മാനഭംഗം: സ്ത്രീക്ക് 8ലക്ഷം നല്‍കണമെന്ന് കോടതി
വ്യാഴാഴ്ചയാണ് ജസ്റ്റിസ് കെ.കെ ശശിധരന്‍ ഈ വിധി പുറപ്പെടുവിച്ചത്. നേരത്തേ ഈ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഒരു ലക്ഷം രൂപയ്ക്ക് പുറമേ 8ലക്ഷം കൂടി നല്‍കാനാണ് ഉത്തരവ്.
ഒരു ലക്ഷം രൂപ നല്‍കി സര്‍ക്കാറിന് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് പറഞ്ഞു.
ഒരു സ്ത്രീയുടെ മാനത്തിന്റെ വില നിശ്ചയിക്കാന്‍ കഴിയില്ല. മാനഭംഗത്തിനിരയാകുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പീഡനം ഭയാനകമാണ്- കോടതി നിരീക്ഷിച്ചു.
ഗ്രാമവാസിയും കാര്യമായി വിദ്യാഭ്യാസമില്ലാത്തതുമായ ഒരു സ്ത്രീയാണ് പരാതിക്കാരി. ഏറെക്കാലമായി ഇവര്‍ ഈ കേസില്‍ നിയമയുദ്ധം നടത്തിവരുകയാണ്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമനടപടികള്‍ക്കായി ഇവര്‍ക്ക് സ്വന്തം വീടും സ്വത്തുക്കളും വിറ്റവിക്കേണ്ടി വന്നിരുന്നു.
സ്ത്രീയ്ക്ക് പണം നല്‍കിയാല്‍ അവരുടെ നഷ്ടം മാറില്ല. എന്നാല്‍ ഇവരുടെയും കുടുംബത്തിന്റെയും നിലനില്‍പ്പിന് സഹായം നല്‍കാന്‍ ഭരണകൂടം ബാധ്യസ്ഥരാണ്. പൊലീസ് ഇന്‍സ്‌പെക്ടര്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധിയാണ്. അതുകൊണ്ടുതന്നെ ഈ കുറ്റകൃത്യത്തില്‍ സര്‍ക്കാറും പരോക്ഷമായി പ്രതിയാണെന്ന് വിധിന്യായത്തില്‍ പറയുന്നു.
പത്തുലക്ഷം രൂപയാണ് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നത്. 1984 ജൂണ്‍ ഏഴിനാണ് ഇവര്‍ പീഡിപ്പിക്കപ്പെട്ടത്. കുടുംബവഴക്കിനെത്തുടര്‍ന്ന് പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനില്‍ എത്തിയ ഇവരെ പൊലീസ് ഇന്‍സ്‌പെക്ടര്‍ മാനഭംഗപ്പെടുത്തുകയായിരുന്നു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ തന്ത്രപൂര്‍വ്വം തിരിച്ചയച്ച് സ്ത്രീയെ തനിച്ചാക്കിയാണ് ഇന്‍സ്‌പെക്ടര്‍ ഹീനകൃത്യം നടത്തിയത്.
12കൊല്ലം നീണ്ട നടപടികള്‍ക്കൊടുവില്‍ 1996ല്‍ തെങ്കാശി അസിസ്റ്റന്റ് സെഷന്‍സ് കോടതി പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് 11കൊല്ലം തടവ് ശിക്ഷ വിധിച്ചു. ഇയാള്‍ ഇപ്പോള്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.