ഹൈദരലിയുടെ ബന്ധുവിന്റെ സ്‌കൂളിനെതിരെ എം എസ് എഫ്
സമുദായസ്‌നേഹത്തിന്റെ മറവില്‍ നടത്തുന്ന വിദ്യാഭ്യസക്കച്ചവടത്തിനെതിരെ സ്വന്തം പാര്‍ട്ടിയുടെ തന്നെ വിദ്യാര്‍ഥി സംഘടന രംഗത്തെത്തിയതോടെ മുസ്ലീം ലീഗ് നേതൃത്വം വെട്ടിലായി. വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്ന പാര്‍ട്ടി കൂടിയാണ് മുസ്ലീം ലീഗ്. 140 ഓളം വിദ്യാര്‍ഥികള്‍ക്കാണ് നിയമങ്ങള്‍ കാറ്റില്‍പറത്തി കോഴ വാങ്ങി പ്രവേശനം അനുവദിച്ചത്. കമ്മ്യൂണിറ്റി ക്വാട്ടയില്‍ ഓരോ കുട്ടിയില്‍ നിന്നും 25000 രൂപ മുതല്‍ 30000 രൂപവരെ ഈടാക്കുന്നുണ്ടെന്നായിരുന്നു ആരോപണം.
എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആസിഫലിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി സ്‌കൂളിലെത്തിയത്. പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തിയ ഇവര്‍ പ്രവേശനം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ച നടക്കുമ്പോള്‍ സ്‌കൂള്‍ മാനേജര്‍ ഇരുമ്പു വടിയുമായി വിദ്യാര്‍ഥികളെ ആക്രമിക്കാനൊരുങ്ങിയെന്നും പറയപ്പെടുന്നു. തുടര്‍ന്ന് എം എസ് എഫ് പ്രവര്‍ത്തകരും അധ്യാപകരും തമ്മില്‍ വാക്കേറ്റം നടക്കുകയും മാനേജരുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഘെരാവോ ചെയ്യുകയും മുറിയില്‍ പൂട്ടിയിടുകയുമായിരുന്നു. പ്രശ്‌നത്തില്‍ തീരുമാനം എടുക്കുന്നതുവരെ പ്രിന്‍സിപ്പലിനെ പുറത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ ഉറച്ചുനിന്നു.
തുടര്‍ന്ന് കുളത്തൂര്‍ എസ് ഐയുടെ നേതൃത്വത്തില്‍ പൊലീസെത്തി ചര്‍ച്ച നടത്താമെന്നറിയിച്ചതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിനെ പുറത്തേക്ക് പോകാന്‍ സമരക്കാര്‍ അനുവദിച്ചത്. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുമായി സംഘടനാ നേതാക്കള്‍ ഫോണില്‍ സംസാരിച്ചു. അനധികൃതമായി നടന്ന പ്രവേശനം റദ്ദുചെയ്തതായി അറിയിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. കമ്മ്യൂണിറ്റി ക്വാട്ടയില്‍ ഇത്തരം പ്രവേശനം നടക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കെതിരെയും സമരം നടത്തുമെന്നും ഇതില്‍ ലീഗ് മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂള്‍, മറ്റുള്ളവ എന്ന വേര്‍തിരിവില്ലെന്നും ആസിഫലി പിന്നീട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ അണികള്‍ പരസ്യമായി രംഗത്തെത്തിയതും ജില്ലാ ഭാരവാഹികളെ ഏകപക്ഷീയമായി തെരഞ്ഞെടുത്തതിനെതിരെ നേതാക്കളുടെ കോലം കത്തിച്ചതും മുസ്ലീം ലീഗിനെ പ്രതിസന്ധിയിലാക്കിയതിന് പിന്നാലെയാണ് എം എസ് എഫിന്റെ പ്രതിഷേധവും ഉയര്‍ന്നിരിക്കുന്നത്.