സിപിഎം സികെപി പത്മനാഭനെ തരംതാഴ്ത്തി
കര്‍ഷകസംഘം ഫണ്ട് കൈകാര്യം ചെയ്തതിലുള്ള വീഴ്ചയുടെ പേരിലാണു സംസ്ഥാന കമ്മിറ്റിയുടെ നടപടി. കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയായിരിക്കെ 24 ലക്ഷം രൂപയുടെ തിരിമറിനടത്തിയെന്നാണ് ആരോപണം. ഇതേ പ്രശ്‌നത്തില്‍ കര്‍ഷകസംഘം മുന്‍ സംസ്ഥാന പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ എം.കെ. ഭാസ്‌കരനെ താക്കീതു ചെയ്യാനും പാര്‍ട്ടി തീരുമാനിച്ചു.
സികെപി കൂടി പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് അച്ചടക്കനടപടി. തന്റെ ഭാഗം അദ്ദേഹം അവിടെ വിശദീകരിച്ചു വെങ്കിലും അംഗീകരിക്കപ്പെട്ടില്ല. കമ്മിറ്റിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു.
കര്‍ഷകസംഘത്തിന്റെയും അവരുടെ മുഖമാസികയായ കാര്‍ഷിക കേരളത്തിന്റെയും അക്കൌണ്ടിലുള്ള പണമാണ് തിരിമറി നടത്തിയത്. കണക്കില്‍ ഉണ്ടാകേണ്ടിയിരുന്ന ഇത്രത്തോളം പണം എവിടെപ്പോയെന്ന ചോദ്യത്തിനു തൃപ്തികരമായ ഉത്തരം പാര്‍ട്ടിക്കോ കര്‍ഷകസംഘത്തിനോ നല്‍കാന്‍ സികെപിക്കു കഴിഞ്ഞില്ല.
കര്‍ഷകസംഘത്തിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ഈ പ്രശ്‌നം ഉയര്‍ന്നു. അവിടെ കണക്ക് വ്യക്തമായി വയ്ക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. തുടര്‍ന്ന് ആ സമ്മേളനത്തില്‍ അദ്ദേഹത്തെ സെക്രട്ടറിപദത്തില്‍ നിന്ന് ഒഴിവാക്കി.
പിന്നീടു നിയമസഭാ തിരഞ്ഞെടുപ്പു ഘട്ടത്തില്‍ സിറ്റിങ് എംഎല്‍എ ആയ അദ്ദേഹത്തിനു തളിപ്പറമ്പ് സീറ്റ് നിഷേധിച്ചതും ഇക്കാരണം പറഞ്ഞായിരുന്നു. സംഘത്തിന്റെ പാര്‍ട്ടി ചുമതല വഹിച്ചിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ആദ്യം ഓഡിറ്റിങ് നടന്നത്. തുടര്‍ന്ന് എ. വിജയരാഘവനും വി.വി. ദക്ഷിണാമൂര്‍ത്തിയും അടങ്ങുന്ന അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടും സികെപി പത്മനാഭന് എതിരായി.
ഓഫിസ് കൈകാര്യം ചെയ്ത ജീവനക്കാരനെതിരെയാണു സികെപി വിരല്‍ചൂണ്ടിയത്. എന്നാല്‍ ഈ ജീവനക്കാരന്റെ മൊഴി സികെപിക്ക് എതിരുമായി. താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന വിശദീകരണമാണു സംസ്ഥാന കമ്മിറ്റി യോഗത്തിലും സികെപി നല്‍കിയത്.
എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെയുള്ള ആരോപണത്തെക്കുറിച്ചുള്ള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ ചര്‍ച്ചയ്ക്കു വന്നില്ല.