പാപ്പിനിശേരിയില്‍ കണ്ടല്‍ പാര്‍ക്കില്ലെന്ന് പി.ശശി
പാപ്പിനിശേരിയല്‍ പാര്‍ക്കിന്റെ ബോര്‍ഡ് മാത്രമേ ഉള്ളൂ. പാര്‍ക്കില്ല. സന്ദര്‍ശനത്തിനു ഫീസുമില്ല. അവിടെ വരുന്നവരില്‍ നിന്നു 10 രൂപ വീതം സംഭാവന വാങ്ങാറുണ്ട്. ക്ഷേത്രങ്ങളില്‍ ഭണ്ഡാരം വയ്ക്കുന്നതുപോലെയാണത്.
കഷ്ടപ്പെട്ടു കണ്ടല്‍ ചെടികള്‍ സംരക്ഷിക്കുന്നവര്‍ സംഭാവന വാങ്ങുന്നു. രശീതി ഒഴിവാക്കി ഭണ്ഡാരപ്പെട്ടി വച്ചാല്‍ അതിലും കൂടുതല്‍ സംഭാവന കിട്ടും-അദ്ദേഹം പറഞ്ഞു.
കണ്ടല്‍ പാര്‍ക്ക് പൂട്ടുന്നതു സംബന്ധിച്ചു കണ്ണൂര്‍ കലക്ടര്‍ക്കു കേന്ദ്രമന്ത്രിയുടെ കത്തു കിട്ടി എന്നു മാത്രമാണു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ കേന്ദ്രമാണത്.
നിയമപരമായ വഴികളിലൂടെ തന്നെ മുന്നോട്ടു പോവും. ശക്തമായ സൊസൈറ്റിയാണ് അതിനു നേതൃത്വം നല്‍കുന്നത്. ഇത്രയൊക്കെ ചെയ്യാന്‍ കഴിഞ്ഞവര്‍ക്ക് അതു സംരക്ഷിക്കാനും കഴിയും.
കണ്ടല്‍ ചെടികള്‍ വച്ചു പിടിപ്പിക്കാനും തോടിനു മുകളില്‍ തെങ്ങു കൊണ്ടു പാലമിടാനും ആരുടെയും അനുമതി ആവശ്യമില്ല. തീരദേശ നിയന്ത്രണ നിയമമനുസരിച്ചാണെങ്കില്‍ വളപട്ടണം പാലം പോലും പൊളിക്കേണ്ടി വരില്ലേ? പയ്യാമ്പലം ബീച്ചും മുഴപ്പിലങ്ങാട് ബീച്ചും പൊളിക്കേണ്ടി വരില്ലേ- ശശി ചോദിച്ചു
സിപിഎം നേതൃത്വത്തില്‍ പാപ്പിനിശേരിയില്‍ നിര്‍മിക്കുന്ന കണ്ടല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട് അനുദിനം വിവാദം പുകയുകയാണ്.
പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാവില്ലെന്ന് ജില്ലയിലെ സിപിഎം നേതൃത്വം വ്യക്തമാക്കുകയും ചെയ്തതോടെയാണ് വിവാദം രൂക്ഷമായത്.
പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തടയാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം തിങ്കളാഴ്ച രാവിലെ നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. കെ.സി ജോസഫ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയത്.
അതേ സമയം പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് അടിയന്തിരപ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചിരുന്നു.