ആലപ്പുഴ തുമ്പോളിയിലെ മുഖംമൂടി ആക്രമണം; 7 പ്രതികൾ പിടിയിൽ, രണ്ട് പേർ ഒളിവിൽ
ആലപ്പുഴ : ആലപ്പുഴ തുമ്പോളിയിൽ കഴിഞ്ഞ ദിവസമുണ്ടായ മുഖംമൂടി ആക്രമണ കേസിൽ ഏഴു പേർ പോലീസ് പിടിയിൽ. കൊമ്മാഡി തീർത്തശ്ശേരി അമ്പലത്തിനു സമീപം വടക്കുയിൽ വെളിയിൽ വീട്ടിൽ സുഭാഷ് (28), എസ്എൻവിഎൽപിഎസ് സ്കൂളിന് സമീപം അരയശ്ശേരി വീട്ടിൽ ഷിബിൻ (23), എസ്എൻവി ഗുരുമന്ദിരത്തിനു സമീപം വടക്കേ വെളിയിൽ വീട്ടിൽ അരുൺ(22), മാരാരിക്കുളം പത്താം വാർഡിൽ വൈദ്യുതി ഓഫീസിനു സമീപം നാട്ചിറയിൽ അജിത് (25), കൊമ്മാഡി പടിഞ്ഞാറു മടയിൽ വീട്ടിൽ കട്ടചാൻ എന്ന് വിളിക്കുന്ന ആദർശ് ('28), തുമ്പോളി പടിഞ്ഞാറു അഞ്ചുതൈയ്യിൽ വീട്ടിൽ മണികണ്ഠൻ (25), മടയിൽ വീട്ടിൽ ചന്ദന എന്ന് വിളിക്കുന്ന ജിനീഷ് (28) എന്നിവരാണ് നോർത്ത് പോലീസിന്റെ പിടിയിലായത്.
ഈ മാസം ഒന്നാം തീയതി രാത്രി ഒരു മണിക്കാണ് കേസിനു ആധാരമായ സംഭവം ഉണ്ടായത്. ഈസ്റ്റർ ദിനത്തിൽ രാത്രി മംഗലം സ്വദേശി പ്രണവ് കടയിൽ നിന്നും സാധനം വാങ്ങി മടങ്ങി വരവേ ബൈക്കിൽ എത്തിയ പ്രതികളിൽ ഒരാളുമായി തർക്കം ഉണ്ടാകുകയും ഒടുവിൽ അടിപിടി ഉണ്ടാകുകയും ചെയ്തു. തുടർന്നാണ് തിരിച്ചടിക്കു ഗൂഢാലോചന നടന്നത്. ശേഷം തുമ്പോളി കടപ്പുറത്തു ഒത്തുകൂടിയ പ്രതികൾ തിരിച്ചടിക്കു പദ്ധതി തയ്യാറാക്കിയ ശേഷം ഒന്നാം തീയതി രാത്രി പ്രണവിന്റെ വീട് ആക്രമിക്കുകയായിരുന്നു.

ആദ്യം വീട് മാറി മംഗലം സ്വദേശി ഷാജഹാൻന്റെ വീടാണ് ആക്രമിച്ചത്. ഷാജഹാന്റെ ഓട്ടോയും മോട്ടോർ സൈക്കിളും അടിച്ചു തകർത്ത ശേഷം അയൽവാസിയുടെ കാറിന്റെ എല്ലാ ചില്ലുകളും അടിച്ചു തകർത്തു. ശേഷം സമീപ പ്രദേശത്തെ വീടുകളിൽ കയറി വാഹനങ്ങൾ ഉൾപ്പെടെ അടിച്ചു തകർക്കുകയായിരുന്നു. വീടുകൾ ആക്രമിച്ച പ്രതികൾ സ്ഥലത്ത് ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അക്രമികളെ പേടിച്ചു പരിസര വാസികൾ പുറത്തിറങ്ങിയില്ല.
മുഖം മൂടി ധരിച്ച ചിലരുടെ മുഖം മൂടി അഴിഞ്ഞു പോയത് ചിലർ കണ്ടതാണ് പ്രതികളെ പിടികൂടാൻ സഹായമായത്. നിരവധി കൊലപാതകശ്രമം അടിപിടി കേസുകളിലെ പ്രതികളാണ് പിടിയിലായ മിക്കവരും. വീട് കയറി അക്രമത്തിനു മാരകായുധാങ്ങൾ ഉപയോഗിച്ചതിനും വസ്തു വകകൾ തല്ലി തകർത്തതിനും പ്രത്യേകം വകുപ്പുകൾ ചേർത്താണ് അന്വേഷണം നടക്കുന്നത്.
സംഭവം നടന്നു 24മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാനായി . കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികൾക്ക് എതിരെ ഗുണ്ട ആക്ട് പ്രകാരം നടപടികൾ സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു. നോർത്ത് സിഐ രാജ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ വിബിൻ ദാസ്, സിപിഒ മാരായ ബിനു, വിഷ്ണു, വികാസ് , പോൾ, ആന്റണി സലിം സുന്ദരേശൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications