2000ത്തില്‍ കൊല്ലപ്പെട്ടയാള്‍ 2012ല്‍ തിരിച്ചെത്തി

'കൊല്ലപ്പെട്ടയാള്‍' തിരിച്ചെത്തിയപ്പോഴേയ്ക്കും കേസിലെ 'പ്രതികള്‍' പത്തുവര്‍ഷത്തെ ജയില്‍വാസം അനുഭവിച്ചുകഴിഞ്ഞിരന്നു. 2000 ഓഗസ്റ്റ് രണ്ടിനാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ഭഗവന്‍ദാസ് എന്നയാളുടെ 'കൊലപാതക'വുമായി ബന്ധപ്പെട്ട് പൊലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. രാമേശ്വര്‍, അദ്ദേഹത്തിന്റെ പിതാവ് മോഹന്‍, ബന്ധുവായ ദാല്‍ ചന്ദ് എന്നിവര്‍ക്കെതിരെയായിരുന്നു 'കൊലപാത'ക്കുറ്റത്തിന് കേസ്.
വിചാരണ ഘട്ടത്തിലും മൂന്നു പ്രതികളും തങ്ങള്‍ നിരപരാധികളാണെന്നും മനപൂര്‍വ്വം കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും പലതവണ കോടതിയില്‍ ആവര്‍ത്തിച്ചെങ്കിലും സാധാരണ കൊലക്കേസുകളിലെന്നപോലെതന്നെ ഇതിന് ഫലമുണ്ടായില്ല.
2003 ഫിബ്രവരി 10ന് ഝാന്‍സിയിലെ സെഷന്‍സ് കോടതി മൂന്നു പേരും 'കുറ്റക്കാരാ'ണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തു. പിന്നീട് ഇവര്‍ അപ്പീല്‍ ഹര്‍ജി നല്‍കിയെങ്കിലും 2009 ഒക്‌ടോബറില്‍ അലഹബാദ് ഹൈക്കോടതി ഹര്‍ജി തള്ളി കീഴ്‌ക്കോടതി വിധി ശരിവെക്കുകയായിരുന്നു.
കാര്യങ്ങള്‍ മാറി മറിഞ്ഞത് 2010 ഡിസംബറിലാണ്. 'കൊല്ലപ്പെട്ടു'വെന്ന് കരുതിയ ഭഗവന്‍ദാസ് പെട്ടെന്ന് ഒരു ദിവസം നാട്ടില്‍ പ്രത്യക്ഷപ്പെടുകയും പോലീസിനും മാധ്യമങ്ങള്‍ക്ക് മുമ്പാകെ ഹാജരാവുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും നിരപരാധികളായ മൂന്നു പേര്‍ ജയിലില്‍ കഴിയേണ്ടിവന്നത് ഒമ്പതര വര്‍ഷം.
അതോടെ ചെയ്യാത്ത കുറ്റത്തിന് തങ്ങള്‍ക്കെതിരെ കുറ്റം ചാര്‍ത്തിയ സംസ്ഥാന പ്രോസിക്യൂഷനെതിരെ ഒരോരുത്തരും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. അമികസ്‌ക്യൂരിയായ മനോഹര്‍ സിങ് ബക്ഷിയാണ് സുപ്രീംകോടതിക്ക് മുമ്പാകെ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയും യഥാര്‍ഥ വസ്തുതകളും ചൂണ്ടിക്കാട്ടിയത്.
ജസ്റ്റിസ്മാരായ ആര്‍.എം ലോധ, എച്ച്.എല്‍ ഗോഖലെ എന്നിവരടങ്ങിയ ബഞ്ച് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പേരെയും അടിയന്തിരമായി ജാമ്യത്തില്‍ വിട്ടയക്കാന്‍ ഉത്തരവിട്ടു. മൂന്നു നിരപരാധികളുടെ അപേക്ഷയില്‍ സുപ്രീംകോടതി ഒരു നഷ്ടപരിഹാരം വിധിച്ചേയ്ക്കാനിടയുണ്ട്. പക്ഷേ പത്തുവര്‍ഷം അവര്‍ അനുഭവിച്ച മാനസികവ്യഥയ്ക്ക് എന്ത് പകരം നല്‍കിയാലാവും മതിയാവുക?
യഥാര്‍ഥത്തില്‍ ഭഗവന്‍ദാസ് ഹിമാചലില്‍ ഒരു ഗ്രാമത്തിലെ പ്രമുഖ ധാന്യവ്യാപാരിയുടെ കടയില്‍ ജോലിക്കാരനായി നാടുവിട്ടതായിരുന്നു. ഈ അവസരം മുതലപ്പെടുത്ത ഗ്രാമത്തിലെ ഒരു പ്രമുഖന്‍ ഭഗവന്‍ദാസിന്റെ ആരുമറിയാതെയുള്ള ഈ തിരോധാനം അവസരമായി ഉപയോഗിക്കുകയായിരുന്നു.












Click it and Unblock the Notifications