ഈജിപ്തില്‍ മുബാറക് യുഗം അവസാനിച്ചു
മൂന്നു ദശാബ്ദത്തെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് മുബാറക്ക് സ്ഥാനമൊഴിഞ്ഞത് അറിഞ്ഞതോടെ തലസ്ഥാനമായ കയ്‌റോയിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും ജനങ്ങളുടെ വന്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടന്നു.
മുബാറക് ഉടന്‍ രാജി വെക്കണമെന്ന ആവശ്യവുമായി ജനവരി 25നാണു രാജ്യത്തു പ്രക്ഷോഭമാരംഭിച്ചത്. മറ്റൊരു ആഫ്രിക്കന്‍ അറബ് രാജ്യമായ ടുണീഷ്യയില്‍ ഏകാധിപതിയായ സൈനുല്‍ ആബിദീന്‍ ബിന്‍ അലിക്കെതിരെ ഈയിടെ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ വിജയമാണ് ഈജിപ്തിലെ ജനങ്ങള്‍ക്ക് വിപ്ലവവീര്യം പകര്‍ന്നത്.
ഈജിപ്തിലെ പ്രക്ഷോഭത്തിനും ഏകീകൃത നേതൃത്വമുണ്ടായിരുന്നില്ല. എന്നാല്‍, ദിവസങ്ങള്‍ക്കകം ലിംഗ, പ്രായ ഭേദമെന്യേ ലക്ഷക്കണക്കിനാളുകളാണു പ്രക്ഷോഭനിരയില്‍ അണിനിരന്നത്.
തലസ്ഥാനമായ കയ്‌റോയിലും മറ്റു നഗരങ്ങളിലും കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. കയ്‌റോയിലെ ഫ്രതഹ്‌രീര്‍യ്ത്ത(വിമോചന) ചത്വരമായിരുന്നു പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രം. ചത്വരത്തില്‍നിന്നു മാര്‍ച്ച് ചെയ്ത പ്രക്ഷോഭകര്‍ വെള്ളിയാഴ്ച പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞു.
നില്‍ക്കക്കള്ളിയില്ലാതായ മുബാറക് അപ്പോഴേക്കും തെക്കന്‍ നഗരമായ ശറം അല്‍ ശൈഖിലേക്കു കുടുംബസമേതം പലായനം ചെയ്തിരുന്നു. അതു കഴിഞ്ഞ് അല്‍പ്പ സമയത്തിനകമാണു മുബാറക് സ്ഥാനമൊഴിയുന്നതായി വൈസ് പ്രസിഡന്റ ് ഒമര്‍ സുലൈമാന്‍ ര പ്രഖ്യാപിച്ചത്.
1981ല്‍ പ്രസിഡന്റ ് അന്‍വര്‍ സാദത്ത് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് അന്നു വൈസ് പ്രസിഡന്റായിരുന്ന മുബാറക് രാഷ്ട്രസാരഥ്യം ഏറ്റെടുത്തത്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മുഖംമൂടിയണിഞ്ഞ് അമേരിക്കയ്ക്ക് വിടുപണി ചെയ്തും അധികാരത്തില്‍ അള്ളിപ്പിടിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ പ്രക്ഷോഭം എല്ലാ അതിരുകളും ലംഘിച്ച് മുന്നേറിയപ്പോഴും സ്ഥാനമൊഴിയാന്‍ മുബാറക്കിനു മനസ്സുവന്നില്ല. വ്യാഴാഴ്ച രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം രാജി പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു.