സൈനികരെ വധിച്ചത് പാകിസ്താനോ ഭീകരരോ?
ദില്ലി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പൂഞ്ചില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വെടിയേറ്റ് മരിച്ചത് കൂടുതല്‍ വിവാദങ്ങളിലേക്ക് . പ്രതിരോധ മന്ത്രിയുടേയും സൈന്യത്തിന്റേയും നിലപാടുകളിലെ വൈരുദ്ധ്യം കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു.
ഇരുപതോളം വരുന്ന ആയുധധാരികളായ ഭീകരവാദികളാണ് ആക്രമണം നടത്തിയതെന്നായിരുന്നു പ്രതിരോധ മന്ത്രി എകെ ആന്റണി പാര്‍ലമെന്റില്‍ പറഞ്ഞത്. പാകിസ്താന്‍ പട്ടാളത്തിന്റെ യൂണിഫോം അണിഞ്ഞവരായിരുന്നു ആക്രമണത്തിന് പിന്നിലെന്നും ആന്റണി പറഞ്ഞിരുന്നു.
എന്നാല്‍ പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി പ്രസ്താവന നടത്തി അധികം കഴിയും മുമ്പേ സൈനിക വൃത്തങ്ങളില്‍ നിന്ന് വേറെ വിശദീകരണം വന്നു. പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം ആണ് ആക്രമണം നടത്തിയതെന്നായിരുന്നു ജമ്മുവിലെ പ്രതിരോധ വക്താവ് എസ്.എന്‍ ആചാര്യ പറഞ്ഞത്.
രണ്ട് പ്രസ്താവനകളിലേയും വൈരുദ്ധ്യം ബിജെപി ഏറ്റുപിടിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്താന്റെ വിശദീകരണത്തിന് സാധുത നല്‍കുന്നതാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയേക്കാള്‍ തങ്ങള്‍ വിശ്വസിക്കുന്നത് സൈനിക വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങളാണെന്നാണ് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തതിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാക് സൈനികരുടെ വേഷത്തിലെത്തിയ ഭീകരര്‍ എന്ന പ്രതിരോധമന്ത്രിയുടെ പ്രയോഗത്തിനെതിരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി ആഞ്ഞടിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പാകിസ്താന് ഒഴിഞ്ഞ് മാറാനുള്ള ഒരു പിടിവള്ളി കൊടുക്കുകയാണ് പ്രതിരോധമന്ത്രി ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.
സൈന്യത്തിന്റേയും പ്രതിരോധമന്ത്രിയുടേയും വൈരുദ്ധ്യം നിറഞ്ഞ പ്രസ്താവനകള്‍ വിവാദമായതോടെ സൈനിക വൃത്തങ്ങള്‍ പ്രസ്താവന പിന്‍വലിച്ചു. ഇന്ത്യ-പാക് ഉഭയ കക്ഷി ചര്‍ച്ചകള്‍ നടക്കാനിരിക്കേ പാകിസ്താനെ കൂടുതല്‍ സംശയത്തില്‍ നിര്‍ത്തേണ്ടെന്ന തീരുമാനത്തിന്റെ ഭാഗമായിരുന്നു ആന്റണിയുടെ മൃദു പ്രസ്താവനയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.