അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി തീരുമാനം മറികടന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് സർവീസിൽ തുടരുന്നതിന് അവസരം
കൊച്ചി: അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി തീരുമാനം മറികടന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് സർവീസിൽ തുടരുന്നതിന് അവസരം നൽകാൻ നീക്കം. ചീഫ് ജസ്റ്റിസിന്റെ പ്രൈവറ്റ് സെക്രട്ടറി എൻ. മഹാദേവന്റെ സേവന കാലാവധി നീട്ടി നൽകാനാണ് അണിയറയിൽ ശ്രമം നടക്കുന്നത്. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ തീരുമാനം മറികടന്നാണ് ചരട് വലികൾ.
വിരമിച്ചയാളെ അതേ തസ്തികയിൽ തുടരാൻ അനുവദിക്കുന്നത് മറ്റുള്ളവരുടെ പ്രമോഷൻ സാധ്യത ഇല്ലാതാക്കുമെന്നാണ് ജീവനക്കാരുടെ പരാതി. മഹാദേവന്റെ സേവനം 2017 ജൂലൈയിൽ അവസാനിച്ചിരുന്നെങ്കിലും അതേ വർഷം ജൂലൈ 31 മുതൽ ഒരു വർഷത്തേക്ക് നീട്ടി നൽകിയിരുന്നു. ഈ ജൂലൈ 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് വീണ്ടും തുടരാനുള്ള അനുമതി നൽകാൻ നീക്കം നടക്കുന്നത്.
മഹാദേവൻ വിരമിക്കുന്ന ഒഴിവിൽ ചീഫ് ജസ്റ്റീസിന്റെ സെക്രട്ടേറിയറ്റിന്റെ ചുമതലക്കാരനായി അസിസ്റ്റന്റ് രജിസ്ട്രാർ പി. ദേവേന്ദ്ര കുമാർ ചുമതല ഏൽക്കുമെന്ന് നേരത്തെ അഡ്മിനിസ്ടേറ്റീവ് കമ്മിറ്റി ഉത്തരവിറക്കിയിരുന്നു. മഹാദേവൻ വിരമിക്കുന്ന മുറയ്ക്ക് ചീഫ് ജസ്റ്റിസിന്റെ സെക്രട്ടേറിയറ്റിന്റെ ചുമതലക്കാരനായി ഡെപ്യൂട്ടി രജിസ്ട്രാറുടെയോ, അസിസ്റ്റന്റ് രജിസ്ട്രാറുടെയോ പദവിയിൽ കുറയാത്ത ആളെ നിയമിക്കാനായിരുന്നു അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ തീരുമാനം.
ഇക്കാര്യം കഴിഞ്ഞ മേയ് 28ന് രജിസ്ട്രാർ ജനറൽ ഉത്തരവായി ഇറക്കുകയും, അക്കൗണ്ടന്റ് ജനറൽ അടക്കമുള്ളവർക്ക് പകർപ്പ് അയയ്ക്കുകയും ചെയ്തിരുന്നു. ദേവേന്ദ്രകുമാർ ചീഫ് ജസ്റ്റിസിന്റെ സെക്രട്ടേറിയേറ്റിന്റെ ചുമതല നിർവഹിക്കുന്നതിനൊപ്പം ചീഫ് ജസ്റ്റിസിന്റെ പെഴ്സണൽ അസിസ്റ്റന്റുമാരുടെയും അഡീഷനൽ പേഴ്സണൽ അസിസ്റ്റന്റുമാരുടെയും ജോലികളുടെ മേൽനോട്ടവും നിർവഹിക്കണമെന്നായിരുന്നു ഉത്തരവ്.
എന്നാൽ, ഇതിനിടെ മഹാദേവന് വീണ്ടും കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിക്ക് കത്തെഴുതിയതായാണ് അനൗദ്യോഗിക വിവരം. ഹൈക്കോടതിയുടെ ഭരണച്ചുമതലയുള്ള രജിസ്ട്രാർ ജനറൽ അറിയാതെയാണ് ചീഫ് ജസ്റ്റിസ് കത്തെഴുതിയതെന്നും സൂചനയുണ്ട്. മഹാദേവന് കാലാവധി നീട്ടിക്കൊടുക്കാനുള്ള നീക്കത്തിൽ ഹൈക്കോടതിയിലെ ജീവനക്കാർക്കിടയിൽ അമർഷം പുകയുകയാണ്. വിരമിച്ചയാളെ തുടരാൻ അനുവദിക്കുന്നത് സർക്കാർ നയത്തിനു വിരുദ്ധമാണന്ന അഭിപ്രായവും ജീവനക്കാർക്കിടയിലുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിന് തുടർ നിയമനം വൻ ബാധ്യത ആണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.