പോലീസുകാരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; ആലപ്പുഴയിൽ കൊടും ക്രിമിനലുകൾ അറസ്റ്റിൽ, ആയുധമേന്തി നിന്ന പ്രതികളെ പിടികൂടിയത് അതിസാഹസികമായി
ആലപ്പുഴ: ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ പോൾ, ഷൈജു എന്നിവരെ അക്രമിച്ചു വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതികളെ പിടികൂടി. കൊടും ക്രിമിനലുകളായ തോണ്ടൻകുളങ്ങര കിളിയൻ പറമ്പ് വീട്ടിൽ കണ്ണൻ എന്ന അരുൺ കുമാർ(27), തൊണ്ടൻകുളങ്ങര വൈക്കത്തുകാരൻ രാഹുൽ രവീന്ദ്രൻ(28) , ഇരവുകാട് കിഴക്കേ വീട്ടിൽ കണമ്പ് ഷജീർ എന്ന ഷജീർ എന്നിവരെ നോർത്ത് എസ്ഐ വിബിൻ ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിസാഹസികമായി പിടികൂടി.
കൃത്യം നടന്നു 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാനായി. കണ്ണനെ പിടികൂടിയ സമയത്തും മഴു ഉപയോഗിച്ച് പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ടെങ്കിലും സധൈര്യം പൊലീസ് അവരെ നേരിടുകയായിരുന്നു. മഴു കൊണ്ടു തുരുതുരാ പോലീസിന് നേരെ വീശിയ സമയം കമ്പി കൊണ്ടു അടിച്ചിട്ടാണ് പോലീസ് പ്രതികളെ കീഴ്പ്പെടുത്തിയത്. കൊലപാതകം, കൊലപാതകശ്രമം ഉൾപ്പെടെ പതിനഞ്ചോളം ക്രിമിനൽ കേസുകളിലെ പ്രതികളാണ് പിടിയിലായ മൂവരും.

കഞ്ചാവ്, മയക്കു മരുന്ന് കടത്തു, മോഷണം എന്നീ കേസുകളിലും ഇവർ പ്രതികളാണ്. ഗുണ്ടാ ആക്ട് പ്രകാരം 6 മാസം കരുതൽ തടങ്കലിനു ശേഷം ഈ കഴിഞ്ഞ മാസമാണ് രാഹുലും കണ്ണനും പുറത്തു ഇറങ്ങിയത്. കണ്ണനും രാഹുലും പ്രതിയായ കൊലപാതക ശ്രമക്കേസിലെ വിചാരണ ഇപ്പോൾ കോടതിയിൽ നടന്നു വരികയാണ്. അതിലെ സാക്ഷിയാണ് പുന്നപ്ര സ്വദേശിയായ സന്തോഷ്.
ഇയാൾ കോടതിയിൽ സാക്ഷി പറഞ്ഞു എന്ന കാരണത്താൽ ഓട്ടോ തൊഴിലാളിയായ സന്തോഷ് ചാത്തനാടുള്ള കുടുംബവീട്ടിൽ പോയ് തിരികെ വരുന്ന വഴി പ്രതികൾ സന്തോഷിനെ കത്തിക്ക് വയറിൽ കുത്തി ഇറക്കുകയായിരുന്നു. തുടർന്നു ബൈക്കിൽ കയറി പ്രതികൾ രക്ഷപെട്ടു. രക്തം വാർന്നു റോഡിൽ കിടന്ന സന്തോഷിനെ നാട്ടുകാർ ചേർന്നു ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു തുടർന്നു വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ശ്വാസകോശം തകർത്തു കത്തി ഉള്ളിൽ കയറിയ നിലയിലായിരുന്നു. ഇനിയും സന്തോഷ് അപകടനില തരണം ചെയ്തിട്ടില്ല. പോലീസിൽ വിവരം ലഭിച്ചതിനെ തുടർന്ന് പ്രതികളെ കുറിച്ച് അന്വേഷണം നടത്താൻ ആദ്യം പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥരായ പോൾ, ഷൈജു, എന്നിവർ പ്രതികളുടെ വീട്ടിൽ എത്തി പരിസരത്ത് പരിശോധന നടത്തുന്നതിനിടയിൽ ഇരുട്ടിൽ ഒളിച്ചിരുന്ന രാഹുലും കണ്ണനും, ഷാജീറും ചേർന്ന് മഴു, വാൾ, കത്തി എന്നിവയുമായി പോലീസിനെ നേരിടുകയായിരുന്നു.
ഷൈജു ആദ്യ അടി നേരിട്ടെങ്കിലും അടുത്ത വെട്ട് തടയാൻ ഉള്ള ശ്രമതിനിടെ പോളിന് വെട്ടേൽക്കുകയായിരുന്നു. തുടർന്ന് റോഡിലെത്തി തളർന്നു വീണ പൊലീസുകാരെ നാട്ടുകാരാണ് രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ഇരുപതോളം തുന്നലുകളാണ് കൈക്കുള്ളത്. ഇവർ ജനറൽ ആശുപത്രിയിൽ ഇപ്പോഴും ചികിത്സ തുടരുകയാണ്. തുടർന്ന് ജില്ലാ പൊലീസ് മേധാവി ടോമിയുടെ നിർദ്ദേശാനുസരണം പ്രതികൾക്കായി അന്വേഷണം ആരംഭിച്ച പോലീസ് പല സംഘങ്ങളായി പിരിഞ്ഞ് തെരച്ചിൽ നടത്തുകയായിരുന്നു.

തുടർന്നാണ് ചാത്തനാട് ശ്‌മശാനത്തിലെ കാട്ടിനുള്ളിൽ നിന്നും അതിസാഹസികമായി പിടികൂടുകയത്. അപ്പോഴും മഴുവുമായി പാഞ്ഞടുത്തെങ്കിലും പോലീസ് നേരിട്ടു. കമ്പിവടിക്കു മഴു അടിച്ചു തെറിപ്പിച്ച ശേഷമാണു പോലീസ് അക്രമികളെ കീഴടക്കിയത്. കീഴടക്കും മുൻപ് കുപ്പികൾ പോലീസിന് നേരെ എറിഞ്ഞെങ്കിലും നിസാര പരിക്കോടെ പോലീസുകാർ രക്ഷപെട്ടു. ജഗതീഷ്, വിനയൻ എന്നിവർക്കു നേരെ ആണ് കുപ്പി എറിഞ്ഞത്.
നോർത്ത് എസ്ഐ വിബിൻ ദാസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ബാബു, ഉദയൻ, ബിനു, വികാസ്, ആന്റണി, ഷിനോജ്, ഷിബു ഉൾപ്പടെ 25 പോലീസ് ഉദ്യോഗസ്ഥർ റെയ്‌ഡിൽ പങ്കെടുത്തു. പ്രതികളെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു. പ്രതികൾകു എതിരെ ഗുണ്ടാ ആക്ട് പ്രകാരം വീണ്ടും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications