റോഡ് മുഴുവൻ ഇന്റർലോക്ക് വിരിച്ചു;വാഹനം പോയതോടെ എല്ലാം ഇളകി, പതിച്ചത് നിലവാരമില്ലാത്തത്,ഫണ്ട് തിരിമറി
കളമശേരി: നിലവാരമില്ലാത്ത ടൈൽ വിരിച്ച റോഡ് ആഴ്ചകൾക്കുള്ളിൽ പൊളിഞ്ഞു. പരാതിയെ തുടർന്ന് കരാറുകാരൻ പുതിയ നല്ല ടൈലുകൾ വിരിച്ച് റോഡ് നന്നാക്കി. കളമശേരി നഗരസഭ മുപ്പത്തി ഒന്നാം വാർഡിലെ കൂനംതൈ- അമ്പലം റോഡിലാണ് വിരിച്ച ഗുണനിലവാരമില്ലാത്ത കോൺഗ്രീറ്റ് കട്ടകൾ പൊട്ടിപ്പൊളിഞ്ഞതും, ഇപ്പോൾ വാരി മാറ്റി നല്ല ടൈലുകൾ വിരിച്ച് റോഡ് നന്നാക്കിയതും.
പത്തടിപ്പാലം, കൂനംതൈ, ഉണിച്ചിറ, തൃക്കാക്കര എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന റോഡിന്റെ ഭാഗമാണിത്. 150 മീറ്ററോളം നീളത്തിലാണ് ടൈൽ പൊളിഞ്ഞത്.ഒരു മാസം മുമ്പ് ടൈലുകൾ പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്ന് നാട്ടുകാരിൽ നിന്ന് പരാതി ഉയർന്നിരുന്നു. ഇത് മെട്രോ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ പൊട്ടിയ ടൈലുകൾക്ക് പകരം കരാറുകാരൻ പുതിയ ടൈലുകൾ വിരിച്ചു. എന്നാൽ വാഹനങ്ങൾ ഓടുമ്പോൾ കൂടുതൽ ടൈലുകൾ തകരാൻ തുടങ്ങി.
ഇവ കരാറുകാരൻ മാറ്റിക്കൊണ്ടിരുന്നു. ഇതോടെ നാട്ടുകാരിൽ നിന്ന് റോഡിൽ വിരിച്ചിരിക്കുന്ന മോശം ടൈലുകൾ മുഴുവൻ മാറ്റണമെന്നാവശ്യമുയർന്നു. മുൻ കൗൺസിലർ സൈമന്റെ നേതൃത്വത്തിൽ മോശം ടൈലുകൾ മാറ്റുന്ന പണി തടഞ്ഞു. ഇതോടെ വാർഡ് കൗൺസിലർ ലൈബി ബാബുവും പ്രശ്നത്തിൽ ഇടപ്പെട്ടു. തുടർന്നാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡിലെ മുഴുവൻ ടൈലുകളും വാരി മാറ്റി പുതിയവ വിരിച്ചത്.
നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡില്‍ ടൈല്‍ വിരിച്ചത്. കാര്‍, ജീപ്പ്, ഇരുചക്ര വാഹനങ്ങളും കൂടാതെ തൊട്ടടുത്ത ഗോഡൗണിലേക്ക് ചരക്ക് കയറ്റി വരുന്ന വലിയ വാഹനങ്ങളും തുടങ്ങി ദിവസേന നിരവധി വാഹനങ്ങള്‍ ഈ വഴി സഞ്ചരിക്കുന്നുണ്ട്. ടൈല്‍ വിരിക്കുന്നതിന് മുന്‍പ് ഉണ്ടിയിരുന്നത് ടാര്‍ ചെയ്ത റോഡായിരുന്നു. റോഡില്‍ അവിടെയും ഇവിടെയുമായി ചെറിയ കുഴികളുണ്ടായിരുന്നു. അത് ശരിയാക്കുന്നതിന് പകരമാണ് നഗരസഭ ടൈല്‍ വിരിച്ചത്, ഇവിടെ ടൈല്‍ വിരിക്കേണ്ട ആവശ്യം ഇല്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.