കിഴക്കമ്പലത്തെ അക്രമം; അന്വേഷണത്തിന് പ്രത്യേക സംഘം, പെരുമ്പാവൂര്‍ എഎസ്പി നേതൃത്വം നല്‍കും
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് രാത്രിയുണ്ടായ അക്രമം അന്വേഷിക്കാന്‍ പ്രത്യേക സംഘം. കിഴക്കമ്പലത്തെ കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികളാണ് അക്രമം അഴിച്ച വിട്ടത്. പൊലീസിന്റെ ജീപ്പുള്‍പ്പെടെ സംഘം അഗ്നിക്കിരയാക്കിയിരുന്നു. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
'മുതലാളി ഒഴിഞ്ഞ് മാറാന്‍ നോക്കണ്ട'; കിഴക്കമ്പലം അക്രമത്തില്‍ വിമർശനവുമായി പൊലീസ് അസോസിയേഷനുകള്‍
ക്രിസ്മസ് ആഘോഷത്തിനിടെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചതും ജീപ്പുകള്‍ നശിപ്പിക്കുകയും ചെയ്തത്. രണ്ട് ഇന്‍സ്പെക്ടര്‍മാരും ഏഴ് സബ് ഇന്‍സ്പെക്ടര്‍മാരുടെയും സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 156 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. കിറ്റക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ലേബര്‍ ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തുകയായിരുന്നു. ഇവരില്‍ ചിലര്‍ മദ്യപാനികളായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ആഘോഷത്തിനിടെ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പിന്നീട് സംഘര്‍ഷമുണ്ടാവുകയായിരുന്നു. സംഘര്‍ഷം പിന്നീട് റോഡിലേക്കും നീണ്ടു. തര്‍ക്കം രൂക്ഷമായതോടെ നാട്ടുകാരും ഇടപെടുകയായിരുന്നു. സ്ഥിതിഗതികള്‍ വഷളായതോടെ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ കുന്നത്ത് നാട് ഇന്‍സ്പെക്ടര്‍ക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. നാട്ടുകാരാണ് പൊലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകള്‍ വഴി രക്ഷപ്പെടുത്തിയിരുന്നത്.
അക്രമം യാദൃശ്ചികം: ആരോപണങ്ങള്‍ക്ക് പിന്നില്‍ കമ്യൂണിസ്റ്റുകാരുടെയും എസ്ഡിപിഐക്കാരുടെയും ചെയ്തികള്‍
പൊലീസ് പിന്മാറിയതോടെ തൊഴിലാളികള്‍ പൊലീസ് ജീപ്പുകള്‍ അക്രമിക്കുകയായിരുന്നു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്യുകയും ചെയ്തു. പിന്നീട് സമീപ സ്റ്റേഷനുകളില്‍ നിന്നുള്‍പ്പെടെ വന്‍ പൊലീസ് സന്നാഹം എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ക്യാമ്പുകള്‍ റെയ്ഡ് ചെയ്ത പൊലീസ് സംഘം 150ലധികം തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ കുന്നത്തുനാട് ഇന്‍സ്പെക്ടര്‍ വി ടി ഷാജന് അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ചികില്‍സയിലാണ്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഭവത്തിനെതിരെ കിറ്റക്സ് എംഡിയുടെ വാശദീകരണവും വന്നിരുന്നു. തൊഴിലാളികള്‍ അല്പം ലഹരിയിലായിരുന്നുവെന്നും അതാണ് ഇങ്ങനെയൊക്കെ സംഭവിച്ചതും എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം കിറ്റക്സിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടെ പോര് പുതിയ തലത്തിലേക്ക് എത്തിയിട്ടുണ്ട്. കമ്പനിക്കകത്ത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ഇതിനുള്ള ഫണ്ടിന്റെ ഉറവിടം അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ യാദൃശ്ചികമായുണ്ടായ അക്രമ സംഭവത്തെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നാണ് കിറ്റക്സ് എം ഡി സാബു എം ജേക്കബ് പറയുന്നത്.
മലിനജലമൊഴുക്കിയെന്നും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചെന്നും ആരോപിച്ച് കിറ്റക്സിനും അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ ട്വന്റി 20 ക്കുമെതിരെ സിപിഎമ്മും, കോണ്‍ഗ്രസ്സും തുടര്‍ച്ചയായി നടത്തുന്ന പ്രാചരണങ്ങള്‍ക്കിടെയാണ് കമ്പനി തൊഴിലാളികള്‍ പോലീസിന് നേരെ നടത്തിയ വ്യാപക അഴിഞ്ഞാട്ടം.അക്രമ സംഭവത്തിന് പിറകെ യുഡിഎഫും എല്‍ഡിഎഫും കമ്പനിക്കകത്ത് ക്രിമിനലുകള്‍ സംഘടിച്ചിരിക്കുകയാണെന്നും ആയുധങ്ങളടക്കം സംഭരിച്ച് അക്രമം അഴിച്ച് വിടാനുള്ള പണവും പിന്തുണയും എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്തണമെന്നും ഇരു രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടു.
കിറ്റക്സിലെ തൊഴിലാളികള്‍ ലഹരി അടക്കം ഉപയോഗിച്ച് നാട്ടുകാരെ മര്‍ദ്ദിക്കുന്നതടക്കമുള്ള സംഭവങ്ങള്‍ നേരത്തെ ഉണ്ടായിരുന്നുവെന്നും പ്രശ്നങ്ങള്‍ മൂടിവെക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് സ്ഥലം എംഎല്‍എ പിവി ശ്രീനിജന് ആരോപിച്ചു. ലഹരി ഉപയോഗം ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച കിറ്റക്സ് എംഡി സാബു എം ജേക്കബ് യാദൃശ്ചികമായി സംഭവിച്ച് പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞു. ട്വന്റി 20 യെ മുന്‍നിര്‍ത്തി കിഴക്കമ്പലത്തും സമീപ പഞ്ചായത്തിലും കിറ്റക്സ് കമ്പനിയുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്ന് ഇടത്, വലത് മുന്നണികള്‍ നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു.
കിഴക്കമ്പലത്ത് വന്‍ അക്രമം: കിറ്റക്സിലെ അതിഥി തൊഴിലാളികള്‍ പൊലീസ് ജീപ്പുകള്‍ കത്തിച്ചു