വേട്ടയാടുന്നത് ടിപിയുടെ പ്രേതം

ടി പി ചന്ദ്രശേഖരന്‍ വധത്തിലും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്റെ മേല്‍ സംശയത്തിന്റെ നിഴല്‍ വീണിട്ടുണ്ട്. ഷൂക്കൂര്‍ വധം പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ ഭാഗമായാണെങ്കില്‍ ചന്ദ്രശേഖരന്‍ വധം വളരെ നാളുകളിലെ ഗൂഢാലോചനയുടെ ഫലമായി നടന്നതാണ്. സി പി എമ്മിന്റെ കോഴിക്കോട്-കണ്ണൂര്‍ ജില്ലാ നേതൃത്വങ്ങള്‍ അറിഞ്ഞ് നടന്ന ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ അന്വേഷണം മുറുകിയാല്‍ സംസ്ഥാനതല നേതാക്കളില്‍ ഒട്ടേറെപ്പേര്‍ ചിലപ്പോള്‍ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായെന്നുവരാം.
ചന്ദ്രശേഖരന്റെ കൊലപാതകമുണ്ടായതിന്റെ ആദ്യ ആഴ്ചകളില്‍ പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ അരയും തലയും മുറുക്കിയിറങ്ങി, ഭീഷണി സ്വരത്തില്‍ സംസാരിച്ച ചില ഉന്നത നേതാക്കള്‍ ഇപ്പോള്‍ മാളത്തില്‍ കയറിയിട്ടുണ്ട്. അവര്‍ അപകടം മണത്തുതുടങ്ങിയെന്ന് തന്നെയാണ് കരുതേണ്ടത്. പാര്‍ട്ടിയുടെ ഉന്നത നേതൃത്വം അറിയാതെ കൊലപാതകം പോലെയുള്ള ഗൗരവതരമായ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് സി പി എമ്മിന്റെ പാര്‍ട്ടി ഘടന അറിയുന്നവര്‍ക്ക് വ്യക്തമാണ്.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ രണ്ട് കേസുകളിലും അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്യുമ്പോള്‍ കടുകിടെ വിഴ്ച സംഭവിച്ചാല്‍ വലിയ പ്രത്യാഘാതങ്ങളാണുണ്ടാവുകയെന്ന് സര്‍ക്കാരിനും അന്വേഷണസംഘങ്ങള്‍ക്കും നല്ല ബോധ്യമുണ്ട്. അന്വേഷണം ശക്തമായും ശാസ്ത്രീയമായും മുന്നോട്ടുപോകുന്നത് ആപത്താണെന്നറിഞ്ഞതോടെയാണ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയത്. തന്റെ ഫോണ്‍ വരെ ചോര്‍ത്തിയെന്ന പിണറായി വിജയന്റെ വെളിപ്പെടുത്തല്‍ ഒരു മുന്‍കൂര്‍ ജാമ്യമെടുക്കലാണ്.
പെട്ടെന്നുള്ള പ്രകോപനങ്ങള്‍ കാരണമുള്ള കൊലപാതകങ്ങള്‍ ഒഴിച്ചാല്‍ പാര്‍ട്ടി വ്യക്തമായി ആലോചിച്ച് നിശ്ചയിച്ച ആക്രമണങ്ങളെക്കുറിച്ച് പാര്‍ട്ടി സെക്രട്ടറിക്ക് അറിവുണ്ടാകില്ലേ എന്ന് ഇതുവരെ ആരും പിണറായിയോട് മുഖത്തുനോക്കി ചോദിച്ചിട്ടില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ ചിലപ്പോള്‍ അതുണ്ടായിക്കൂടെന്നില്ല. പാര്‍ട്ടി നടത്തുന്ന കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറി അറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് സെക്രട്ടറിയുടെ കസേരയില്‍ കുത്തിയിരിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ സി പി എമ്മിന് ന്യായമായും ഉത്തരം പറയേണ്ടിവരും. ആ ചോദ്യം പിണറായിയും പാര്‍ട്ടിയും പ്രതീക്ഷിക്കുന്നുണ്ട്. പി ജയരാജന്റെ അറസ്റ്റ് അതിനാലാണ് ഒരു ദുഃസൂചനയായി സി പി എം കരുതുന്നത്. അതിലുള്ള അമര്‍ഷമാണ് ഹര്‍ത്താലിന്റെയും അക്രമങ്ങളുടെയും രൂപത്തില്‍ പുറത്തുവരുന്നത്.
മുന്‍ പേജില്‍












Click it and Unblock the Notifications