ഉദ്യാനനഗരിയില്‍ ഭീകരാക്രമണങ്ങള്‍ വീണ്ടും
ഉദ്യാനനഗരി വീണ്ടും ഭീകരാക്രമണത്തില്‍ ഭീതിയിലാഴ്‌ന്നിരിയ്‌ക്കുന്നു. നഗരത്തില്‍ ഏഴോളം കേന്ദ്രങ്ങളില്‍ അരങ്ങേറിയ ബോംബ് സ്‌ഫോടനങ്ങള്‍ കവര്‍ന്നെടുത്തത് ഏതാനും പേരുടെ ജീവിതം മാത്രമല്ല, ഉദ്യാന നഗരത്തെ ആശ്രയിച്ച് ജീവിയ്‌ക്കുന്ന ലക്ഷക്കണക്കിനാളുകളുടെ സമാധാനം കൂടിയാണ്.
ഇതാദ്യമായല്ല നഗരം ഒരു ഭീകരാക്രമണത്തിന് സാക്ഷ്യം വഹിയ്‌ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജീവ് ഗാന്ധിയുടെ ഘാതകരായ തമിഴ് പുലികള്‍ ഒളിയ്‌ക്കാന്‍ താവളം കണ്ടെത്തിയത് ഈ നഗരത്തില്‍ തന്നെയായിരുന്നു. എന്നാല്‍ സുരക്ഷാ സൈനികരുടെ കൈയില്‍ നിന്ന് ഒളിച്ചോടുന്നതിനപ്പുറം നഗരത്തെ ഒരു പ്രവര്‍ത്തന കേന്ദ്രമാക്കാന്‍ അവര്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല.
1993ല്‍ മുംബൈ നഗരത്തെ വിറപ്പിച്ച ബോംബ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ ഭീകരര്‍ ബാംഗ്ലൂരിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതായി കണ്ടെത്തിയിരുന്നു.
പക്ഷേ ആ വഴിയ്‌ക്ക് അധികം അന്വേഷണമൊന്നും പുരോഗമിച്ചില്ല. പിന്നീട് ഒരു വ്യാഴവട്ടത്തിന് ശേഷമാണ് നഗരം ഒരു ഭീകരാക്രമണത്തിന് സാക്ഷ്യം വഹിയ്‌ക്കുന്നത്.
2005 ഡിസംബര്‍ ഉദ്യാനനഗരിയില്‍ അന്ന് ഭീകരര്‍ ലക്ഷ്യമാക്കിയത് രാജ്യത്തിന്റെ അഭിമാനമായ ഇന്ത്യന്‍ ഇന്‍സിസ്‌റ്റിറ്റിയൂട്ട് ഓഫ് സയന്‍സിനെയായിരുന്നു.
യന്ത്രത്തോക്കുകളുമായെത്തിയ ഭീകരര്‍ നടത്തിയ വെടിവെയ്‌പില്‍ ദില്ലി ഐഐടിയില്‍ നിന്നുള്ള ശാസ്‌ത്രജ്ഞനായ എം.സി പുരിയാണ് കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‌ക്കുകയും ചെയ്‌തു. ഇന്‍സിസ്റ്റിറ്റിയൂട്ടില്‍ നടന്ന രാജ്യാന്തര സമ്മേളനത്തിനിടെയുണ്ടായ ഭീകരാക്രമണം നഗരത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഞെട്ടിച്ചിരുന്നു.
ഇതിനു ഏറെ മുമ്പു തന്നെ നഗരത്തില്‍ ഭീകരവാദികളുടെ സാന്നിധ്യം ശക്തമായിരുന്നു. ദില്ലിയിലും മുംബൈയും കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെട്രോ നഗരമായ ബാംഗ്ലൂരില്‍ ഭീകരര്‍ കേന്ദ്രമാക്കിയത് പല വിധത്തിലുള്ള ലക്ഷ്യങ്ങളോടെയാണ്.
രാജ്യത്തിന്റെ മൂന്നിലൊന്ന്‌് ഐടി അനുബന്ധ വ്യവസായങ്ങളും ഒട്ടേറെ ശാസ്‌ത്ര പ്രതിരോധ വകുപ്പ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിയ്‌ക്കുന്ന നഗരത്തെ ഭീകരര്‍ കേന്ദ്രമാക്കിയത്‌് ഇതൊക്കെ ലക്ഷ്യം വെച്ചാണെന്ന് അവരുടെ ആദ്യ ആക്രമണത്തോടെ വ്യക്‌്‌തമായിരുന്നു. നഗരത്തില്‍ ജോലിയന്വേഷിച്ചെത്തുന്ന ലക്ഷക്കണക്കിനാളുകളെ മറായക്കി തങ്ങളുടെ പ്രവര്‍ത്തനം കൊണ്ടു പോകാമെന്നതും ബാംഗ്ലൂരിനെ ഭീകരരുടെ ഇഷ്ട താവളമാക്കുന്നതിന് കാരണമായി.
ആദ്യ ഭീകരാക്രമണത്തെ തുടര്‍ന്ന് ഭീകരരുടെ സാന്നിധ്യം തെളിയിക്കുന്ന ഒട്ടേറെ തെളിവുകളും സൂചനകളും പോലീസിനും ഭീകര വിരുദ്ധ സ്‌ക്വാഡിനും നഗരത്തില്‍ നിന്നും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ പോലീസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.
ഇതില്‍ താഴേക്കിടയിലുള്ള ജോലിക്കാര്‍ മുതല്‍ വന്‍ ഐടി കമ്പനികളിലെ ജീവനക്കാര്‍ വരെയുണ്ടായിരുന്നു. ബാംഗ്ലൂരിന് പുറത്ത് സംസ്ഥാനത്ത് വ്യാപിച്ചു കിടക്കുന്ന വനപ്രദേശങ്ങളും ഭീകരര്‍ കേന്ദ്രങ്ങളാക്കി മാറ്റിയതായും തെളിവുകള്‍ ലഭിച്ചു.
എന്നാലിതൊന്നും നഗരത്തില്‍ ശക്തി പ്രാപിച്ചു കൊണ്ടിരിയ്‌ക്കുന്ന ഭീകരവാദികളെ തുടച്ചു നീക്കാന്‍ സഹായിച്ചില്ലെന്നതാണ് ഇപ്പോഴുണ്ടായ സ്‌ഫോടനങ്ങള്‍ തെളിയിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍