വീടുകയറി വിഎസ് കയര്‍ ഉല്‍പന്നം വിറ്റു
ഞായറാഴ്ച 11 മണിയോടെ ആലപ്പുഴ കളപ്പുര ഗസ്റ്റ് ഹൗസിനു സമീപമാണ് വിഎസ് വില്‍പ്പനക്കാരനായി വീടുകള്‍ കയറിയിറങ്ങിയത്. മുഖ്യമന്ത്രി വില്‍പ്പനക്കാരനായതുകൊണ്ടുതന്നെ വീട്ടുകാര്‍ കയര്‍ തടുക്കുകളും ചവിട്ടികളും നിറഞ്ഞ മനസ്സോടെ വാങ്ങിയ്ക്കുകയും ചെയ്തു.
ഒന്നാം നമ്പര്‍ കാറില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സംഗീത സംവിധായകന്‍ ആലപ്പി ജിമ്മിയുടെ വീട്ടിലേക്കാണ് ആദ്യം പോയത്. വീട്ടുമുറ്റത്തെത്തി കൈ കൂപ്പിനിന്ന വി.എസ്സിനെ ജിമ്മി സ്വീകകിച്ചു.
ഫോംമാറ്റിങ്‌സ് നിര്‍മ്മിച്ച ഏറ്റവും പുതിയ ചകിരിത്തടുക്ക് ജിമ്മിക്ക് മുഖ്യമന്ത്രി നല്കി. നാനൂറ് രൂപ ജിമ്മി മുഖമന്ത്രിക്ക് കൈമാറി. 466 രൂപ വിലയുള്ള ചകിരിത്തടുക്ക് 20 ശതമാനം വിലക്കുറവോടെ 355 രൂപയ്ക്കാണ് വിറ്റത്.
അപ്പോഴേക്കും അയല്‍വീടുകളില്‍ നിന്നു കയറുത്പന്നങ്ങള്‍ മുഖ്യമന്ത്രിയില്‍നിന്നു വാങ്ങാന്‍ കൂടുതലാളുകളെത്തി. ഇവരില്‍ ചിലര്‍ക്ക് കയറുല്‍പ്പനങ്ങള്‍ നേരിട്ട കൈമാറിയ വിഎസ് പരിപാടികളുടെ തിരക്കുള്ളതിനാല്‍ വില്പന നിര്‍ത്തി ഉടന്‍ മടങ്ങി.
രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് 1940 കളില്‍ വി.എസ്. ആലപ്പുഴയിലെ ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. ഈ വേളയിലാണ് കയര്‍ത്തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിലാളി നേതാവായത്.
ഒരുവീട്ടില്‍ ഒരു കയര്‍ ഉത്പന്നം എന്ന കയര്‍വികസനവകുപ്പ് പദ്ധതിയുടെ പ്രചരണാര്‍ത്ഥമാണ് മുഖ്യമന്ത്രി കയറുത്പന്ന വില്പനയ്ക്കിറങ്ങിയത്. രാവിലെ ഒമ്പതരയോടെ സഹകരണമന്ത്രി ജി. സുധാകരന്റെ താത്പര്യപ്രകാരം ഗസ്റ്റ്ഹൗസിനു മുമ്പിലും മുഖ്യമന്ത്രി വില്പനക്കാരനായി എത്തിയിരുന്നു.
ആറാട്ടുവഴി പെറ്റിലിറ്റ് വില്ലയില്‍ മേഴ്‌സിഡയാന മാസിഡോയ്ക്ക് കയര്‍ ചവുട്ടി നല്കിയാണ് മുഖ്യമന്ത്രി വില്പന ആരംഭിച്ചത്. രണ്ടു സ്ഥലങ്ങളിലുമായി അയ്യായിരത്തോളം രൂപയുടെ ഉത്പന്നം മുഖ്യമന്ത്രി വിറ്റു. മുഖ്യമന്ത്രി വില്പനക്കാരനായി വരുന്നതിന് സാക്ഷിയാകാന്‍ പ്രമുഖരുടെ നീണ്ടനിരയുണ്ടായിരുന്നു.