കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡി. കോളെജ് മോര്‍ച്ചറിയില്‍ ജഡങ്ങള്‍ പുഴുവരിച്ചു

  • By Lakshmi
Google Oneindia Malayalam News

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിക്കുള്ളില്‍ മൃതദേഹങ്ങള്‍ പുഴുവരിച്ചു. അപകടത്തില്‍ മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ വയ്ക്കാനെത്തിയ ബന്ധുക്കളാണ് മറ്റു മൃതദേഹങ്ങളില്‍ പുഴുവരിച്ചതായി കണ്ടെത്തിയത്.

ഇതിനെത്തുടര്‍ന്ന് ആളുകള്‍ പ്രതിഷേധവുമായി എത്തിയതോടെ തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ മെഡിക്കല്‍ കോളെജില്‍ സംഘര്‍ഷമുണ്ടായി.

ബൈക്ക് അപകടത്തില്‍ മരിച്ച അശ്വിന്റെ (16) മൃതദേഹം മോര്‍ച്ചറിയില്‍ വയ്ക്കാനെത്തിയവരാണ് പുഴുവിനെ കണ്ടത്.

മോര്‍ച്ചറിക്കുള്ളില്‍ സ്ഥലമില്ലാത്തതിനാല്‍ മോര്‍ച്ചറിയ്ക്കുള്ളിലെ ഫ്രീസറിനോടു ചേര്‍ത്ത് മൃതദേഹം വയ്ക്കാനായിരുന്നു അധികൃതരുടെ നിര്‍ദേശം. മൃതദേഹം ഇവിടെ വയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് തറയില്‍ കൂടിക്കിടക്കുന്ന പുഴുക്കളെ കണ്ടത്. ഇതോടെ ആളുകള്‍ ബഹളംവയ്ക്കുകയായിരുന്നു.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ എസ്്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി. എന്നാല്‍ വിവരമറിഞ്ഞ് കൂടുതലാളുകളും രോഗികളും തടിച്ചുകൂടിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

ഇതിനിടയില്‍ യുവാവിന്റെ ബന്ധുക്കളുമായി സംസാരിച്ചശേഷം എസ്.ഐ. തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തി മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

എന്നാല്‍ സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ആശുപത്രി മോര്‍ച്ചറി തുറന്നുകാണണമെന്ന് ആവശ്യപ്പെട്ടു. അധികൃതര്‍ ഇതിനു തയാറാകാത്തതിനെ തുടര്‍ന്നു വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

മോര്‍ച്ചറിക്കുള്ളില്‍നിന്നു രൂക്ഷമായ ദുര്‍ഗന്ധമാണുയരുന്നതെന്നും പ്രശ്‌നത്തിനു പരിഹാരമുണ്ടാകണമെന്നും നാട്ടുകാര്‍ ഇവരോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് മോര്‍ച്ചറി തുറന്നുകാണിക്കാന്‍ സ്ഥലത്തെത്തിയ എംപി, എംഎല്‍എ എന്നിവര്‍ ആവശ്യപ്പെട്ടു.

മോര്‍ച്ചറിക്കുള്ളില്‍ പുഴുക്കളെ കണ്ട ഇവര്‍ ഉടന്‍ മോര്‍ച്ചറി ശുചിയാക്കാന്‍ സൂപ്രണ്ടിന് കര്‍ശന നിര്‍ദേശം നല്‍കി. രാത്രിയില്‍തന്നെ ശുചീകരണത്തൊഴിലാളികളെത്തി മോര്‍ച്ചറി ശുചിയാക്കി. മോര്‍ച്ചറിക്കുള്ളില്‍ മൃതദേഹങ്ങള്‍ നിറഞ്ഞിരിക്കുന്നതിനാലാണ് മൃതദേഹങ്ങള്‍ പുറത്തുകിടത്തേണ്ടിവന്നതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

മോര്‍ച്ചറിയില്‍ പതിനൊന്നു മൃതദേഹങ്ങള്‍വരെയാണ് സൂക്ഷിക്കാന്‍ കഴിയുക. ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നതില്‍ ഭൂരിഭാഗവും അജ്ഞാത മൃതദേഹങ്ങളുമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X