വന്ദേഭാരത് ദൌത്യം: 708 പ്രവാസികൾ കൂടി കേരളത്തിലേക്ക്, ഒറ്റദിവസമെത്തുന്നത് നാല് വിമാനങ്ങൾ
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് ദൌത്യം തുടരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാല് വിമാനങ്ങളാണ് ഞായറാഴ്ച കേരളത്തിലേക്ക് എത്തുന്നത്. ദുബായ്, മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിൽ നിന്നായി 708 പ്രവാസികളാണ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിലായാണ് എയർഇന്ത്യയുടെ പ്രത്യേക വിമാനങ്ങൾ ഇറങ്ങുന്നത്.
ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 5.4ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങും. വൈകിട്ട് 6.30ന് മസ്കറ്റിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തും അബുദാബിയിൽ നിന്നുള്ള വിമാനം രാത്രി 8.40 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലുമാണ് എത്തിച്ചേരുക. ദുബായിൽ നിന്നുള്ള വിമാനം രാത്രി 8.55ന് കണ്ണൂർ വിമാനത്താവളത്തിലും എത്തും. ഇതോടെ 708 പ്രവാസികളാണ് കേരളത്തിലേക്ക് ഒറ്റദിവസം മടങ്ങിയെത്തുന്നത്.

യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ കൊറോണ വൈറസ് സാന്നിധ്യം അറിയുന്നതിനുള്ള റാപ്പിഡ് ടെസ്റ്റും നടത്തിയ ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കുക. വിമാനത്താവളത്തിൽ വെച്ച് തെർമൽ സ്കാനിംഗും നടത്തിയ ശേഷമാണ് യാത്രയ്ക്ക് അനുമതി നൽകുകയുള്ളൂ. യാത്രക്കാരിൽ രോഗം സ്ഥിരീകരിക്കുന്നവരെ ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കില്ല. മസ്കറ്റിൽ നിന്ന് മടങ്ങുന്നവർക്ക് തെർമൽ സ്കാനിംഗ് മാത്രമേ നടത്തുന്നുള്ളൂ.
കേരളത്തിലെത്തിയ ശേഷവും വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമാണ് യാത്രക്കാരെ വിമാനത്താവളത്തിന് പുറത്തേക്ക് പോകാൻ അനുവദിക്കുകയുള്ളൂ. ഇമിഗ്രേഷൻ ക്ലിയറൻസും പരിശോധനകളും കഴിഞ്ഞ് രോഗലക്ഷണമില്ലാത്തവെ ക്വാറന്റൈൻ സെന്ററുകളിലേക്ക് പ്രത്യേക വാഹനത്തിലാണ് എത്തിക്കുന്നത്. ഗർഭിണികൾ, പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾ, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവരെയാണ് ഹോം ക്വാറന്റൈനിൽ വിട്ടയയ്ക്കുന്നത്. അല്ലാത്തവരെ സർക്കാർ ഒരുക്കുന്ന ക്വാറന്റൈൻ സെന്ററുകളിലേക്കാണ് കൊണ്ടുപോകുന്നത്. എന്നാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പ്രത്യേകം ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് നിരീക്ഷണത്തിൽ പാർപ്പിച്ച് വരികയാണ് ചെയ്യുന്നത്.
ഏറ്റവും ഒടുവിൽ അബുദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തിലെ നാല് യാത്രാക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഒരു കോഴിക്കോട് സ്വദേശിയേയും മൂന്ന് മലപ്പുറം സ്വദേശികളെയുമാണ് ഇതോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് വിമാനം കരിപ്പൂരിലെത്തിയത്. 190 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ആരോഗ്യപ്രശ്നങ്ങളുള്ള അഞ്ച് പേരെയും ഇതോടൊപ്പം ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കി വരുന്നുണ്ട്.












Click it and Unblock the Notifications