പൂയംകുട്ടി- മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിൽ; ആദിവാസി കുടികൾ ഒറ്റപ്പെട്ടു
കോതമംഗലം : താലൂക്കിലെ പൂയംകുട്ടി- മണികണ്ഠൻചാൽ ചപ്പാത്ത് രണ്ടാഴ്ച്ചയിലേറെയായി വെള്ളത്തിനടിയിൽ . പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ വെള്ളപ്പൊക്കം മൂലം ആദിവാസി കോളനികളിലെയും, കുടിയേറ്റ ഗ്രാമങ്ങളിലെയും ആയിരങ്ങൾ വനാന്തരത്തിൽ കുടുങ്ങിയിട്ട് രണ്ടാഴ്ച്ചപിന്നിട്ടു. മണികണ്ഠൻചാൽ ചപ്പാത്തും ബ്ലാവന കടവും വെള്ളത്തിനടിയിലായതോടെ പത്തോളം ആദിവാസി കോളനികളും രണ്ട് കുടിയേറ്റ ഗ്രാമങ്ങളുമാണ് പുറം ലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ടു കിടക്കുന്നത്. വാരിയം , തേര, ഉറിയംപെട്ടി തുടങ്ങിയ വനാന്തരത്തിനുള്ളിലെ ആദിവാസി കോളനികളാണ് ഒറ്റപ്പെടലിന്റെ ഏറ്റവും വലിയ ദുരന്തം അനുഭവിക്കുന്നത്.
അരിയും മറ്റ് ഭക്ഷ്യ സാധനങ്ങളും തീർന്നതോടെ ഇവർ കൊടും പട്ടിണിയിലാണ്. കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ കാലാവസ്ഥയും അനുകൂലമല്ല, ജോലിക്ക് പോകാനാവത്തതിനാൽ കൈയിൽ കാശില്ലാതെ ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാണ്. കുട്ടികൾ സ്കൂളിൽ പോവാൻ കഴിയാതെ വീട്ടിലിരിക്കുകയാണ്. രോഗികൾ മരുന്നിന് വകയില്ലാതെ വീട്ടിൽത്തന്നെ കഴിച്ചുകൂട്ടുന്നു. ഒറ്റപ്പെടലിന്റെ വ്യഥയനുഭവിക്കുന്ന ആദിവാസികൾ അടക്കമുള്ള ആയിരങ്ങളുടെ ദുരവസ്ഥക്ക് പരിഹാരം കാണാതെ അധികൃതർ ഇരുട്ടിൽ തപ്പുകയാണ്.

ഇവിടെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.
ആറോളം ആദിവാസി കുടികൾ ഉൾപ്പെടെ ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ ആളുകളുടെ ഏക സഞ്ചാരമാർഗം ആയ മണികണ്ഠൻചാൽ ചപ്പാത്ത് നില്‍ക്കുന്നിടത്ത് പുതിയ പാലം എന്ന ആവശ്യം ഉയര്‍ന്നിട്ടു നാളുകൾ ഏറെയായി. . അടിയന്തിരമായി പാലം നിർമ്മിച്ച് നൽകി ആദിവാസി മേഖലയെ രക്ഷിക്കാൻ വേണ്ട നടപടികൾ അധികാരികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.












Click it and Unblock the Notifications