ദില്ലി കൂട്ടബലാത്സംഗം; 'പ്രതിക്ക് വിഷം നല്‍കുന്നു'
ദില്ലി: ദില്ലിയില്‍ 23കാരിയയായ പെണ്‍കുട്ടിയെ ബസില്‍ വച്ച് കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കേസ് പരിഗണിക്കുന്ന അതിവേഗ കോടതി വ്യക്തമാക്കി.വിനയ് ശര്‍മ്മയുടെ ശരീരത്തില്‍ വിഷാംശം കലരുന്നതായി സംശയമുണ്ടെന്ന് കാട്ടി പ്രതിഭാഗം അഭിഭാഷകന്‍ എ പി സിംഗ് കോടതി മുമ്പാകെ സമര്‍പ്പിച്ച അപേക്ഷയിന്മേലാണ് വിനയ ശര്‍മ്മയെ പിരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
2013 മെയ് 8നാണ് പ്രതിഭാഗം ഇക്കാര്യം കോടതിയെ അറിയിച്ചത്. വിനയ് ശര്‍മ്മ മോശം ആരോഗ്യസ്ഥിതിയെത്തുടര്‍ന്ന് കോടതിയില്‍ ഹാജരായില്ല.ഇയാള്‍ കടുത്ത പനിയെത്തുടര്‍ന്ന് ദീന്‍ദയാല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രതിഭാഗം പറഞ്ഞു.
തന്റെ കക്ഷിയായ വിനയ്ക്ക് തുടര്‍ച്ചയായി അസുഖങ്ങള്‍ പിടിപെടുന്നതിനും തുടരെ ആശുപത്രിയെ സമീപിക്കേണ്ടി വരുന്നതിനും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം പറഞ്ഞു.. മാത്രമല്ല ജയിലില്‍ നിന്നും ഇയാളുടെ ശരീരത്തിലേക്ക് വലിയ തോതില്‍ വിഷം എത്തുന്നതായും ആരോപിച്ചു. വിനയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ ജയിലിന്നുള്ളില്‍ ഗൂഢാലോചന നടക്കുന്നതായും പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു. പ്രതികള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ വിനയ്‌ക്കെതിരെ ജയില്‍ അധികൃതരും സഹതടവുകാരും അക്രമം നടത്തുന്നതായി എ പി സിംഗ് മുന്‍പ് വാദിച്ചിരുന്നു. വിനയ് ശര്‍മ്മയുടെ കൈ സഹ തടവുകാര്‍ തല്ലി ഒടിച്ചതായും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് ജയിലില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യകതമായി. ഇത്തരത്തില്‍ ഉള്ള പ്രതിഭാഗത്തിന്റെ തെറ്റായ വാദഗതികളെ പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി.
വിനയ് ശര്‍മ്മയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി പൂര്‍ണമായ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി മുമ്പാകെ ഹാജരാക്കണമെന്നും അറിയിച്ചു. വിനയ് ശര്‍മ്മയെ കൂടാതെ അക്ഷയ് താക്കൂര്‍, മുകേഷ്, പവന്‍ ഗുപ്ത എന്നിിവരും കേസില്‍ വിചാരണ നേരിടുകയാണ്. കേസിലെ അഞ്ചാം പ്രതി പ്രായപൂര്‍ത്തിയാകാത്ത വ്യക്തി ആയതിനാല്‍ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെയാണ് വിചാരണ നടക്കുക.