കൊച്ചി മെട്രോ; രണ്ടാം ഘട്ട വികസനക്കിന് പച്ചക്കൊടി, അടുത്ത മന്ത്രിസഭ യോഗത്തിൽ അംഗീകാരം
കാക്കനാട്: കൊച്ചി മെട്രോ റയില്‍ രണ്ടാംഘട്ടം പദ്ധതിക്ക് അടുത്ത മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കുമെന്ന് എംഡി എപിഎം മുഹമ്മദ് ഹനീഷ്. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട പ്രോജക്ട് റിപ്പോര്‍ട്ടിനാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുക. പദ്ധതി സംബന്ധിച്ച് വിശദീകരിക്കുന്നതിനും നിര്‍ദ്ദേശങ്ങളും പരാതികളും ആരായുന്നതിനുമായി ചെമ്പുമുക്ക് സെന്റ് മൈക്കിള്‍സ് പള്ളി പാരീഷ് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാരിവട്ടം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെ 11.2 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് മെട്രോ രണ്ടാംഘട്ടം. പാലാരിവട്ടം ജംങ്ഷന്‍, പാലാരിവട്ടം ബൈപ്പാസ് ജംങ്ഷന്‍, ചെമ്പുമുക്ക്, വാഴക്കാല, പടമുഗള്‍, കാക്കനാട് ജംങ്ഷന്‍, ചിറ്റേത്തുകര, കിന്‍ഫ്ര ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന 2310 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിട്ടുള്ളത്. അക്വസിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി 2019 ജൂണില്‍ സിവില്‍ വര്‍ക്കുകള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൊത്തം 1552 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. റോഡ് വീതിക്കൂട്ടുന്നതിന് 168 കെട്ടിടങ്ങള്‍ ഭാഗികമായും ഒമ്പത് എണ്ണം പൂര്‍ണ്ണമായും പൊളിക്കേണ്ടതുണ്ട. മെട്രോ സ്റ്റേഷനുകള്‍ക്കായി ആറ് കെട്ടിടങ്ങളും ഇപ്പോഴുള്ള റോഡിന്റെ വീതി 16 മീറ്ററില്‍ നിന്ന് 22 മീറ്ററായി വര്‍ധിപ്പിക്കേണ്ടതുണ്ട്. 2023 ഏപ്രിലില്‍ പദ്ധതി പൂര്‍ത്തിയാക്കി കമ്മീഷനിങ്ങ് നടത്തുന്നവിധത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളതെന്ന് എം.ഡി വ്യക്തമാക്കി.
വ്യക്തികളുടെ പരാതികള്‍ പരമാവധി പരിഹരിച്ച്കൊണ്ടായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്ന് പിടി തോമസ് എം.എല്‍.എ നിര്‍ദേശിച്ചു. മെട്രോ പദ്ധതിക്കായി സിവില്‍ ലൈന്‍ റോഡ് വീതി കൂട്ടുന്നതിനൊപ്പം ഇടറോഡുകളുടെ വികസനവും നടപ്പാക്കണം. കലക്ട്രേറ്റ് ജംങ്ഷന്‍ അടക്കമുള്ള പ്രദേശങ്ങളില്‍ അണ്ടര്‍പാസുകള്‍ നിര്‍മിക്കണം. ചെമ്പുമുക്ക് പാലം ഓവല്‍ മാതൃകയില്‍ ഉയര്‍ത്തി പണിയണം.
മീഡിയ അക്കാദമി ജംങ്ഷന്‍ വികസിപ്പിക്കണം. മെട്രോ വില്ലേജിനായി പിഡബ്ല്യുഡി ഏറ്റെടുത്ത സ്ഥലം കൈമാറ്റം ഉടനെ നടത്തണം. റോഡ് വീതിക്കൂട്ടി താമസിയാതെ വെട്ടിപ്പൊളിക്കാന്‍ ഇടവരുത്തരുത്. 25 വര്‍ഷത്തെ വികസനം മുന്നില്‍കണ്ട് പദ്ധതി ആസൂത്രണം ചെയ്യണം. അദാനി ഗ്യാസ് പൈപ്പ് ലൈന്‍, ബിഎസ്എന്‍എല്‍, കെഎസ്ഇബി എന്നിവയുടെ ആവശ്യങ്ങള്‍ക്കുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മികച്ച ആസൂത്രണം വേണം.
ഇതോടൊപ്പം കെട്ടിടങ്ങളും സ്ഥലവും നഷ്ടപ്പെടുന്ന വ്യാപരികളുടെ പരാതികളും ആരാധനാലയങ്ങളുടെ പ്രശ്നങ്ങളും പരിഗണിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബസുടമ, ഓട്ടോ തൊഴിലാളി, വ്യാപാരിക സംഘടന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications