ട്വന്റി ട്വന്റിയുമായി രഹസ്യ ചർച്ച നടത്തി കോൺഗ്രസ്, കിഴക്കമ്പലത്ത് എത്തിയത് ഉമ്മൻചാണ്ടിയടക്കം
കൊച്ചി: ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ മുന്നണികളെ ഞെട്ടിക്കുന്ന പ്രകടനമാണ് ട്വന്റി ട്വന്റി പുറത്തെടുത്തത്. എറണാകുളത്തെ നാല് പഞ്ചായത്തുകളില്‍ ട്വന്റി ട്വന്റി ഭരണം പിടിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടത്തിന് പിന്നാലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ട്വന്റി ട്വന്റി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ ട്വന്റി ട്വന്റിയുമായി രഹസ്യ ചര്‍ച്ച നടത്തിയതായുളള വിവരവും പുറത്ത് വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ
ഭരണം പിടിക്കാനുളള തന്ത്രങ്ങള്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. വന്‍ വിവാദങ്ങളില്‍ മുങ്ങിക്കിടക്കുകയായിരുന്നിട്ട് പോലും ഇടതുമുന്നണി വന്‍ വിജയം സ്വന്തമാക്കി. ഇതോടെ തുടര്‍ഭരണ സാധ്യത ഇടതുമുന്നണിക്ക് മുന്നില്‍ ശക്തമാവുകയാണ്. അത് യുഡിഎഫിനെ ആശങ്കയിലാക്കുന്നു. ഭരണം പിടിക്കാനുളള തന്ത്രങ്ങള്‍ യുഡിഎഫും കോണ്‍ഗ്രസും മെനയുകയാണ്.
രഹസ്യ കൂടിക്കാഴ്ച
അതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബുമായി കിഴക്കമ്പലത്ത് വെച്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയതായുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ കൂടാതെ വിഡി സതീശന്‍ എംഎല്‍എയും അടങ്ങുന്ന കോണ്‍ഗ്രസിന്റെ ഉന്നതതല പ്രതിനിധി സംഘമാണ് കൂടിക്കാഴ്ച നടത്തിയത്.
രാത്രി 12 മണി വരെ
ബുധനാഴ്ച രാത്രി 9 മണിയോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സാബു എം ജേക്കബിന്റെ വീട്ടിലെത്തിയത്. രാത്രി 12 മണി വരെ നേതാക്കളും സാബു എം ജേക്കബുമായുളള കൂടിക്കാഴ്ച നീണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലം കൂടാതെ കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകളിലാണ് ട്വന്റി ട്വന്റി ഭരണം പിടിച്ചത്.
എറണാകുളം ജില്ലയ്ക്ക് പുറത്തേക്കും
ഐക്കരനാടില്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരി പ്രതിപക്ഷം ഇല്ലാതെയാണ് ട്വന്റി ട്വന്റി ഭരിക്കുന്നത്. പലയിടത്തും യുഡിഎഫും എല്‍ഡിഎഫും സംയുക്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ട് പോലും ട്വന്റി ട്വന്റി വിജയിച്ചു എന്നത് ശ്രദ്ധേയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയ്ക്ക് പുറത്തേക്കും മത്സരിക്കാനാണ് ട്വന്റി ട്വന്റിയുടെ നീക്കം.
അടുത്ത ലക്ഷ്യം
നിയമസഭാ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യമെന്ന് ട്വന്റി ട്വന്റി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. കുന്നത്തുനാട്ടില്‍ നിന്ന് ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ത്ഥി നിയമസഭയിലേക്ക് മത്സരിക്കാനാണ് സാധ്യത. മാത്രമല്ല പിറവം, തൃക്കാക്കര, അങ്കമാലി, ആലുവ, പെരുമ്പാവൂര്‍, എറണാകുളം മണ്ഡലങ്ങളിലും ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധ്യയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ട്വന്റി ട്വന്റി നേതൃത്വുമായി യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്.