രാഹുലിനെ ഗ്രനേഡ്‌മാല അണിയിച്ച് തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു
ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ ഗ്രനേഡ്‌മാല അണിയിച്ച് തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് ലഖ്‌നൊവില്‍ പിടിയിലായ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ പൊലീസിനോട് വെളിപ്പെടുത്തി.
2001ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുഹമ്മദ് അഫ്സല്‍ ഉള്‍പ്പെടെയുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരരെ മോചിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭയെ ഇടപെടുത്തുകയെന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു പദ്ധതി ആവിഷ്‌കരിച്ചതെന്നും ഇവര്‍ സമ്മതിച്ചിട്ടുണ്ട്.
രാഹുലിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടവരെന്ന് സംശയിച്ച് ലഖ്‌നൊ പൊലീസ് പിടികൂടിയ മുഹമ്മദ് അബിദ്, യുസഫ്, മിര്‍സാ റഷീദ് എന്നിവരെ കേന്ദ്രസുരക്ഷാ ഏജന്‍സികള്‍ വിശദമായി ചോദ്യം ചെയ്‌തു.
പാക്കിസ്ഥാനിലെ സിയാല്‍ കോട്ടില്‍ വച്ചാണ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ ചിത്രം ഇവരെ കാണിയ്‌ക്കുന്നത്. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇബ്രാഹിം അത്തര്‍, ജെയ്‌ഷെ തലവന്‍ മൗലാന മസൂദ് അസറിന്റെ ബന്ധു അബ്ദുള്‍ റൗഫ് എന്നിവരാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്.
രാഹുല്‍ പതിവായെത്തുന്ന സ്ഥലങ്ങള്‍ നീരീക്ഷിയ്‌ക്കുക തുടര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്യുക എന്നതായിരുന്നു ഇവര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. ജമ്മുമേഖലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെയാണ് ഇവര്‍ രാജ്യത്തെത്തിയത്. പിന്നീട് ഉത്തര്‍പ്രദേശില്‍ നിന്നും ഒത്തുചേര്‍ന്ന് യാത്രതുടങ്ങി.
കാര്‍ വിലയ്‌ക്കുവാങ്ങി ഒരു ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചു. അതിന്‌ശേഷം ഒളിത്താവളം അന്വേഷിച്ച് നടക്കുമ്പോഴാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ നീരീക്ഷണത്തിലായത്. തുടര്‍ന്ന് പൊലീസും രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു.
ചാവേര്‍ ആക്രമണത്തിനോ ബോംബ് സ്‌ഫോടനങ്ങളോ നടത്താതെ വന്‍ ആക്രമണ പദ്ധതികള്‍ തയ്യാറാക്കുകെന്നതാണ് ജെയ്‌ഷെയുടെ തന്ത്രമെന്നാണ് ഇവരെ ചോദ്യം ചെയ്യുന്നതില്‍ നിന്നും തെളിയുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മകന്‍ രാഹുല്‍ ഗാന്ധി, മകള്‍ പിയങ്ക എന്നിവരുള്‍പ്പെടെ എല്ലാ വിഐപികള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ നടപടികള്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം പുനപരിശോധിയ്‌ക്കുന്നുണ്ട്.