വഴക്കും വക്കാണവും തീര്‍ക്കാന്‍ യുഡിഎഫ് യോഗം
രണ്ടാം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതാദ്യമായാണ് യുഡിഎഫിന്റെ സമ്പൂര്‍ണദിന യോഗം ചേരുന്നത്. രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തില്‍ കക്ഷിനേതാക്കളും മന്ത്രിമാരും പങ്കെടുക്കും.
ഭൂവിനിയോഗ ബില്ലിനെച്ചൊല്ലി കെ.എം. മാണിയും അടൂര്‍ പ്രകാശും തമ്മില്‍ നടത്തിയ പ്രസ്താവനാ യുദ്ധം, ഇഎഫ്എല്‍ നിയമഭേദഗതിക്കെതിരേ കെ.ബി. ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രിക്കു നല്‍കിയ കത്ത്, പരിയാരം മെഡിക്കല്‍ കോളെജിന്റെ കാര്യത്തില്‍ എം.വി. രാഘവന്‍ നടത്തിയ ഭീഷണി, മുസ്ലിം ലീഗിന്റെ അസംതൃപ്തി തുടങ്ങി എന്നിങ്ങനെയ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയ്‌ക്കെത്തുക.
മുന്നണി സംവിധാനത്തിനുള്ളില്‍ കാര്യമായ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന പരാതി അവസാനിപ്പിക്കാനാണ് ഒരു ദിവസം നീളുന്ന യോഗം ചേരാന്‍ നേതൃത്വം തീരുമാനിച്ചത്. എന്നാല്‍, വിശദ ചര്‍ച്ചകള്‍ വിഴുപ്പലക്കലിലേക്ക് നീങ്ങുമോയെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്.
ഘടകകക്ഷികള്‍ക്കിടയില്‍ ആരംഭിച്ച ഭിന്നത കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിലേക്കും വഴിതുറന്നു കഴിഞ്ഞു. ഭൂവിനിയോഗ നിയമഭേദഗതിയിലുള്ള അഭിപ്രായഭിന്നത പ്രകടിപ്പിക്കുന്നതിലുപരി മന്ത്രിമാരായ കെ.എം. മാണിയും അടൂര്‍ പ്രകാശും രൂക്ഷമായ ഭാഷയിലാണ് പരസ്പരം ആക്രമിച്ചത്.
ഭൂവിനിയോഗ നിയമ ഭേദഗതി എല്ലാവരും ചര്‍ച്ച ചെയ്ത് അംഗീകരിച്ചശേഷം തങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് അടൂര്‍ പ്രകാശിന്റെ ശ്രമമെന്നാണ് മാണിയുടെ പരാതി. അടൂര്‍ പ്രകാശിന്റെ നീക്കത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ടെന്നും മാണി വിഭാഗം കരുതുന്നു. മന്ത്രിസഭയിലെ ജൂനിയര്‍ അംഗങ്ങളിലൊരാളെ ഉപയോഗിച്ച് അപമാനിക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും മാണിവിഭാഗം മുന്നറിയിപ്പ ്‌നല്‍കിയിട്ടുണ്ട്.
തങ്ങളെ വര്‍ഗ്ഗീയകക്ഷിയായി ചിത്രീകരിച്ച് ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നു എന്ന പരാതി യോഗത്തില്‍ ഉന്നയിക്കുമെന്ന് മുസ്‌ളീംലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായ സംരംഭങ്ങള്‍ക്കെതിരായ തൊഴില്‍ സമരം നിരോധിക്കാനുള്ള നീക്കത്തില്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ എതിര്‍പ്പു പ്രകടിപ്പിച്ചതും യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചയായേക്കും. ആര്‍. ബാലകൃഷ്ണപിള്ളയുടെ എതിര്‍പ്പ് അവഗണിച്ച് മുന്നണിയും സര്‍ക്കാരും ഒറ്റക്കെട്ടായി ഗണേഷിനൊപ്പം നിന്നിട്ടും അദ്ദേഹം സര്‍ക്കാരിനെതിരായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ആരോപിക്കുന്നവര്‍ക്കു കിട്ടിയ ആയുധമാണ് ഇഎഫ്എല്‍ നിയമ ഭേദഗതിക്കെതിരേ ഗണേഷ് നല്‍കിയ കത്ത്. ഇത് കടുത്ത അച്ചടക്ക ലംഘനമാണെന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കത്ത് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനും ശ്രമിച്ചുവെന്നാണ് അവരുടെ പരാതി.
നെല്ലിയാമ്പതി വിഷയത്തിലുള്ള ഭിന്നതയും ചര്‍ച്ച ചെയ്യും. പ്രശ്‌നം പഠിക്കാന്‍ രൂപീകരിച്ച ഉപസമിതിക്ക് ഇനിയും അന്തിമ റിപ്പോര്‍ട്ട് തയാറാക്കാനായിട്ടില്ല.
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയാണ് മറ്റൊരു പ്രധാന വിഷയം. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം ലഭിച്ചില്ലെന്ന ശക്തമായ വികാരം ലീഗ് നേതാക്കളും മാണിയും യോഗത്തില്‍ ഉന്നയിക്കും.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ലീഗ് കഴിഞ്ഞ ദിവസം നടത്തിയ പരസ്യ വിമര്‍ശനങ്ങളില്‍ കെപിസിസി നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. ലീഗിന് മുന്നില്‍ യാതൊരു വിട്ടുവീഴ്ചയും ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. കുടുംബശ്രീ വിവാദവും മുനീര്‍-ഹസന്‍ തര്‍ക്കവും ചര്‍ച്ച ചെയ്‌തേക്കും.
പരിയാരം ഭരണസമിതി പിരിച്ചുവിട്ടു പുതിയ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ മുന്നണി വിടുമെന്ന എം.വി. രാഘവന്റെ ഭീഷണിയാണ് മറ്റൊരു വിഷയം. പരിയാരം മെഡിക്കല്‍ കോളെജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നതാണ് കോണ്‍ഗ്രസിന്റെയും മറ്റു ഘടക കക്ഷികളുടെയും നിലപാട്. എന്നാല്‍, സിഎംപിയും എംവിആറും ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്.
മുന്നണിയിലെ കുഴപ്പങ്ങള്‍ക്ക് പുറമെ ജനത്തെ ബാധിയ്ക്കുന്ന ബസ്സ് ചാര്‍ജ് വര്‍ദ്ധന, കൊച്ചി മെട്രോ. ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തീരുമാനിക്കല്‍, ബസ്സ് ചാജ്ജ് വര്‍ദ്ധന തുടങ്ങിയ വിഷയങ്ങളും യുഡി.എഫ് യോഗത്തെ കാത്തിരിപ്പുണ്ട്. പ്രശ്‌നങ്ങളെല്ലാം പരിഹരിയ്ക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ അവകാശവാദം. എന്നാലിത് എത്ര കണ്ട് നടപ്പാകുമെന്ന് കണ്ടുതന്നെ അറിയണം.