പറഞ്ഞതെല്ലാം സിംഗ് വിഴുങ്ങി; കോണ്‍ഗ്രസ് വെട്ടില്‍
ദില്ലി: ബിജെപി നേതാവും പാര്‍ലമെന്റ് പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) ചെയര്‍മാനുമായ മുരളി മനോഹര്‍ ജോഷിക്കെതിരെ നടത്തിയ വെളിപ്പെടുത്തല്‍ ആര്‍.പി. സിങ് വിഴുങ്ങി. സി.എ.ജി റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ ജോഷി സ്വാധീനിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ തെറ്റായി നല്‍കുകയാണെന്നും സി.എ.ജിയിലെ ടെലികോം ഓഡിറ്റ് ഡയറക്ടര്‍ ജനറലായിരുന്ന ആര്‍.പി. സിങ് ചാനല്‍ അഭിമുഖത്തില്‍ വിശദീകരിച്ചു.
പറഞ്ഞതെല്ലാം സിംഗ് വിഴുങ്ങിയതോടെ പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസ് വെട്ടിലായി. നിയമനടപടി നേരിടേണ്ടി വരുമെന്ന് ഭയന്നാണ് ആക്ഷേപം തിരുത്തിയതെന്ന് സൂചനയുണ്ട്.
2ജി റിപ്പോര്‍ട്ട് സി.എ.ജി തയാറായിവരുന്ന ഘട്ടത്തില്‍ അതില്‍ ജോഷി ഇടപെട്ടിരുന്നെന്നും അദ്ദേഹം നിര്‍ദേശിച്ച ഫോര്‍മുല അനുസരിച്ച് നഷ്ടക്കണക്ക് പെരുപ്പിച്ച് കാണിക്കാന്‍ ആവശ്യപ്പെട്ടുമെന്നുമാണ് ആര്‍.പി. സിങ്ങിനെ ഉദ്ധരിച്ചു വന്ന റിപ്പോര്‍ട്ട്. ജോഷിയുടെ പേര് താന്‍ പറഞ്ഞിട്ടില്ല. പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റിയിലെ ഒരു അംഗമാണ് റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ ഇടപെട്ടത്.
അയാളുടെ പേരു പറയാന്‍ തയാറല്ല. അയാള്‍ മുന്നോട്ടുവെച്ച ഫോര്‍മുല അനുസരിച്ച് സര്‍ക്കാറിന് കൂടുതല്‍ നഷ്ടമുണ്ടായെന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് തയാറാക്കാനാണ് ആവശ്യപ്പെട്ടത്. അതേസമയം, 2ജി കേസുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനുവേണ്ടിയാണെന്ന ബി.ജെ.പി ആരോപണം അദ്ദേഹം നിഷേധിച്ചു.
എന്നാല്‍, ആരോപണങ്ങള്‍ നിരാകരിച്ച ജോഷി റിപ്പോര്‍ട്ടിന് രൂപംനല്‍കുന്നതില്‍ ഇടപെട്ടില്ലെന്ന് വ്യക്തമാക്കി. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജോഷി അറിയിച്ചതോടെയാണ് സിങ് തന്റെ പുതിയ ന്യായീകരണവുമായി വീണ്ടും രംഗത്തുവന്നത്.
ലേലത്തിന്റെ പരാജയവും ആര്‍.പി. സിംഗിന്റെ വെളിപ്പെടുത്തലും ഉയര്‍ത്തിക്കാട്ടി സി.എ.ജി റിപ്പോര്‍ട്ടിന് പിന്നിലെ ഇടപെടല്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ആര്‍.പി. സിങ് തന്റെ വെളിപ്പെടുത്തല്‍ വിഴുങ്ങിയത് ബി.ജെ.പിക്കും ജോഷിക്കും ആശ്വാസം പകരുന്നതാണ്.
അതേസമയം, തന്റെ കൂടി കൈയൊപ്പുള്ള റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ തന്‍േറതല്ലെന്നവാദത്തില്‍ സിങ് ഉറച്ചുനില്‍ക്കുകയാണ്. സിങ്ങിന്റെ ആരോപണം സി.എ.ജി വിനോദ് റായി നിഷേധിച്ചിട്ടുണ്ട്. നഷ്ടം കണക്കാക്കിയ എല്ലാ ചര്‍ച്ചകളിലും സിങ് പങ്കാളിയായിരുന്നുവെന്നും അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് കൈകഴുകാന്‍ സാധിക്കില്ലെന്നുമാണ് വിനോദ് റായി പ്രതികരിച്ചത്.