പള്ളുരുത്തി പൊതുശ്മശാനം,സ്വകാര്യ കരാറുകാരെ ഒഴിവാക്കണം
പള്ളുരുത്തി: പള്ളുരുത്തി പൊതുശ്മശാനം സ്വകാര്യ കരാറുകാരെ ഒഴിവാക്കി നഗരസഭ ഏറ്റെടുത്ത് നടത്തണമെന്നാവശ്യപ്പെട്ട് പള്ളുരുത്തി ശ്രീ നാരായണ സാംസ്ക്കാരിക യോജന സംഘം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലിന് പരാതി നൽകി.
പള്ളുരുത്തി ശ്മശാനത്തിൽ സംസ്ക്കരിക്കുവാൻ കൊണ്ടുവരുന്ന മൃതദേഹങ്ങൾ പൂർണ്ണമായും ദഹിപ്പിക്കാതെ ശരീരഭാഗങ്ങൾ പുറത്തേക്കു തള്ളുന്നതായാണ് നാട്ടുകാരുടെ പരാതി. ശനിയാഴ്ച്ച മൃതദേഹം ദഹിപ്പിക്കാനെത്തിയ നാട്ടുകാർ മറ്റൊരു മൃതദേഹത്തിന്റെ ശരീരഭാഗങ്ങൾ കണ്ടതോടെ നാട്ടുകാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ശ്മശാനത്തിൽ പരിശോധന നടത്തിയിരുന്നു. നഗരസഭ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
ശ്മശാനത്തിൽ മൃതദേഹം സംസ്ക്കരിക്കുന്നതിനായി നാല് ചൂളകളാണ് ഉള്ളത്. രണ്ടെണ്ണം ഗ്യാസിൽ പ്രവർത്തിപ്പിക്കുന്നവയാണ്. ഗ്യാസിൽ പ്രവർത്തിക്കുന്ന ചിമ്മിണികൾ ഇതുവരെ ഉപയോഗിച്ചിട്ടില്ല. കുറച്ചു വിറക് മാത്രം ഉപയോഗിച്ച് കരാറുകാരൻ ലാഭം നേടുകയാണ്.ചിരട്ട, ഓലമടൽ, ചാണകവരളി എന്നിവ ഉപയോഗിക്കാത്തതിനാൽ മൃതദേഹം സംസ്ക്കരിക്കുന്ന സമയത്ത് പരിസരമാകെ മണവും പരക്കുന്നതായി പ്രദേശവാസികൾ പറയുന്നു. നിലവിൽ വിറക് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ചൂളകളുടെെ ഇഷ്ടിക തട്ടുകൾ തകർന്ന നിലയിലാണ്. ചൂളയുടെ താഴെ തട്ടു മുതൽ വിറകു വയ്ക്കാതെ വിറക് ലാഭിക്കുവാൻ കരാറുകാരൻ ചൂളക്ക് മധ്യത്തിലായി ഒരു ഇടത്തട്ട് നിർമിച്ചിരിക്കുകയാണ്. ഇതു മൂലം മൃതദേഹം പൂർണ്ണമായി സംസ്ക്കരിക്കപ്പെടുന്നില്ലെന്നും മന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു.
2004ൽ ശ്മശാനം ആരംഭിച്ച കാലം ടെണ്ടർ ചെയ്തയാൾ തന്നെയാണ് ഇപ്പോഴും നടത്തുന്നത്. വർഷങ്ങളിൽ നടത്തേണ്ട ടെണ്ടർ നഗരസഭ നടത്തുന്നില്ല.മൃതദേഹം സംസ്ക്കരിക്കുന്നതിനായി നഗരസഭ തീരുമാനിച്ചത് ആയിരം രൂപയാണെങ്കിലും നിലവിൽ കരാറുകാരൻ മൂവായിരം രൂപയാണ് ഈടാക്കുന്നത്.
ടെണ്ടർ ചെയ്ത് ശ്മശാനം പുതിയ കരാറുകാരെ ഏൽപ്പിക്കണം, ശ്മശാനത്തിൽ സംസ്ക്കാരത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ അളവും സംസ്ക്കരിക്കുന്നതിനായുള്ള തുകയും എഴുതി പ്രദർശിപ്പിക്കണമെന്നും മന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു.