മുനമ്പം അപകടം: കപ്പലിടിച്ചത് പിന്നിൽ നിന്ന്!! കപ്പൽ തിരിച്ചെത്തിക്കാൻ നടപടികൾ തുടങ്ങി
കൊച്ചി: മുനമ്പം ബോട്ട് അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബോട്ടിന്‍റെ പിൻഭാഗത്താണു കപ്പൽ ഇടിച്ചതെന്നാണ് നരേൻ സർക്കാരിന്റെ വെളിപ്പെടുത്തല്‍. മുന്നില്‍ നിന്നോ, വശങ്ങളിൽ നിന്നോ വന്നിരുന്നെങ്കിൽ കാണാൻ സാധിക്കുമായിരുന്നു. അപകടം നടക്കുമ്പോൾ നങ്കൂരമിട്ടു കിടന്ന ബോട്ടിലെ 14 തൊഴിലാളികളിൽ എഡ്വിൻ ഒഴികെയുള്ളവർ വീൽ ഹൗസിലായിരുന്നു. ബോട്ടിന്‍റെ സ്രാങ്ക് യേശുപാലനും ഉറക്കത്തിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ നാലു തവണം വട്ടം ചുറ്റിയ ബോട്ട് രണ്ടായി പിളർന്ന് അടിത്തട്ടിലേക്കു മുങ്ങുകയായിരുന്നു.
എഡ്രിനും നരേനും ഉൾപ്പെടെയുള്ളവർ തെറിച്ചു വീണു. ബാക്കിയുള്ളവർ ബോട്ടിൽ തന്നെ കുടുങ്ങി കിടക്കുന്നതായിട്ടാണു സംശയം. അപകടമുണ്ടായ ഉടൻ കപ്പൽ കുറച്ചു നേരം നിർത്തിയിട്ടെങ്കിലും രക്ഷാപ്രവർത്തനത്തിന് തയ്യാറാകാതെ യാത്ര പുനരാരംഭിച്ചു. കോൽക്കത്ത കുക്കുദ്വീപ് സ്വദേശിയായ നരേൻ ഒരു കൊല്ലം മുമ്പാണ് അപകടമുണ്ടായ ബോട്ടിൽ ജോലിക്കു ചേർന്നത്. നാട്ടുകാരനായ മിഖാദാസും ഒപ്പമുണ്ടായിരുന്നു. ഇയാളെ കുറിച്ച് ഇതുവരെ വിവരമില്ല. കന്യാകുമാരി രാമൻതുറൈ സ്വദേശിയായ എഡ്വിൻ ഉൾപ്പെടെ11 തമിഴ്നാട്ടുകാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എട്ടു പേരെ കാണാതായി.

മുനമ്പം തീരത്തു നിന്നു 24 നോട്ടിക്കൽ മൈൽ അകലെ നാട്ടിക ചേറ്റുവ അഴിക്കു സമീപം മത്സ്യബന്ധന ബോട്ട് "ഓഷ്യാനി'ക്കിൽ ഇടിച്ച കപ്പൽ ഇന്ത്യൻ ഷിപ്പിങ് കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള "ദേശ് ശക്തി' എന്ന ഓയിൽ ടാങ്കറാണെന്നു തിരിച്ചറിഞ്ഞു. ചെന്നൈയിൽ നിന്ന് ഇറാക്കിലെ ബസ്രയിലേക്ക് പോകുന്ന കപ്പൽ ഇന്നലെ പുലർച്ചെ 3.30ഓടെ കേരള തീരം കടന്നു പോകുമ്പോഴായിരുന്നു അപകടം. ബോട്ടിൽ ഇടിച്ച ശേഷം കർണാടകയി മംഗലാപുരം തീരത്തെത്തിയ കപ്പലിനെ നാവിക സേനയുടെ ഡ്രോണിയർ വിമാനമാണ് കണ്ടെത്തിയത്. ക്യാപ്റ്റനുമായി നാവിക സേന ബന്ധപ്പെട്ടപ്പോൾ അപകടം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു മറുപടി. അന്വേഷണവുമായി സഹകരിക്കാമെന്നു ക്യാപ്റ്റൻ ഉറപ്പു നൽകിയതായി പ്രതിരോധ വകുപ്പിന്‍റെ കൊച്ചിയിലെ വക്താവ് അറിയിച്ചു.
നാവികസേനയുടെ റഡാർ പരിശോധിച്ചാണ് കപ്പൽ തിരിച്ചറിഞ്ഞത്. ഇക്കാര്യത്തിൽ തുടർനടപടികൾക്കായി മറൈൻ മർക്കന്‍റൈൽ വകുപ്പുമായി (എംഎംഡി)ബന്ധപ്പെട്ടിട്ടുണ്ടെന്നു ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് അറിയിച്ചു. കപ്പൽ കൊച്ചിയിൽ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡയറക്റ്റർ ജനറൽ ഓഫ് ഷിപ്പിങിനെ സമീപിച്ചിട്ടുണ്ട്. ഇതിനുള്ള തുടർനടപടികൾ എടുക്കേണ്ടത് എംഎംഡിയാണ്. ചെന്നൈ തുറമുഖത്തു നിന്നു മൂന്നിനു 3.32നാണു കപ്പൽ പുറപ്പെട്ടത്. 2004 ൽ നിർമിച്ച കപ്പൽ ഇന്ത്യൻ ഫ്ലാഗാണ് വഹിക്കുന്നത്.












Click it and Unblock the Notifications