യദ്യൂരപ്പയ്ക്ക് പകരം 'സര്‍പ്രൈസ് മുഖ്യമന്ത്രി'; കോണ്‍ഗ്രസ് നീക്കങ്ങളും സസൂക്ഷ്മം വീക്ഷിച്ച് ബിജെപി
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബിഎസ് യദ്യൂരപ്പയെ മാറ്റുന്നത് സംബന്ധിച്ച് ഏറെ ദിവസമായി വലിയ അഭ്യൂഹങ്ങളാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വവുമായി യദ്യൂരപ്പ ദില്ലിയിലെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും വ്യക്തമായ ഒരു നിലപാട് പ്രഖ്യാപിക്കാന്‍ ഒരു പാര്‍ട്ടി നേതാക്കളും തയ്യാറായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിയാന്‍ തന്‍റെ രണ്ട് മക്കള്‍ക്കും കേന്ദ്ര മന്ത്രി സ്ഥാനം യദ്യൂരപ്പ ആവശ്യപ്പെട്ടു എന്നത് അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാനും തുടങ്ങി.
ഇതേസമയം തന്നെയാണ് മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ലിംഗായത്തുകള്‍ക്കിടയിലും അതൃപ്തിക്ക് ശക്തമായി തുടങ്ങിയത്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ യദ്യൂരപ്പയെ മാറ്റാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയാണ് ബിജെപി.

യദ്യൂരപ്പയ്ക്ക് പകരം ആര് മുഖ്യമന്ത്രിയാവും എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ബിജെപിയില്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. പ്രധാനമായും രണ്ട് പേരുകളാണ് ചര്‍ച്ചയില്‍ ഉള്ളത്. കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി എന്നിവരാണ് ചര്‍ച്ചയില്‍ മുന്‍ പന്തിയിലുള്ളത്.

സമുദായിക സമവാക്യങ്ങള്‍ കൂടി പരിഗണിച്ചാവും അന്തിമ തീരുമാനം. ഇതില്‍ പ്രഹ്ളാദ് ജോഷി ബ്രഹ്മണ വിഭാഗത്തില്‍ നിന്നും സിടി രവി വൊക്കലിംഗ സമുദായത്തില്‍ നിന്നുമുള്ള നേതാവാണ്. ജോഷിയാണ് തിരഞ്ഞെടുക്കപ്പെടുന്നതില്‍ 1988 ന് ശേഷം കര്‍ണാടകയിലെ മുഖ്യമന്ത്രി കസേരയില്‍ എത്തുന്ന ആദ്യ ബ്രഹ്മമണനാവും അദ്ദേഹം.

എന്നാല്‍ സിടി രവിയെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ ദക്ഷിണ കർണാടകയിലെ വൊക്കലിംഗ വിഭാഗങ്ങള്‍ക്കിടിയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന വിലയിരുത്തലും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ബി എൽ സന്തോഷ്, നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി, മൈൻസ് ജിയോളജി മന്ത്രി മുരുകേഷ് നിരാനി, എംഎൽഎ അരവിന്ദ് ബെല്ലാഡ് എന്നിവരാണ് ചര്‍ച്ചയിലുള്ള മറ്റ് പേരുകള്‍.

ഇതിനിടയിലാണ് മുഖ്യമന്ത്രി "സർപ്രൈസ് പിക്ക്" ആയിരിക്കുമെന്ന പ്രസ്താവനവുമായി യദ്യൂരപ്പ വിരുദ്ധ പക്ഷത്തെ എംഎല്‍എയായ ബസനഗൗഡ പാട്ടീൽ യത്‌നാൽ രംഗത്ത് എത്തുന്നത്. ഇതോടെ പലരിലും ആകംക്ഷയേറി. യദ്യൂരപ്പയെ മാറ്റുന്നതില്‍ ലിംഗായത്തുകള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് തന്നെയുള്ള ഏതെങ്കിലും ഒരു നേതാവിനെ തിരഞ്ഞെടുക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്.

പുതിയ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പാർട്ടി നേതൃത്വത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന കാര്യമാണ്. തീരുമാനം കർണാടകയിലെ ബിജെപിയുടെ സാധ്യതകളെ തകർക്കുമോ അതോ പാർട്ടിയുടെ വളർച്ചയെ സഹായിക്കുമോ എന്നതാണ് പ്രധാനം. എന്ത് തന്നെയായായാലും ഉചിതമായ തീരുമാനം ഉടന്‍ തന്നേയുണ്ടാവുമെന്നാണ് ഒരു പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ചുകൊണ്ട് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു ബ്രാഹ്മണ മുഖ്യമന്ത്രിയെ ഈ അവസരത്തില്‍ തിരഞ്ഞെടുക്കുന്നത് പാര്‍ട്ടിയെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന മേഖലകളില്‍ ബിജെപി സംബന്ധിച്ച് ഗുണകരമായേക്കില്ല. ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് തന്നേയുള്ള ഒരു തിരഞ്ഞെടുപ്പായിരിക്കും ഉചിതം. അതിനുശേഷം വോക്കലിഗ അല്ലെങ്കിൽ ദലിത് നേതാവിന് അവസരം നല്‍കുന്നത് പാർട്ടിയുടെ അടിത്തറ വിപുലീകരിക്കുന്നത് സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് 2023 ലെ തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്നതിനാൽ വലിയ തര്‍ക്കങ്ങള്‍ ഇല്ലാതെ തീരുമാനം പ്രഖ്യാപിക്കാനാണ് ബിജെപി ദേശീയ നേതൃത്വം ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ചര്‍ച്ചയില്‍ ഇല്ലാത്ത ചില ആളുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

യദ്യൂരപ്പയെ മാറ്റുന്നത് സംബന്ധിച്ച് ലിംഗായത്തുകള്‍ക്കിടയില്‍ രൂപപ്പെട്ട അതൃപ്തി മുതലെടുക്കാന്‍ കോണ്‍ഗ്രസ് രംഗത്ത് ഇറങ്ങിയതിനേയും ബിജെപി സസൂക്ഷമം വീക്ഷിക്കുന്നുണ്ട്. പ്രബല സമൂദായമായ ലിംഗായത്തുകള്‍ പിണങ്ങിയാല്‍ അത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് ഇടയാക്കും.
Recommended Video
സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications