ശാന്തി വനത്തിലെ മരങ്ങൾ മുറിച്ചു; സ്വന്തം മുടി മുറിച്ച് പ്രതിഷേധിച്ച് ഉടമ, കാവുകളിലെ മരം മുറിക്കുന്നതു ഭൂമിയുടെ മുടി മുറിക്കുന്നതിനു തുല്യമാണെന്ന് മീന മേനോൻ!
പറവൂർ: വഴിക്കുളങ്ങര ശാന്തിവനത്തിലെ മരത്തിന്റെ ശിഖരങ്ങൾ കെഎസ്ഇബി മുറിച്ചു. ഇതിനെതിരെ ഉടമ മീന മേനോൻ തന്റെ മുടി മുറിച്ചു പ്രതിഷേധിച്ചു.മന്നത്തു നിന്നു ചെറായിലേക്ക് 11 കെവി വൈദ്യുതി ലൈൻ വലിക്കുന്നതിന്റെ ഭാഗമായി ശാന്തിവനത്തിൽ ടവർ സ്ഥാപിച്ചിട്ടുണ്ട്. വൃക്ഷങ്ങൾ മുറിച്ചുമാറ്റുകയും ചെയ്തു. ഇതിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ശക്തമാണ്.
8 മരങ്ങളുടെ മുകൾഭാഗത്തെ ശിഖരങ്ങൾ കൂടി മുറിക്കുന്നതിനായി ഇന്നലെ രാവിലെ പൊലീസിന്റെ സഹായത്തോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ ശാന്തിവനത്തിൽ എത്തി. എഐവൈഎഫിന്റെയും പരിസ്ഥിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നതോടെ ഉദ്യോഗസ്ഥർ തിരിച്ചുപോയി. ഉച്ചയ്ക്കുശേഷം കൂടുതൽ പൊലീസുമായെത്തി ശിഖരങ്ങൾ മുറിച്ചു നീക്കുകയായിരുന്നു.

കാവുകളിലെ മരം മുറിക്കുന്നതു ഭൂമിയുടെ മുടി മുറിക്കുന്നതിനു തുല്യമാണെന്നും പച്ചത്തുരുത്ത് പദ്ധതി മുന്നോട്ടുവയ്ക്കുന്ന സമയത്ത് ഇരുന്നൂറിൽപരം വർഷം പഴക്കമുള്ള കാവുകൾ നശിപ്പിക്കുന്നതു പ്രഹസനമാണെന്നും പറഞ്ഞുകൊണ്ടാണ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും മുന്നിൽവച്ചു മീന മേനോൻ തന്റെ മുടി മുറിച്ചത്. മുറിച്ച മുടി മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പു മന്ത്രിക്കും കെഎസ്ഇബിക്കും സമർപ്പിക്കുന്നതായി അവർ പറഞ്ഞു. അടുത്ത ദിവസം തന്നെ ശാന്തി വനത്തിന് മുകളിലൂടെ വലിച്ചിട്ടുള്ള ലൈനിലൂടെ വൈദ്യുതി കടത്തിവിടുമെന്നാണറിയുന്നത്.












Click it and Unblock the Notifications