മഴക്കെടുതി: ശനിയാഴ്ചയും ആയിരത്തിലേറെ പേരെ രക്ഷപ്പെടുത്തി, കൂടുതല്‍ പേര്‍ കുടുങ്ങിയത് പറവൂരില്‍!
പറവൂർ: ദുരിത പ്രളയത്തിൽ നിന്നും രക്ഷനേടാനായി വീടിന്റെ രണ്ടാം നിലയിലും മട്ടുപ്പാവിലും കയറിപ്പറ്റി പെട്ടുപോയ നിരവധി പേരെ നേവിയുടെ ഹെലികോപ്റ്ററും ദുരന്തനിവാരണസേനയും സന്നദ്ധ സംഘടനകളും ചേർന്ന് രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. പുതിയകാവ് എൻ എസ് എസ് ഓഡിറ്റോറിയത്തിൽ വെള്ളം കയറിയതോടെ അവിടെ കഴിഞ്ഞിരുന്ന ആയിരത്തിലേറെ പേരെയാണ് രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയത്.
മുനമ്പം കവലയിൽ കുഞ്ഞിത്തൈറോഡിൽ കപ്പേളക്ക് സമീപമുള്ള കലുങ്കിൽ കുടുങ്ങിയ പത്ത് പേരെ ഒരുരാത്രി ശേഷമാണ് രക്ഷപെടുത്താനായത്.ഇരുപതോളം വരുന്ന സംഘം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ നടന്ന് കലുങ്കിൽ എത്തിയപ്പോഴേക്കും കലുങ്കിന് ഇരുവശവും വെള്ളംകൂടിയിരുന്നു. കുറെ സമയം കാത്ത് നിന്നപ്പോൾ എത്തിതിയ ബോട്ടിൽ എല്ലാവർക്കുംകയറാനായില്ല. ഉടനെ എത്താമെന്ന് പറഞ്ഞ് ബോട്ട് പോകുകയും ചെയ്തു. കുട്ടികളും സ്ത്രീകളും പ്രായമായ പുരുഷന്മാരുമടങ്ങിയ പത്തോളം വരുന്നവർ ബോട്ടോ വഞ്ചിയോ വരുന്നതും കാത്ത് നിൽപ്പായി. ആരൊടെെങ്കിലും വിളിച്ച് പറയാമെന്ന് വച്ചാൽ മൊബയിൽ ചാർജും തീർന്നു.വിവരം താലുക്ക് ഹെഡ്കോർട്ടേഴ്‌സിൽ അറിഞ്ഞെങ്കിലും ഒഴുക്ക് വർദ്ധിച്ചതിനാൽ രക്ഷാപ്രവർത്തനത്തിന് ആർമി സംഘത്തെ കാത്തിരുന്ന് വന്ന്പ്പോൾ രാത്രി 8 മണി കഴിഞ്ഞിരുന്നു.
ബോട്ടിൽ ലൈറ്റില്ലെന്ന കാരണത്താൽ അവരും കയ്യൊഴിഞ്ഞു. രാത്രിയിലെ മഴയും നനഞ്ഞ് കലുങ്കിൽ ഇരുന്നും നിന്നും ശനിയാഴ്ച രാവിലെ 9 മണിക്ക് രക്ഷാപ്രവർത്തകർ എത്തുന്നത് വരെയാണ് ഇവർ കലുങ്കിൽ കഴിച്ചുകൂട്ടിയത്. അത് പോലെ വടക്കുംപുറം ,നീലീശ്വരം, കൂട്ടുകാട് തുടങ്ങിയ സ്ഥലങ്ങളിൽ വീടിന് മുകളിൽ കുടുങ്ങി ഭക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ കഴിഞ്ഞ വരേയും ഹെലികോപ്റ്ററിന്റെയും ദുരന്തനിവാരണ സേനയുടെയും സഹായത്തോടെ രക്ഷപ്പെടുത്തി. പട്ടണം -നീലിശ്വരംടെബിൾ റോഡിലുള്ള ഇരുനില കെട്ടിടത്തിൽ കുടുങ്ങിയ നിലയിൽ 70 പേരാണുണ്ടായിരുന്നത്. രക്ഷാപ്രവർത്തനത്തിന് ബോട്ട് എത്താത്ത സ്ഥലങ്ങളിൽ എത്തിപ്പെടാൻ യമഹ എഞ്ചിൻ ഘടിപ്പിച്ച വഞ്ചികളാണ് വേണ്ടിയിരുന്നത് എന്നാൽ അത്തരം വഞ്ചികൾ ഉണ്ടായിരുന്നില്ല.