ചൂടേറിയ പ്രചാരണത്തിനിടെ എംഎൽഎക്കൊരു വിവാഹ ആലോചന; ശ്രീശങ്കരൻറെ മണ്ണിലൂടെ ബെന്നി ബഹനാന്റെ തേരോട്ടം തുടരുന്നു...
അങ്കമാലി: തിരഞ്ഞെടുപ്പ് ചൂടിനിടയിലും ചർച്ച വിഷയം അങ്കമാലി എം എൽ എ യുടെ കല്യാണക്കാര്യം. മാണിക്യമംഗലം സെൻറ് ക്ലെയർ സ്‌കൂളിൽ സ്‌ഥാനാർഥി എത്തിയപ്പോഴായിരുന്നു ഒപ്പമുണ്ടായിരുന്ന അങ്കമാലി എം എൽ എ യുടെ വിവാഹക്കാര്യം ചർച്ചയായത്. ബെന്നി ബെഹന്നാനൊപ്പം ഉണ്ടായിരുന്ന റോജി ജോൺ എം എൽ എ കലവറയില്ലാത്ത പിന്തുണയും മറക്കാനാവാത്ത സഹായങ്ങളുമാണ് സ്‌കൂളിന് ചെയ്തു തരുന്നത് എന്ന് പറഞ്ഞ പ്രിൻസിപ്പൽ സിസ്റ്റർ ഫൈൻസിറ്റയോട് ബെന്നി ബെഹനാനാണ് റോജിയുടെ വിവാഹ കാര്യം സൂചിപ്പിച്ചത്.
തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും പറ്റിയൊരാളെ കണ്ടു പിടിച്ച് എം എൽ എ യെ വിവാഹം കഴിപ്പിക്കണമെന്നും ആ ചുമതല സിസ്റ്ററെ ഏൽപ്പിക്കുകയാണെന്നും ബെന്നി ബഹനാൻ പറഞ്ഞത് കൂടി നിന്നവരിൽ ചിരി പടർത്തി. അക്കാര്യം താൻ ഏറ്റുവെന്ന് സിസ്റ്റർ ബെന്നി ബെഹനാന് ഉറപ്പും നൽകി. ചരിത്ര സ്മരണകൾ ഉറങ്ങുന്ന ആദിശങ്കരൻറെ മണ്ണിലൂടെ യു ഡി എഫ് സ്‌ഥാനാർഥി ബെന്നി ബെഹനാൻറെ തേരോട്ടം. ശ്രിംഗേരി ശങ്കര മഠത്തിൽ അനുഗ്രഹം തേടിയ ശേഷം കലാലയ സ്മരണകളുമായി സ്‌ഥാനാർഥി എത്തിയത് കാലടി ശ്രീ ശങ്കര കോളജിലാണ്.

പൂർവ വിദ്യാർഥി കൂടിയായ സ്‌ഥാനാർഥിക്ക് ഊഷ്മളമായ സ്വീകരണമാണ് വിദ്യാർഥികൾ ഒരുക്കിയത്. അധ്യാപകരുടെ അനുഗ്രഹവും വിദ്യാർഥികളുടെ സ്നേഹവും ആവോളം ലഭിച്ച സ്‌ഥാനാർഥി വിദ്യാർഥിയായിരിക്കെ താമസിച്ച മുറിയും സന്ദർശിച്ചാണ് മടങ്ങിയത്. തുടർന്ന് ആകാശപ്പറവകളുടെ മാർവാലാഹ് ദയറ, ദൈവദൻ ഓൾഡ് ഏജ് ഹോം മേരി ഇമാക്യുലേറ്റ് പള്ളി എന്നിവിടങ്ങൾ സന്ദർശിച്ചു. മലയാറ്റൂർ അടിവാരത്തെത്തിയ ബെന്നി ബഹനാൻ തിരി തെളിച്ചു പ്രാർഥിച്ചു.
തുടർന്ന് പനമ്പ് നെയ്ത്ത് കേന്ദ്രങ്ങൾ സന്ദർശിച്ച സ്‌ഥാനാർഥിയെ പരാതികളും പരിഭവങ്ങളുമായി തൊഴിലാളി സ്ത്രീകൾ പൊതിഞ്ഞു. മൂന്ന് വർഷമായി ഡി എ കിട്ടിയിട്ടില്ലെന്നും ദിവസേന ലഭിക്കുന്ന നാൽപ്പത് രൂപ ഒന്നിനും തികയില്ലെന്നും തൊഴിലാളി സ്ത്രീകൾ പരാതിപ്പെട്ടു. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് കൃത്യമായി കിട്ടികൊണ്ടിരുന്നതാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഒന്നും ലഭിച്ചിട്ടില്ല. പരാതിയുടെ ഭാണ്ഡക്കെട്ടഴിച്ച സ്ത്രീ തൊഴിലാളികളെ എം എൽ എ റോജി ജോൺ ആശ്വസിപ്പിച്ചു.
എം എൽ എ യെ ഞങ്ങള്ക് വിശ്വാസമാണ് എന്ന് പറഞ്ഞ തൊഴിലാളികളോട് അത് പോലെ താനെ ബെന്നി ചേട്ടനെയും വിശ്വസിക്കാം എന്ന് റോജി ആശ്വസിപ്പിച്ചു. പ്രശ്ന പരിഹാരത്തിനായി സാധ്യമായതെല്ലാം ചെയ്യാമെന്ന് സ്‌ഥാനാർഥി മറുപടി നൽകി. തുടർന്ന് സെൻറ് . ക്ലെയർ ബധിര വിദ്യാലയം, മഞ്ഞപ്ര എസ് എൻ ഡി പി ശാഖാ ക്ഷേത്രം, സെബിപുരം പള്ളി, മഞ്ഞപ്ര സർക്കാർ ആശുപത്രി, മാർ സ്ലീബാ ഫൊറോനാ പള്ളി, തുറവൂർ സെൻറ്. അഗസ്റ്റിൻ യു പി സ്‌കൂൾ എന്നിവിടങ്ങളിലും സ്‌ഥാനാർഥിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. വൈകിട്ട് കൈപമംഗലത്ത് എത്തിയ സ്‌ഥാനാർഥി രാത്രി കൊടുങ്ങല്ലൂരിലെ യു ഡി എഫ് കണ്വന്ഷനിലും പങ്കെടുത്തു. യു ഡി എഫ് സ്‌ഥാനാർഥി ഇന്ന് ആലുവയിൽ പ്രചാരണം നടത്തും.












Click it and Unblock the Notifications