ജപ്പാനും ചുവക്കുന്നു; ഡിപിജെ അധികാരത്തില്‍
ടോക്കിയോ: അമ്പത്തിനാല് വര്‍ഷത്തെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍ഡിപി)യുടെ കുത്തക ഭരണം അവസാനിപ്പിച്ചുകൊണ്ട് ജപ്പാനില്‍ ഇടതു ആഭിമുഖ്യമുള്ള ഡിപിജെ അധികാരത്തില്‍. ഞായറാഴ്‌ച നടന്ന വോട്ടെടുപ്പില്‍ യാഥാസ്ഥിതികരായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയ്‌ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 480 അംഗ ഡയറ്റില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജപ്പാന്‍ 308 സീറ്റ് നേടി വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കുമെന്ന് ഭരണകക്ഷി നേതാവും പ്രധാനമന്ത്രിയുമായ ടാരോ അസോ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തന്റെ പാര്‍ട്ടി കനത്തി തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ടെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നയുടനെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മാന്ദ്യം നേരിടുന്നതിനും രാഷ്‌ട്രീയ അനിശ്ചിതത്വം ഒഴിവാക്കുന്നതിനും വ്യക്തമായ കര്‍മപദ്ധതി ആവിഷ്‌കരിക്കാമെന്ന വാഗ്‌ദാനവുമായാണ് യുകിയോ ഹടോയാമയുടെ ഡിപിജെ ഭരണത്തിലേക്കെത്തുന്നത്. യുകിയോ ഹടോയാമ തന്നെയാവും ഡിപിജെയുടെ പ്രധാനമന്ത്രി. തിരഞ്ഞെടുപ്പ് വിജയം ജപ്പാനിലെ ഓഹരി വിപണികളില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഫലങ്ങള്‍ പുറത്തുവന്നയുടനെ വമ്പന്‍ കുതിപ്പാണ് വിപണിയില്‍ ദൃശ്യമായിരിക്കുന്നത്.
1955 മുതല്‍ 11 മാസമൊഴികെ എല്‍ഡിപിയാണ് ജപ്പാനില്‍ അധികാരത്തിലിരുന്നത്. 1998ല്‍ ഒട്ടേറെ പ്രതിപക്ഷ കക്ഷികള്‍ ലയിച്ചാണ് ഡിപിജെ രൂപം കൊണ്ടത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതില്‍ പരാജയപ്പെട്ടതാണ് ഭരണകക്ഷിയ്‌ക്ക് കനത്ത തിരിച്ചടിയായതെന്ന് വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications