സിപിഎം 43ലക്ഷം രൂപ വാങ്ങിയെന്ന് അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: പത്ത് വര്‍ഷം എംപിയായിരുന്ന തന്റെ ശംബളത്തില്‍ നിന്നും 43ലക്ഷം രൂപ സിപിഎം നേതൃത്വം കൈപ്പറ്റിയതായി എപി അബ്ദുള്ളക്കുട്ടി ആരോപിച്ചു.
ചൊവ്വാഴ്‌ച വൈകീട്ട് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചശേഷം നടത്തിയ പ്രസംഗത്തിലാണ് അബ്ദുള്ളക്കുട്ടി സിപിഎമ്മിനെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ത്തിയത്.
എന്റെ എംപി സൗകര്യമെല്ലാം പാര്‍ട്ടിയാണ് അനുഭവിച്ചത്. മാസത്തില്‍ കിട്ടുന്ന 42000 രൂപയില്‍ നിന്നും 35,000 രൂപയാണ് ദില്ലിയില്‍ പാര്‍ട്ടിയ്‌ക്ക് നല്‍കിയത്. 997 മെമ്പര്‍ഷിപ്പുള്ള ദില്ലിയിലെ പാര്‍ട്ടിയ്‌ക്ക് എംപിമാരില്‍ നിന്നും കിട്ടുന്ന ഈ വരുമാനം വലിയ ലാഭക്കച്ചവടമാണ്.
ഒരു വര്‍ഷം ഒന്നര ലക്ഷം കോളുകള്‍ വിളിക്കാവുന്ന എംപിയുടെ ഫോണ്‍ കണ്ണൂരിലെ സിപിഎം ഓഫീസിലാണ് വെച്ചത്. കണ്ണൂര്‍ പാര്‍ട്ടി മാസത്തില്‍ 75,000 കോള്‍ ഈ ഫോണിലാണ് വിളിക്കുന്നത്. എംപിയുടെ വിമാനട്ടിക്കറ്റ് പോലും ഇവിടെ ചില നേതാക്കള്‍ പിടിച്ചുവാങ്ങി ഉപയോഗിച്ചിട്ടുണ്ട്.
ദില്ലിയിലെ മൂന്ന് ഔദ്യോഗിക മുറികളില്‍ ഒന്നില്‍ കെ.കെ രാഗേഷും കുടുംബവുമാണ് താമസിച്ചത്. മറ്റൊന്ന് ദേശാഭിമാനി ബ്യൂറോ ആയി ഉപയോഗിച്ചു. ഒന്ന് മാത്രമാണ് ഞാന്‍ ഉപയോഗിച്ചത്. എന്റെ വ്യക്തിപരമായ ബന്ധം കൂടി ഉപയോഗിച്ച് കണ്ണൂരില്‍ മുപ്പല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ച് നേടിയ എംപി സ്ഥാനത്തിന്റെ സൗകര്യങ്ങള്‍ അങ്ങനെ പത്തുവര്‍ഷവും പാര്‍ട്ടി തന്നെയാണ് അനുഭവിച്ചത്- അബ്ദുള്ളക്കുട്ടി പറഞ്ഞു.
എംപി ഫണ്ടിലും 25ശതമാനം മാത്രമേ തന്റെ ഇഷ്ടത്തിനനുസരിച്ച് വിനിയോഗിച്ചിട്ടുള്ളുവെന്നും അത് നീതിപൂര്‍വ്വമായിത്തന്നെയാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജനെപ്പോലെ ഞാന്‍ വലിയ മുതലാളിയായി ജീവിച്ചിട്ടില്ല.
ക്വട്ടേഷന്‍ സംഘത്തെ കൊണ്ടുവന്നത് എന്നെ കൊല്ലാനാണെന്ന് സിപിഎം പ്രചരിപ്പിച്ചപ്പോഴാണ് എന്റെ ജീവന്‍ കൊണ്ട് കളിക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായത്. സംഗതി വെളിപ്പെടുത്തിയതിന് പി ശശിയോട് നന്ദിയുണ്ട്. ഇനിയെനിക്ക് സൂക്ഷിച്ച് ജീവിക്കാമല്ലോ- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ അംഗത്വം നേടിയത് ഒരു തിരച്ചുവരവ് പോലെയേ തനിക്ക് തോന്നുന്നുള്ളുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ പൊട്ടിക്കരഞ്ഞ ബാപ്പയുടെ മകനാണ് ഞാന്‍. വൈകിയെങ്കിലും ബാപ്പ വിശ്വസിച്ച പാര്‍ട്ടിയില്‍ എത്താന്‍ കഴിഞ്ഞുവല്ലോ- അബ്ദുള്ളക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications