അരിതയുടെ വീട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ സര്‍പ്രൈസ് എന്‍ട്രി, പശുവളര്‍ത്തല്‍ ചോദിച്ചറിഞ്ഞ് കരുതല്‍!!
ആലപ്പുഴ: യുഡിഎഫിനെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി പ്രിയങ്ക ഗാന്ധി ആലപ്പുഴയില്‍ പ്രചാരണത്തിനെത്തി. ആദ്യം എത്തിയത് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീട്ടിലേക്ക്. പ്രിയങ്കയെ കണ്ട് അരിതയ്ക്കും ഞെട്ടല്‍. എന്നാല്‍ സാധാരണക്കാരില്‍ സാധാരണക്കാരിയായി പ്രിയങ്ക ഇടപെട്ടതോടെ അരിതയും ആവേശത്തിലായി. അരിതയുടെ പശുവളര്‍ത്തല്‍ വിശേഷങ്ങളെ കുറിച്ചാണ് പ്രിയങ്ക ചോദിച്ചറിഞ്ഞത്. ഇതിന് ശേഷമാണ് കൊല്ലത്തേക്ക് പ്രചാരണത്തിനായി അവര്‍ തിരിച്ചത്. ഇന്ന് വൈകീട്ട് വെഞ്ഞാറമൂട്ടിലും കാട്ടാക്കടയിലും അവര്‍ക്ക് പ്രസംഗമുണ്ട്. പൂജപ്പുരയില്‍ റോഡ് ഷോയുമുണ്ട്.
എല്‍ഡിഎഫിനെ കടുത്ത രീതിയിലാണ് പ്രിയങ്കയും വിമര്‍ശിച്ചത്. കേരളത്തിലെ യഥാര്‍ത്ഥ സ്വര്‍ണം കേരളത്തിലെ ജനങ്ങളാണ്. എന്നാല്‍ മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനും അത് അങ്ങനെയല്ല. അവര്‍ കള്ളക്കടത്തിലും സ്വര്‍ണക്കടത്തിലുമാണ് ശ്രദ്ധിക്കുന്നത്. കേരളത്തിന്റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണ്. ഇത് തന്നെയാണ് മോദി സര്‍ക്കാരും ചെയ്യുന്നത്. അക്രമണത്തിന്റെയും അഴിമതിയുടെയും രാഷ്ട്രീയമാണ് സിപിഎമ്മിനുള്ളത്. വര്‍ഗീയമായി വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഭാവിയുടെ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും പ്രിയങ്ക പറഞ്ഞു.
സിപിഎം സഖ്യകക്ഷികള്‍ ലൗ ജിഹാദിനെ കുറിച്ച് യോഗിയുടെ ഭാഷയിലാണ് സംസാരിക്കുന്നത്. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്ന ഇവരെ എങ്ങനെ ജനാധിപത്യ സര്‍ക്കാര്‍ എന്ന് വിളിക്കുക. തനിക്കൊന്നുമറിയില്ല എന്നാണ് ഏത് അഴിമതി ആരോപണം വന്നാലും മുഖ്യമന്ത്രി പറയുന്നത്. പല വിഷയങ്ങളിലും മുഖ്യമന്ത്രി സത്യം പറഞ്ഞില്ല. ഒന്നും അറിയില്ലെങ്കില്‍ കേരളം ആരാണ് ഭരിക്കുന്നത് എന്ന് കൂടി മുഖ്യമന്ത്രി പറയണം. പ്രളയ ഫണ്ടിലെ 15 കോടിയോളം രൂപയാണ് സിപിഎം പ്രവര്‍ത്തകര്‍ കവര്‍ന്നത്. കൊവിഡ് കാലത്ത് പോലും കോര്‍പ്പറേറ്റുകള്‍ക്ക് അയ്യായിരം കോടിയുടെ കരാര്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും പ്രിയങ്ക ആരോപിച്ചു.
Recommended Video
പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം
അതേസമയം പ്രിയങ്ക നേരത്തെ ബീഹാറിലും ജാര്‍ഖണ്ഡിലുമൊന്നും കോണ്‍ഗ്രസിനായി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. എന്നാല്‍ കേരളത്തിലേക്ക് വന്നത് കോണ്‍ഗ്രസില്‍ തന്നെ വലിയ ആവേശം നല്‍കിയിരിക്കുകയാണ്. കേരളത്തിലെ വനിതാ പ്രാതിനിധ്യത്തില്‍ അടക്കം പ്രിയങ്ക തൃപ്തയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബിജെപിയെ ശക്തമായി നേരിടേണ്ട കോണ്‍ഗ്രസ് കേരളത്തില്‍ സിപിഎമ്മിനെ എതിര്‍ക്കുന്നതില്‍ ജി23 നേതൃത്വത്തിന് അടക്കം എതിര്‍പ്പുണ്ട്. സിപിഎമ്മിനെ ദുര്‍ബലമാക്കി ബിജെപിക്കാണ് ഇതിലൂടെ വളര്‍ച്ചയുണ്ടാവുകയെന്നാണ് അവര്‍ ഉന്നയിക്കുന്നത്. എന്നാല്‍ രാഹുലിന് പിന്നാലെ പ്രിയങ്കയും വന്നത് കോണ്‍ഗ്രസിന്റെ സാധ്യത ശക്തമാക്കുന്നതാണ്.