ഹിമാലയ കേസ്: ചെന്നിത്തലയ്ക്ക് ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം: ഹിമാലയന്‍ ചിട്ടി ഫണ്ട് ഉടമകളുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്‌ക്കെതിരേയുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. അന്വേഷണത്തില്‍ ചെന്നിത്തലയ്‌ക്കെതിരേ തെളിവില്ലെന്നു കണ്ടാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് പത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇടതു സര്‍ക്കാര്‍ പുറത്തുവിടാതെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. കണിച്ചുകുളങ്ങര കേസിലെ പ്രതികളായ ഹിമാലയ ചിട്ടി ഫണ്ട് ഉടമകളെ രക്ഷിക്കാന്‍ ചെന്നിത്തല കൈക്കൂലി വാങ്ങിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണമാണ് ഇടതു സര്‍ക്കാര്‍ വിജിലന്‍സിനു വിട്ടത്. കണിച്ചുകുളങ്ങര ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ വി.എ. ഹക്കീം ആയിരുന്നു പരാതിക്കാരന്‍.
മൂന്നുവര്‍ഷം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചെന്നിത്തലയ്‌ക്കെതിരേ പരാതിക്കാരന്‍ ഒരുപറ്റം വ്യാജ പരാതികള്‍ ഉന്നയിക്കുകയാണു ചെയ്തതെന്നു പറയുന്നു. പരാതിക്കാരന്‍ വിശ്വസനീയതയുള്ള ആളല്ല. കുറ്റകരമായ പശ്ചാത്തലമുള്ള ഇയാള്‍ പൊലീസിന്റെ നോട്ടപ്പുള്ളിയാണ്.
ചെന്നിത്തല വക്കീല്‍ നോട്ടിസ് അയച്ചതിനെ തുടര്‍ന്ന് ഇയാള്‍ ആരോപണങ്ങള്‍ പിന്‍വലിച്ചു. ഈ വ്യാജ പരാതിയിന്മേല്‍ യാതൊരു തുടര്‍ നടപടികളും ആവശ്യമില്ലെന്നു പറഞ്ഞാണു റിപ്പോര്‍ട്ട് അവസാനിപ്പിച്ചിരിക്കുന്നത്. ഹിമാലയ ഉടമസ്ഥരായ കെ.എന്‍. ബിനീഷ്, എന്‍.എസ്. സജിത്ത് എന്നിവര്‍ മുന്‍ ജീവനക്കാരന്‍ ടി. രമേശിനെ വാടകക്കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.
അതിനിടെ കണിച്ചുകുളങ്ങര കേസുമായി ബന്ധപ്പെട്ടു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്‌ക്കെതിരേയുള്ള വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പുകഴ്ത്തിയെന്ന ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് അന്വേഷണത്തില്‍ ഇടതുസര്‍ക്കാര്‍ ഒരുതരത്തിലും ഇടപെട്ടില്ല. ചെന്നിത്തലയ്ക്കു ക്ലീന്‍ ചിറ്റ് നല്‍കി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുകയാണു ലക്ഷ്യമെന്നു കോടിയേരി പറഞ്ഞു.