17 നെതിരെ 20 വോട്ട്; കായംകുളം നഗരസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ചേർന്ന് സിപിഐ, പ്രതിസന്ധി
കായംകുളം: ഇടത് മുന്നണി അധികാരത്തിലുള്ള കായംകുളം നഗരസഭയില്‍ ഭരണ പ്രതിസന്ധി. നഗരസഭയിലെ വോട്ടെടുപ്പില്‍ എല്‍ ഡി എഫ് ഘടകകക്ഷിയായ സി പി ഐ പ്രതിപക്ഷത്തിനൊപ്പം ചേർന്നതോടെയാണ് മുന്നണിയിലെ തർക്കം പരസ്യമായത്.
സി പി ഐ ഭരണത്തിനെതിരെ പ്രതിപക്ഷത്തിനൊപ്പം ചേർന്നുവെന്ന പ്രചരണ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുമ്പോഴും വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സി പി ഐ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. പോഷകാഹാരങ്ങൾ വാങ്ങാൻ സിവിൽ സപ്ലൈസിന് നൽകിയ അനുമതി റദ്ദാക്കി മറ്റൊരു കമ്പനിക്ക് നല്‍കാനുള്ള നീക്കത്തിലാണ് തർക്കം ആരംഭിച്ചത്.
വന്‍ ആത്മവിശ്വാസത്തില്‍ അതിജീവിത; ആ ആവശ്യം അംഗീകരിക്കപ്പെട്ടേക്കും, ദിലീപിന് തിരിച്ചടിയാവുമോ
വിഷയം കൌണ്‍സിലില്‍ വോട്ടെടുപ്പിന് ഇട്ടപ്പോള്‍ വൈസ് ചെയർമാന്‍ ഉള്‍പ്പടേയുള്ള സി പി ഐയുടെ രണ്ട് അംഗങ്ങള്‍ പ്രതിപക്ഷത്തിനൊപ്പം നിലയുറപ്പിക്കുകയായിരുന്നു. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും നൽകേണ്ട പോഷകാഹാര പദ്ധതി സി പി എം ഇടപെട്ട് അട്ടിമറിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
വോട്ടെടുപ്പില്‍ പ്രതിപക്ഷത്തിന് 20 പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ ഭരണ പക്ഷത്തിന് 17 പേരുടെ പിന്തുണ മാത്രമാണ് കിട്ടിയത്. ഇതോടെയാണ് ഭരണപക്ഷത്തെ വിള്ളൽ ചർച്ചയായത്. വോട്ടെടുപ്പിന് ശേഷം സി പി ഐയെ വിശ്വാസത്തിലെടുക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായി ചെയർപേഴ്സൻ പി. ശശികല വാർത്തസമ്മേളനം വിളിച്ചത്. എന്നാല്‍ വാർത്താ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വൈസ് ചെയർമാൻ സി പി ഐയിലെ ജെ. ആദർശ് തയ്യാറായില്ല.
പോഷകാഹാര പദ്ധതിയുടെ സാധനങ്ങൾ സ്ഥിരമായി സപ്ലൈകോയിൽനിന്ന് തന്നെയാണ് വാങ്ങുന്നത്. അത് തുടരും, ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള മാറ്റത്തിനും തീരുമാനിച്ചിട്ടില്ല. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാണ് അജണ്ടയിൽ ഉൾപ്പെടുത്തിയത്. പ്രതിപക്ഷം ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്നും ചെയർപേഴ്സണ്‍ ആരോപിച്ചു.
എല്‍ ഡി എഫുമായി ആലോചിച്ചാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. സി പി ഐയുമായി യാതൊരു തർക്കവും നിലനില്‍ക്കുന്നില്ല. ഭരണപക്ഷത്ത് വിള്ളലുണ്ടെന്നത് പ്രതിപക്ഷത്തിന്റെ വ്യാമോഹം മാത്രമാണ്. യു ഡി എഫ്-ബി ജെ പി കൂട്ടുകെട്ടിൽ ഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ശശികല ആരോപിച്ചു
അതേസമയം, നഗരത്തിലെ പല പദ്ധതികളും ഭരണപക്ഷം അട്ടിമറിച്ചിരിക്കുകയാണെന്നാണ് യു ഡി എഫ് ആരോപണം. 44 അംഗ കായംകുളം കൗൺസിലിൽ എൽ ഡി എഫ് 22, യു ഡി എഫ് 18, ബി ജെ പി 3, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷി നില. നഗരസഭ ഭരണസമിതിക്കെതിരെ യു ഡി എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.