വിറ്റാലും കടം ബാക്കി!!എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ചെയ്യുന്നത്..
സ്വകാര്യ കമ്പനി ഏറ്റെടുത്താലും പകുതി കടം വഹിക്കുന്നത് സർക്കാർ
ദില്ലി: സ്വകാര്യവത്കരണത്തിനു തയ്യാറെടുക്കുന്ന എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ചു വരികയാണ്. സ്വകാര്യ കമ്പനി ഏറ്റെടുത്താലും പകുതി കടം സര്‍ക്കാര്‍ തന്നെയാണ് വഹിക്കുന്നത്. ബാക്കി പകുതിയാണ് ഏറ്റെടുക്കുന്ന കമ്പനിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുക.
ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ മുന്‍പെങ്ങുമില്ലാത്ത വിധം പല തീരുമാനങ്ങളും എടുക്കും. ഇത്തരത്തില്‍ ചെലവു ചുരുക്കി കമ്പനിയെ രക്ഷിക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങളാണ് എയര്‍ ഇന്ത്യ സ്വീകരിക്കുന്നത്. മാംസാഹരങ്ങള്‍ ഒഴിവാക്കുന്നതു മുതല്‍ വായിക്കുന്ന മാഗസിനുകളുടെ എണ്ണം കുറക്കുന്ന തീരുമാനങ്ങള്‍ വരെ ഇതിനായി എയര്‍ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ 60,000 കോടിയോളം രൂപയുടെ കടമാണ് എയര്‍ ഇന്ത്യക്കുള്ളത്.
മാംസാഹാരത്തിന് നിയന്ത്രണം
എയര്‍ ഇന്ത്യയുടെ ഇക്കണോമി ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാംസാഹാരത്തില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ അശ്വനി ലോഹാനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിസിനസ് ,എക്‌സിക്യട്ടീവ് ക്ലാസുകളില്‍ യാത്രചെയ്യുന്ന ആഭ്യന്തര യാത്രികര്‍ക്ക് ഭക്ഷണത്തില്‍ മാംസാഹാര വിഭവങ്ങള്‍ തുടരും
കൂടുതല്‍ ആളുകള്‍ക്കും വേണ്ടത് സസ്യാഹാരമെന്ന് എയര്‍ ഇന്ത്യ
ചെലവു ചുരുക്കുന്നതിന്റേയും മലിനീകരണ സംസ്‌കരണം വളരെ വേഗം സാധ്യമാകാനുമാണ് ഇത്തരമൊരു നടപടിയിലേക്ക് പോയതെന്നാണ് എയര്‍ ഇന്ത്യ നല്‍കുന്ന വിശദീകരണം. കൂടാതെ യാത്രികരില്‍ സസ്യാഹാരം കഴിക്കുന്നവരും ഉള്‍പ്പെടുന്നുണ്ട് .ഇപ്പോള്‍ കൂടുതല്‍ യാത്രക്കാരും സസ്യാഹാരമാണ് ആവശ്യപ്പെടുന്നതെന്നും എയര്‍ ഇന്ത്യ പറയുന്നു.
സാലഡും മാഗസിനുമില്ല
ഇനി മുതല്‍ എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര വിമാനങ്ങളിലെ ഇക്കണോമി ക്ലാസുകളില്‍ യാത്രക്കാര്‍ക്ക് ഊണിനൊപ്പം സാലഡ് ഉണ്ടാകില്ലെന്നും എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. വായിക്കാനായി നല്‍കുന്ന മാഗസിനുകളുടെ എണ്ണവും കുറക്കും.
ഇതാണ് വിശദീകരണം
കൂടുതല്‍ ഉത്പന്നങ്ങള്‍ വിമാനത്തില്‍ ശേഖരിച്ചാല്‍ അത് ഭാരം കൂടാന്‍ കാരണമാകും. ഭാരം കൂടിയാല്‍ വിമാനം പറക്കുന്നതിന് ആവശ്യമായ ഇന്ധനവും കൂടുതല്‍ വേണ്ടിവരും. അതിനാലാണ് സാലഡും മാഗസിനുകളും ഒഴിവാക്കുന്നതെന്നാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
6000 ത്തോളം കോടി രൂപയുടെ കടം
6000 ത്തോളം കോടി രൂപയുടെ കടമാണ് ആകാശങ്ങളുടെ മഹാരാജാവായ എയര്‍ ഇന്ത്യക്കുള്ളത്. എയര്‍ ഇന്ത്യയെ ആര് ഏറ്റെടുക്കുമെന്നാണ് ഇനിയറിയേണ്ടത്. 30,000 കോടി രൂപയുടെ കടം എഴുതിത്തള്ളാനാണ് നീതി ആയോഗിന്റെ നിര്‍ദ്ദേശം. 21,000 കോടി രൂപയുടെ കടം എയര്‍ക്രാഫ്റ്റ് സംബന്ധമാണ്. 8,000 കോടി രൂപയുടേത് പ്രവര്‍ത്തനമൂലധനം സംബന്ധിച്ചുള്ളതുമാണ്. ആകെ കടത്തിന്റെ പകുതി സര്‍ക്കാര്‍ വഹിക്കും.
ആഭ്യന്തര സര്‍വ്വീസില്‍ പിന്നിലായി
ആഭ്യന്തര സര്‍വ്വീസില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്ന എയര്‍ ഇന്ത്യ ഇപ്പോള്‍ ഇന്‍ഡിഗോയ്ക്കും ജെറ്റ് എയര്‍വേസിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ്.