എം എം ഹസനെതിരെ ചെന്നിത്തല
തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് എം എം ഹസന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ച ജനശ്രീ പദ്ധതിയ്ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
പാര്‍ട്ടിയുടെ പേരോ സ്ഥാപനങ്ങളോ ജനശ്രീയുമായി ബന്ധപ്പെട്ട് ഉപയോഗിക്കാന്‍ പാടില്ലെന്നും ജനശ്രീയുമായി സഹകരിക്കുന്നവര്‍ അത് സ്വന്തം നിലയില്‍ ആകണമെന്നും കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ചെന്നിത്തല വ്യക്തമാക്കി.
ജനശ്രീ പദ്ധതിയ്ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. കുടുംബശ്രീ മാതൃകയില്‍ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്നാണ് ജനശ്രീ പദ്ധതി തുടങ്ങിയത്. കോണ്‍ഗ്രസിന്റെ പദ്ധതിയെന്ന പേരിലാണ് ജനശ്രീയുടെ പ്രചരണം നടക്കുന്നതെന്നായിരുന്നു വിമര്‍ശനം.
വി ഡി സതീശന്‍, ജി കാര്‍ത്തിയേകന്‍, എം ഐ ഷാനവാസ്, തലേക്കുന്നില്‍ ബഷീര്‍, ജോസഫ് വാഴയ്ക്കന്‍, ടി എന്‍ പ്രതാപന്‍ എന്നിവരാണ് ജനശ്രീ പദ്ധതിയ്ക്കെതിരെ കടുത്ത വിമര്‍ശനം അഴിച്ചു വിട്ടത്. പദ്ധതിയുമായി കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു വിമര്‍ശകരുടെ ആവശ്യം. അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് ഭാവിയിലുണ്ടാകുന്ന എല്ലാ വിവാദങ്ങള്‍ക്കും പാര്‍ട്ടി സമാധാനം പറയേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
ജനശ്രീയുടെ സ്ഥാപകരില്‍ ഒരാളായ വി വി പ്രകാശ് പദ്ധതിയെ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. പാര്‍ട്ടിക്ക് ആളെക്കൂട്ടാനാണ് ജനശ്രീയെന്നായിരുന്നു പ്രകാശിന്റെ ന്യായം. എന്നാല്‍ നിങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന് പാര്‍ട്ടിയിലേയ്ക്ക് ആളെക്കൂട്ടേണ്ടെന്ന് തിരിച്ചടിച്ച് വിമര്‍ശകര്‍ പ്രകാശിനെ ഇരുത്തി.
ജനശ്രീയുടെ പ്രധാന നേതാവായ എം എം ഹസന്‍ യോഗത്തില്‍ പങ്കെടുത്തില്ല.
ബഹളം നിയന്ത്രണാതീതമായപ്പോഴാണ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കായംകുളം സീറ്റ് ലഭിക്കാതിരുന്നതു മുതല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി എം എം ഹസന്‍ അല്‍പം നീരസത്തിലാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രത്യേക ചുമതലയൊന്നും ഇല്ലാതിരുന്ന ഹസന്റെ തലയില്‍ ഉരുത്തിരിഞ്ഞ പരിപാടിയാണ് ജനശ്രീ.
കുടുംബശ്രീ പദ്ധതിയില്‍ സിപിഎം രാഷ്ട്രീയം കലര്‍ത്തുന്നു എന്ന് ആരോപിച്ചാണ് ജനശ്രീ തുടങ്ങുമെന്ന് ഹസന്‍ പ്രഖ്യാപിച്ചത്. പ്രസ്തുത പദ്ധതിയെ കോണ്‍ഗ്രസ് നേതൃത്വം തന്നെ തളളിപ്പറഞ്ഞതോടെ അടുത്ത മാസം നടക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന തല ഉദ്ഘാടനവും അനിശ്ചിതത്വത്തിലായി.