Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക; സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത രൂക്ഷം, കോർകമ്മിറ്റി യോഗത്തിൽ നിന്നും മുരളീധരൻപക്ഷം വിട്ടുനിന്നു

കൊച്ചി: ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി സംസ്ഥാന നേതൃത്വത്തിലെ ഭിന്നത രൂക്ഷമായി.സ്ഥാനാർഥിപട്ടിക ഏകപക്ഷീയമാണെന്ന് ആരോപിച്ച് കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് വി. മുരളീധരൻപക്ഷം വിട്ടുനിന്നു. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുള്ളതായി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു സംസ്ഥാന നേതാക്കളെ അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പതിനൊന്നംഗ കോർകമ്മിറ്റിയോഗമാണ് ചേർന്നത്. അതേസമയം പ്രശ്‌നം സങ്കീര്‍ണ്ണമായതോടെ താന്‍ പട്ടികയല്ല കേന്ദ്ര നേതൃത്വത്തിന് കൈമാറിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരന്‍പിള്ള മലക്കം മറിഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയ സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലിയാണ് പാര്‍ട്ടിയില്‍ കലഹം രൂക്ഷമായിരിക്കുന്നത്.

BJP

ആദ്യഘട്ടം മുതൽതന്നെ സ്ഥാനാർഥി പട്ടികയോട് ശക്തമായ എതിര്‍പ്പുള്ള വി. മുരളീധരപക്ഷത്തെ നേതാക്കള്‍ വൻ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനുശേഷമുള്ള തുടർനടപടിയെന്ന നിലയിലാണ് കോര്‍ കമ്മിറ്റിയില്‍ നിന്ന് വിട്ടുനിന്നത്.തെരഞ്ഞെടുപ്പ് സമിതികളില്‍ ആലോചിക്കാതെയാണ് പട്ടിക തയ്യാറാക്കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് സമിതിയിലൊ കോര്‍ കമ്മിറ്റിയിലോ ചര്‍ച്ച ചെയ്യാതെ സംസ്ഥാന പ്രസിഡന്‍റ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥി പട്ടിക കൈമാറിയതാണ് മുരളീധരപക്ഷ നേതാക്കളെ ചൊടിപ്പിച്ചത്.കെ.സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരുടെ സാധ്യത ഇല്ലാതാക്കാനാണ് ഇത്തരമൊരു പട്ടിക തയ്യാറാക്കിയതെന്നാണ് ആക്ഷേപം.മുരളീധരനെക്കൂടാതെ കെ സുരേന്ദ്രന്‍, സി കെ പത്മനാഭന്‍ എന്നിവരാണ് യോഗത്തിനെത്തിയില്ല.

സംഭവം വിവാദമായ സാഹചര്യത്തില്‍ പട്ടിക കൈമാറിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ദേശീയ നേതൃത്വമാണ് എല്ലാം തീരുമാനിക്കുന്നതെന്നുമുള്ള വിശദീകരണത്തോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ശ്രീധരന്‍പിള്ള മലക്കം മറിഞ്ഞു.അതേസമയം പട്ടികയോട് വിയോജിപ്പുള്ള പി.കെ.കൃഷ്ണദാസ് പക്ഷം യോഗത്തില്‍ പങ്കെടുത്തു.ഈ വിഷയത്തില്‍ നേതാക്കളുടെ ഭിന്നിപ്പ് സംബന്ധിച്ച്‌ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുള്ളതായി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു സംസ്ഥാന നേതാക്കളെ അറിയിച്ചു.

പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കാതെ രമ്യമായി പരിഹരിക്കാനാണ് ദേശീയ നേതൃത്വത്തെ പ്രതിനിധീകരിച്ച്‌ കോര്‍ കമ്മിറ്റിയില്‍ പങ്കെടുത്ത മുരളീധര റാവു സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമം ബിജെപിയില്‍ കടുത്ത ഭിന്നതയാണ് സൃഷ്ടിച്ചിരിക്കുന്നത്. തിരുവനന്തപരുത്ത് മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയ പി.എസ് ശ്രീധരന്‍പിള്ളയും സംഘവും കുമ്മനം സ്ഥാനാര്‍ഥിയാവുന്നതിനെ എതിര്‍ക്കുന്നുണ്ട്. സുരേഷ് ഗോപിയെ മത്സരിപ്പിക്കാനും ഒരുവിഭാഗം നീക്കം നടത്തുന്നുണ്ട്.

കെ.സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍, പി.എം വേലായുധന്‍, ശോഭ സുരേന്ദ്രന്‍,കെ.പി ശ്രീശന്‍ എന്നിവരെല്ലാം വിവിധ മണ്ഡലങ്ങളില്‍ അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു.വി മുരളീധരപക്ഷത്തിന് സ്വാധീനമുള്ള തൃശൂരിലാണ് കെ.സുരേന്ദ്രന്‍ മത്സരിക്കാനൊരുങ്ങുന്നത്. എ.എന്‍ രാധാകൃഷ്ണനും തൃശൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂര്‍ മണ്ഡലത്തില്‍ മത്സരിച്ച രാധാകൃഷ്ണന്‍ തൃശൂര്‍ തന്നില്ലെങ്കില്‍ രംഗത്തുണ്ടാവില്ലെന്ന് ഭീഷണി മുഴക്കി. പാലക്കാട് വേണമെന്നാണ് ശോഭ സുരേന്ദ്രന്‍റെ ആവശ്യം. സംസ്ഥാന വൈസ്പ്രസിഡന്‍റ് എന്‍.ശിവരാജന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ കൃഷ്ണകുമാര്‍ എന്നിവരും പാലക്കാട് സീറ്റിനായി രംഗത്തുണ്ട്.

നേരത്തെ ബിഡിജെഎസുമായുള്ള തര്‍ക്കം തുടരുന്നതിനിടെ എന്‍എസ്എസും സീറ്റിനായി രംഗത്തുവന്നിരുന്നു. ഒരു മണ്ഡലത്തില്‍ ഒന്നിലേറെപ്പേര്‍ വന്നതോടെ മൂന്നിലേറെപ്പേര്‍ ഉള്‍പ്പെട്ട സാധ്യതാപട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. സ്ഥിരം മത്സരിച്ച് തോല്‍ക്കുന്ന പ്രമുഖ നേതാക്കളെല്ലാം സ്ഥാനാര്‍ഥിയാവാന്‍ ഇത്തവണയും രംഗത്തുണ്ട്. വിജയിച്ചില്ലെങ്കിലും മത്സരിച്ചാല്‍ മതിയെന്നാണ് ഇവരുടെ നിലപാട്. രണ്ടാംനിര നേതാക്കളും ചരടുവലി തുടങ്ങിയിട്ടുണ്ട്. പന്തളം കൊട്ടാരത്തിലെ ശശികുമാര വര്‍മയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കണമെന്നാണ് എന്‍എസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത്. എം.ടി രമേശ് ഉള്‍പ്പെടെ പലരും പത്തനംതിട്ടക്കായി രംഗത്തുണ്ട്.സ്ഥാനാർഥി നിർണയം കീറാമുട്ടിയായതോടെ പ്രശ്നത്തിൽ കേന്ദ്രനേതൃത്വം ഇടപെടാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+