ശാന്തം എന്നാല്‍ പ്രക്ഷുബ്ദം, എല്ലാം തയാര്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അങ്ങനെ അവസാനിച്ചു. ചൊവ്വാഴ്ച ഉച്ചകഴിയുന്നതോടെ എല്ലാ ബുത്തൂകളിലും പോളിംഗ് ഉദ്യോഗസ്ഥര്‍ എത്തും.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒച്ചവയ്ക്കാത്ത പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍. സ്ളിപ്പ് കൊടുത്ത് തീര്‍ത്തിട്ടില്ലാത്തവര്‍ അത് തുടരുകയാണ്. സ്ഥാനാര്‍ത്ഥിയോട് ഏറ്റവും അടുത്ത പ്രവര്‍ത്തകര്‍ പരിചയക്കാരെ ഫോണില്‍ വിളിച്ച് വോട്ട് അഭ്യര്‍ത്ഥിയ്ക്കുന്ന തിരക്കിലാണ്. സാധ്യമായ ഒരു വോട്ട് പോലും ചോരാതിരിയ്ക്കാനുള്ള അവസാന പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പിന്റെ തലേന്ന് നടക്കുന്നത്.
പുതിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് കൂട്ടികിഴിയ്ക്കലിന് വിഷമം ഏറും. തങ്ങള്‍ക്ക് സ്വാധീനം കുറഞ്ഞ പ്രദേശങ്ങളില്‍ കേന്ദ്രീകരിയ്ക്കുകയാണ് അവര്‍. കാഞ്ഞങ്ങാട്, മട്ടന്നൂര്‍, ധര്‍മടം, കല്ല്യാശ്ശേരി, എലത്തൂര്‍, കുറ്റിയാടി, ഏറനാട്, വള്ളിക്കുന്ന്, കോട്ടക്കല്‍, വേങ്ങര, തവനൂര്‍. കൊങ്ങാട്, തരൂര്‍, ഷൊറണൂര്‍, കയ്പമംഗലം, പുതുക്കാട്, കളമശ്ശേരി, കൊച്ചി, തൃക്കാക്കര, വട്ടിയൂര്‍ക്കാവ്, അരുവിക്കര, നേമം, കാട്ടാക്കട, തിരുവനന്തപുരം എന്നിവയാണ് പുതിയ മണ്ഡലങ്ങള്‍.
പ്രചാരണം അവസാനിച്ച തിങ്കളാഴ്ച വൈകീട്ട് നിയന്ത്രണങ്ങള്‍ പലതും ലംഘിയ്ക്കപ്പെട്ടു. ചലിയ്ക്കുന്ന വാഹനങ്ങളില്‍ ഉച്ചഭാഷിണി പാടില്ലെന്ന നിബന്ധനയായിരുന്നു കേരളം എങ്ങും ലംഘിയ്ക്കപ്പെട്ടത്.
കന്നി വോട്ടര്‍മാര്‍ ആവേശത്തിലാണ്. ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നതിന്റെ ആവേശം.
പ്രശ്ന ബാധിത ബൂത്തുകള്‍ നിരീക്ഷിയ്ക്കാന്‍ മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഒരു മൈക്രോ ഒബ്സര്‍വര്‍ നിര്‍ദ്ദേശിയ്ക്കപ്പെട്ട ബൂത്തുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം സുഗമമാണെന്ന് ഉറപ്പ് വരുത്തണം. സാധാരണ മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിയ്ക്കുന്ന പതിവില്ല.
അംഗ വൈകല്യം ഉള്ളവര്‍ക്ക് ബൂത്തില്‍ എത്താന്‍ സൗകര്യം ഒരുക്കുന്ന റാമ്പ് എല്ലാ ബൂത്തിലും ഉണ്ടാവുമെന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതുണ്ടാവുമോഎന്ന് കണ്ട് അറിയേണ്ടിയിരിയ്ക്കുന്നു. 20000 ബൂത്തുകളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കേരളത്തിലെ ആകെ വോട്ടര്‍മാര്‍ 22878767 ആണ്. ഇതില്‍ 10959115 പുരുഷന്മാരും 11919652 സ്ത്രീകളുമാണുള്ളത്.