പാകിസ്ഥാന് കോളടിച്ചു, 1.8 ലക്ഷം കോടി മൂല്യം വരുന്ന സ്വർണശേഖരം കണ്ടെത്തി..! പക്ഷേ മുന്നിൽ ഈ വെല്ലുവിളി
കറാച്ചി: സ്വർണം ലോകത്തിൽ എവിടെയായാലും വളരെയധികം മൂല്യമുള്ള വസ്‌തുക്കളിൽ ഒന്ന് തന്നെയാണ്. വെറും വില കൊണ്ട് മാത്രമല്ല അതിന്റെ ആകർഷണീയത കൊണ്ടും മറ്റ് പല ഘടകങ്ങൾ കൊണ്ടും ഏതൊരു ലോഹത്തേക്കാളും ഒരുപടി മുകളിൽ തന്നെയാണ് സ്വർണം എന്ന് നിസംശയം പറയാം.ഇപ്പോഴിതാ നമ്മുടെ അയൽ രാജ്യമായ പാകിസ്ഥാനിൽ വമ്പൻ സ്വർണശേഖരം കണ്ടെത്തിയതിന്റെ വാർത്തകളാണ് പുറത്തുവരുന്നത്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അറ്റോക്ക് മേഖലയിൽ സിന്ധു നദിക്കരയിലാണ് അമൂല്യമായ മഞ്ഞ ലോഹത്തിന്റെ വൻതോതിലുള്ള കരുതൽ ശേഖരവും നിക്ഷേപവും കണ്ടെത്തിയത്. അറ്റോക്ക് മേഖലയിൽ 2.8 ദശലക്ഷം ടോളയുടെ (ഏകദേശം 32.6 മെട്രിക് ടൺ) സ്വർണ ശേഖരം ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം ബന്ധപ്പെട്ട അധികാരികൾ പ്രഖ്യാപിച്ചത്. ഇതിന്റെ മൂല്യം നമ്മൾ പ്രതീക്ഷിക്കുന്നതിലും വളരെ മുകളിലാണ്.

മൈൻസ് ആൻഡ് മിനറൽസ് ഉൾപ്പെടെ പാകിസ്ഥാൻ പഞ്ചാബിലെ ഇടക്കാല ഗവൺമെന്റിൽ പ്രവിശ്യാ മന്ത്രിയായി സേവനമനുനുഷ്‌ഠിച്ചിട്ടുള്ള വിദ്യാഭ്യാസ വിദഗ്‌ധനായ ബ്രാഹിം ഹസൻ മുറാദ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആഗോള വിപണിയിൽ സ്വർണത്തിന്റെ വില കുതിച്ചുയരുന്ന വേളയിലാണ് പാകിസ്ഥാനിൽ ഇത്തരത്തിലൊരു വമ്പൻ നിക്ഷേപം കണ്ടെത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
ഈ സ്വർണ നിക്ഷേപത്തിന് 600 ബില്യൺ (പാകിസ്ഥാൻ രൂപ) വില വരുമെന്ന് പറയപ്പെടുന്നു. എന്ന് വച്ചാൽ ഇന്ത്യൻ രൂപയിൽ 1.84 ലക്ഷം കോടി. റിപ്പോർട്ടുകൾ അനുസരിച്ച്, ഈ റിസർവുകൾ അറ്റോക്ക് മുതൽ തർബെല, മിയാൻവാലി മേഖല വരെ 32 കിലോമീറ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. പാകിസ്ഥാൻ ജിയോളജിക്കൽ സർവേ നടത്തിയ ഗവേഷണത്തിലൂടെയാണ് ഇവ കണ്ടെത്തിയത്.
സിന്ധു, കാബൂൾ നദികൾ പഞ്ചാബിലെ അറ്റോക്കിനടുത്ത് ചേരുന്നിടത്താണ് ദശലക്ഷക്കണക്കിന് വർഷങ്ങളായി ഈ വമ്പൻ സ്വർണ നിക്ഷേപങ്ങൾ അടിഞ്ഞുകൂടിയത്. മഞ്ഞുകാലത്ത് ഈ സ്വർണ നിക്ഷേപം കൂടുതലായി ദൃശ്യമാകുന്നു. ഈ സമയം ജലനിരപ്പ് കുറയുകയും നദി മണൽ കലർന്ന തിളക്കമുള്ള കണങ്ങളായി കാണുകയും ചെയ്യുന്നു.
അതേസമയം, രാജ്യത്ത് നിലനിൽക്കുന്ന ദാരിദ്ര്യത്തിന്റെ കാലത്തും ഈ സ്വർണ നിക്ഷേപം ഉപയോഗിക്കുന്നതിൽ കൃത്യമായ ധാരണ അവർക്ക് വന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ പോലും എതിർപ്പ് അറിയിച്ചുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സ്വർണം പര്യവേക്ഷണം ചെയ്യുന്നതിനുപകരം, ഈ പ്രദേശങ്ങൾ കല്ല്, മണൽ സിങ്ക് ഖനന പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്നതിനെയാണ് മുതിർന്ന ഉദ്യോഗസ്ഥർ അനുകൂലിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. പ്രദേശവാസികൾ പലപ്പോഴും ഇവിടെ നിന്നും സ്വർണം ഖനനം ചെയ്യാറുണ്ടായിരുന്നു എങ്കിലും അത് പഞ്ചാബ് സർക്കാർ നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
അതേസമയം, വടക്കൻ പ്രദേശങ്ങളുടെ മുകൾ ഭാഗത്തുള്ള സ്വർണ നിക്ഷേപം ഉയർന്ന ജലപ്രവാഹത്തോടെ അറ്റോക്കിലെ സിന്ധു നദിയുടെ അടിത്തട്ടിൽ എത്തിയതായാണ് റിപ്പോർട്ടുക സൂചിപ്പിക്കുന്നത്. എന്നാൽ ഇത്രയധികം മൂല്യമുള്ള നിക്ഷേപം കണ്ടെത്തിയിട്ടും കൃത്യമായ നടപടി സ്വീകരിച്ച് അത് വേർതിരിച്ചെടുക്കാൻ അധികാരികൾ തയ്യാറാവുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.












Click it and Unblock the Notifications