ഹെയ്ത്തി ഭൂചലനം: മരണം ഒരു ലക്ഷം കടന്നു

യുഎന്‍ സമാധാന സേനയുടെയും കാത്തലിക് റിലീഫ് സര്‍വീസിന്റെയും ആസ്ഥാനമന്ദിരങ്ങളും ഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങി ഒട്ടേറെ കെട്ടിടങ്ങളും നിലംപതിച്ചു. തദ്ദേശീയര്‍ക്കുപുറമേ യു.എന്‍ സമാധാനസേനയിലെ നൂറുകണക്കിനു ഉദ്യേഗസ്ഥരും വിദേശ ടൂറിസ്റ്റുകളും കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നു.
തകര്‍ന്നുവീണ സ്‌കൂളുകളിലും ആശുപത്രികളിലും മലമ്പ്രദേശത്തെ കുടിലുകളിലുമായി നിരവധി പേരാണു മണ്ണിനടിയില്‍ കുഴിച്ചുമൂടപ്പെടുകയോ കുടുങ്ങിപ്പോകുകയോ ചെയ്തിട്ടുള്ളതെന്ന്ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഹെയ്തി പ്രസിഡന്റ് റിനെ പ്രിവല്‍ പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ആദ്യ ഭൂചലനത്തെത്തുടര്‍ന്ന് 27 തവണ ശക്തമായ തുടര്‍ ചലനങ്ങളുണ്ടായി. 1870ന്‌ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പമാണിത്. പ്രസിഡന്റിന്റെ കൊട്ടാരം നിലംപതിച്ചിട്ടുണ്ടെങ്കിലും അദ്ദേഹവും ഭാര്യയും സുരക്ഷിതരാണെന്ന് മെക്‌സിക്കോയിലെ ഹെയ്തി സ്ഥാനപതി അറിയിച്ചു.
ക്രിസ്റ്റഫര്‍ ഹോട്ടലില്‍ പ്രവര്‍ത്തിച്ചിരുന്ന യുഎന്‍.സമാധാന സേനയുടെ അഞ്ചുനില കെട്ടിടമാണ് പൂര്‍ണമായി തകര്‍ന്നത്. ഹെയ്തിയിലെ സമാധാന സേനാമേധാവി ഹെഡി അന്നബി ഉള്‍പ്പെടെ 250 ഓളം യുഎന്‍ ഉദ്യോസ്ഥരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കാണാതായി.ഇരുനൂറോളം ഇന്ത്യക്കാര്‍ ഹെയ്തിയിലെ സമാധാന സേനയില്‍ സേവനം അനുഷ്ഠിയ്ക്കുന്നുണ്ടെങ്കിലും ഇവരിലാരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.
10ലക്ഷത്തോളം വരുന്ന പോര്‍ട്ട് ഓ പ്രിന്‍സിലെ ജനങ്ങള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ യുഎന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ദുരിതാശ്വാസസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം തകര്‍ന്ന റോഡുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ദുരന്തത്തില്‍പ്പെട്ടവര്‍ക്കു ഭക്ഷണവും വെള്ളവും എത്തിക്കാന്‍ കഴിയുന്നില്ലെന്നു രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍ അറിയിച്ചു.












Click it and Unblock the Notifications