുണാകരന്റെ വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും കോണ്‍ഗ്രസ് ഹൈക്കമാന്റ് അര്‍ഹിക്കുന്ന പ്രാധാന്യവും നല്‍കും. എന്നാല്‍ തന്റെ സ്വീകാര്യത മകനുവേണ്ടി ലീഡര്‍ ദുരുപയോഗം ചെയ്യുമോ എന്നാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ നോക്കുന്നത്.
അത്തരം ഉറപ്പുകളൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന് മുരളിയുടെ ശരീരഭാഷ വ്യക്തമാക്കുന്നു. എന്നാല്‍ ഭാവിയില്‍..... അതൊരു ചോദ്യമാണ്.