ജയിലില്‍ നിന്നിറങ്ങാന്‍ ഹസാരെ ഉപാധിവച്ചു

ശക്തമായ അഴിമതിവിരുദ്ധ ലോക്പാല്‍ ബില്‍ ആവശ്യവുമായി ദില്ലിയിലെ ജയ്പ്രകാശ് നാരായണ്‍ പാര്‍ക്കില്‍ നിരാഹാര സമരം നടത്താന്‍ അനുമതിയില്ലെങ്കില്‍ ജയില്‍മോചനം വേണ്ടെന്നായിരുന്നു ഹസാരെയുടെ നിലപാട്. രാത്രി 9.05നു ഹസാരെയെ വിടുമെന്നായിരുന്നു പ്രഖ്യാപനം.
ആത്മീയ ആചാര്യനായ ശ്രീ ശ്രീ രവിശങ്കര്‍ പുലര്‍ച്ചെ ഒരുമണിക്ക് വിവരാവകാശ പോരാളിയായ മനീഷ് സിസോദിയയ്‌ക്കൊപ്പം തിഹാര്‍ ജയിലിലെത്തി ഹസാരയെ പിന്തിരിപ്പിക്കാന്‍ ശ്രമം ആരംഭിച്ചു.
ജയിലിനുള്ളിലും ഹസാരെ നിരാഹാരത്തിലാണെന്ന് രാത്രി പത്തരയോടെ പുറത്തെത്തിയ മനുഷ്യാവകാശപ്രവര്‍ത്തകന്‍ മനോജ് സിസോഡിയ അറിയിച്ചു.
കിഴക്കന്‍ ദില്ലിയിലെ വീട്ടില്‍ നിന്നു ചൊവ്വാഴ്ച രാവിലെ ഏഴരയ്ക്കാണു ഹസാരെയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്വന്തം ജാമ്യത്തില്‍ പോകാന്‍ വിസമ്മതിച്ചതിനാലാണു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാറിലേക്കു വിട്ടതെന്നു പൊലീസ് പറഞ്ഞു.
മഗ്‌സസെ പുരസ്‌കാര ജേതാക്കളായ അരവിന്ദ് കേസരിവാള്‍, കിരണ്‍ ബേദി, മുന്‍ നിയമമന്ത്രി ശാന്തി ഭൂഷണ്‍, മനോജ് സിസോഡിയ എന്നിവര്‍ ഉള്‍പ്പെടെ എട്ടു പേരെയാണു ഹസാരെയ്‌ക്കൊപ്പം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലടച്ചിച്ചിരുന്നത്. കിരണ്‍ ബേദി, ശാന്തി ഭൂഷണ്‍ എന്നിവരെ സന്ധ്യയോടെ വിട്ടയച്ചു.
ഹസാരെയെയും സംഘത്തെയും അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പൂര്‍ണമായി സ്തംഭിച്ചു. ബിഎസ്പി ഒഴികെയുള്ള പ്രതിപക്ഷകക്ഷികള്‍ക്കു പുറമേ ഭരണസഖ്യത്തിലെ ചില ഘടക കക്ഷികള്‍ക്കും ഹസാരെയുടെ അറസ്റ്റില്‍ അതൃപ്തിയുണ്ട്.
ക്രമസമാധാന പാലനത്തിന്റെ ഭാഗമായുള്ള അറസ്‌റ്റെന്നാണു കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം. അറസ്റ്റ് സംബന്ധിച്ചു ദില്ലി പൊലീസില്‍ നിന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി.
രാജ്ഘട്ടിന് അടുത്തുള്ള ജയപ്രകാശ് നാരായണ്‍ ദേശീയ പാര്‍ക്കില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പതിനാണു ഹസാരെയുടെ രണ്ടാം നിരാഹര സമരം തുടങ്ങേണ്ടിയിരുന്നത്. സുരക്ഷയുടെ ഭാഗമായി ഉന്നയിച്ച ഉപാധികള്‍ അംഗീകരിക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നു തിങ്കളാഴ്ച ഈ മേഖലയില്‍ ദില്ലി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
നിരോധനാജ്ഞ ലംഘിക്കാന്‍ ആഹ്വാനം ചെയ്ത ഹസാരെ സമരത്തില്‍ നിന്നു പിന്മാറാതിരുന്നതിനെ തുടര്‍ന്നാണ് അറസ്‌റ്റെന്നു പൊലീസ് അറിയിച്ചു. ഹസാരെയുടെ അറസ്റ്റ് ജനാധിപത്യവിരുദ്ധ നടപടിയാണെന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് അറിയിച്ചു.












Click it and Unblock the Notifications