പോയത് കല്ലെടുക്കാന്‍, നഷ്ടപ്പെട്ടത് കാലും
മുംബൈ: കിഡ്‌നിയിലെ കല്ലെടുക്കാന്‍ വേണ്ടിയാണ് രീഷ്മ ഹിംഗറൊനിയെന്ന 43കാരിയെ മുംബൈയിലെ പിഡി ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ വലതു കാല്‍ മുറിച്ചു മാറ്റിയിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അശ്രദ്ധകൊണ്ട് മാത്രമാണ് ഇതു പറ്റിയതെന്നാണ് രീഷ്മയുടെ ഭര്‍ത്താവ് ആരോപിക്കുന്നത്. അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇയാള്‍. ഇതിന്റെ മുന്നോടിയായി ആശുപത്രി അധികൃതര്‍ക്ക് വക്കീല്‍ നോട്ടിസ് അയച്ചു കഴിഞ്ഞു.
കിഡ്‌നിയില്‍ നിന്നു കല്ലെടുക്കുകയെന്ന താരതമ്യേന നിസ്സാരമായ ഒരു ശസ്ത്രക്രിയയ്ക്കുവേണ്ടി 2011 മെയ് 20നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞതോടെ സ്ഥിതി മോശമായി. രോഗിയെ ഐസിയുവിലേക്ക് നീക്കി.
ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ഇന്‍ട്രാ ഓര്‍ടിക് ബലൂണ്‍ പമ്പ്(ഐഎബിപി) നീക്കം ചെയ്യുന്നതില്‍ വന്ന കാലതാമസമാണ് അണുബാധയ്ക്ക് കാരണമായി. രക്തം വിവിധ സ്ഥലങ്ങളില്‍ കട്ടപിടിയ്ക്കാന്‍ തുടങ്ങി. കാലുകളുടെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. കൂടാതെ രോഗിയ്ക്ക് അലര്‍ജിയുള്ള ചില ഇന്‍ജക്ഷനുകളും വെച്ചിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ 12 മണിക്കൂറിനുശേഷം ഉപകരണം നീക്കം ചെയ്തത്. 55000 രൂപയാണ് കിഡ്‌നിയിലെ കല്ലെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഐസിയുവിലേക്ക് മാറ്റിയതിന്റെ പേരില്‍ ബില്‍ 2.13 ലക്ഷമായി ഉയര്‍ന്നു.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്തം കട്ടംപിടിയ്ക്കാന്‍ തുടങ്ങിയതോടെ ചികിത്സയും ശസ്ത്രക്രിയയും മുറുകി. ബില്‍ ആറു ലക്ഷത്തോളമായി. ജൂലായ് രണ്ടിന് പുറത്തിറങ്ങുമ്പോഴേക്കും വലതുകാല്‍ നഷ്ടപ്പെട്ടിരുന്നു. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കൃത്രിമ കാല്‍ ഘടിപ്പിച്ചിരിക്കുകയാണ്. ആ ആശുപത്രിയില്‍ രണ്ടര ലക്ഷത്തോളം ബില്ലായി. ഹിന്ദുജ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഈ വൈകല്യത്തിനു കാരണമെന്ന് പരാതിക്കാരന്‍ കുറ്റപ്പെടുത്തുന്നു.