ജി സുധാകരനെതിരായ ആരോപണം വോട്ടുകണക്കുകൾ മറച്ചുവെച്ച്; പ്രതിരോധം തീർക്കാൻ അനുകൂലികൾ
ആരോപണങ്ങളെ ശക്തമായി തന്നെ പ്രതിരോധിക്കാനൊരുങ്ങുകയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ
അമ്പലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയെങ്കിലും അതിന്റെ ശോഭയ്ക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള ആരോപണങ്ങളും പരാതികളുമാണ് സിപിഎം ഉൾപാർട്ടി ഘടകത്തിൽ നിന്ന് ഉയരുന്നത്. ഇതിൽ ഏറ്റവും പ്രധാനം ആലപ്പുഴ ജില്ലയിൽ നിന്നുമണ്. മുൻമന്ത്രികൂടിയായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജി സുധാകരനെ പ്രതികൂട്ടിൽ നിർത്തുന്ന ആരോപണങ്ങളെ ശക്തമായി തന്നെ പ്രതിരോധിക്കാനൊരുങ്ങുകയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി സുധാകരൻ സജീവമായി ഇടപ്പെട്ടില്ലെന്നാണ് ആരോപണം. എന്നാൽ ഇത്തരം ആരോപണങ്ങൾ ജില്ലയിലെ വോട്ടുകണക്കുകൾ മറച്ചുവെച്ചുകൊണ്ടാണെന്നാണ് സുധാകരൻ അനുകൂലികൾ വാദിക്കുന്നത്. സുധാകരന്റെ ഇടപ്പെടൽ വോട്ട് ശതമാനത്തിൽ വ്യക്തമാണെന്നും ഇക്കൂട്ടർ വാദിക്കുന്നു.

ജി സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയിൽ ഇത്തവണ മത്സരിച്ചത് എച്ച് സലാമാണ്. താൻ എസ്ഡിപിഐ അനുഭാവിയാണെന്ന പ്രചാരണത്തെ സുധാകരൻ പ്രതിരോധിച്ചില്ലെന്ന് സലാം ജില്ലാ കമ്മിറ്റിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. സലാം എസ്ഡിപിഐ അനുഭാവിയാണെന്ന ആർഎസ്എസ് പ്രചാരണം അവഗണിച്ച് വികസനപദ്ധതികൾ മുൻനിർത്തിയുള്ള പ്രചരണത്തിനാണ് പാർട്ടി തീരുമാനിച്ചത്.

അമ്പലപ്പുഴയിലെ ഹൈന്ദവ ഭൂരിപക്ഷ മേഖലയിൽ ഇത് വളരെ വ്യക്തമാണെന്നും അവർ ചൂണ്ടികാണിക്കുന്നു. ഹൈന്ദവർ കൂടുതലായി താമസിക്കുന്ന ഇടങ്ങളിൽ സലാമിന് കനത്ത ഭൂരിപക്ഷമാണ് ലഭിച്ചത്. പഞ്ചായത്തുകളിൽ കൂടുതൽ ഭൂരിപക്ഷം സുധാകരൻ താമസിക്കുന്ന പുന്നപ്ര വടക്കിലാണ്. 2200 വോട്ടുകളാണ് ഇവിടെ നിന്നും സലാം സ്വന്തമാക്കിയത്.

തിരഞ്ഞെടുപ്പിനുശേഷം അമ്പലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പുകമ്മിറ്റി സെക്രട്ടറി, ജില്ലാകമ്മിറ്റിക്കു നൽകിയ റിപ്പോർട്ടിൽ മന്ത്രിയുടെ പ്രവർത്തനത്തെ അഭിനന്ദിക്കുകയാണു ചെയ്തത്. അമ്പലപ്പുഴയിൽ 60,000 വോട്ട് ഉറപ്പായും കിട്ടുമെന്നാണ് തിരഞ്ഞെടുപ്പിനുമുമ്പ് മണ്ഡലം കമ്മിറ്റി വിലയിരുത്തിയത്. സലാമിന് 61,000-ലധികം വോട്ടുകിട്ടി. കഴിഞ്ഞതവണ സുധാകരന് 63,000 വോട്ടാണു ലഭിച്ചത്. ഇത്തരം കണക്കുകളെല്ലാം പാർട്ടി അന്വേഷണ കമ്മിഷനുമുന്നിൽ വെക്കാനാണ് സുധാകര അനുകൂലികളുടെ തീരുമാനം.

അതേസമയം മുൻധനമന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലമായിരുന്ന ആലപ്പുഴയിൽ ഇത്തവണ മത്സരിച്ച പി.പി ചിത്തരഞ്ജന് അഞ്ച് ശതമാനത്തോളം വോട്ട് കുറഞ്ഞതും ഇവർ ചൂണ്ടി കാണിക്കുന്നു. അരൂർ മണ്ഡലത്തിൽ 2016-ൽ എ.എം ആരിഫിനു ലഭിച്ചതിനെക്കാൾ പത്തുശതമാനത്തിലധികം വോട്ട് ദലീമയ്ക്കു കുറഞ്ഞു. എന്നാൽ ഇതൊന്നും ചർച്ച ചെയ്യാതെയാണ് അമ്പലപ്പുഴയിൽ സുധാകരനെതിരെ മാത്രം ആരോപണം ഉന്നയിക്കുന്നതെന്നും പറയപ്പെടുന്നു.

ജില്ലാ കമ്മിറ്റിയിൽ പുതിയ സ്ഥാനാർഥികളായി സലാമിന്റെയും ചിത്തരഞ്ജന്റെയും പേരുകൾ നിർദേശിച്ചത് സുധാകരനാണ്. പൊതുമരാമത്ത്, രജിസ്‌ട്രേഷൻ തുടങ്ങിയ വകുപ്പുകൾ കൈകാര്യംചെയ്തിട്ടും ഒരു അഴിമതിയാരോപണവും നേരിട്ടില്ല. ഇപ്പോൾ തിരഞ്ഞെടുപ്പുഫണ്ടിനെക്കുറിച്ച് ആരോപണമുന്നയിച്ച് പാർട്ടിയെയുംകൂടി പരാതിക്കാർ പ്രതിരോധത്തിലാക്കുകയാണ്. ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും നേതാക്കൾ വ്യക്തമാക്കുന്നു.












Click it and Unblock the Notifications