കൊച്ചിയിൽ നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളില്ല: മന്ത്രി വിഎസ് സുനിൽകുമാർ
കൊച്ചി: കൊച്ചിയിൽ വ്യാഴാഴ്ച നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുള്ള അഞ്ച് പ്രവാസികൾക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. എന്നാൽ സുരക്ഷ കണക്കിലെടുത്ത് മുൻകരുതലെന്നോണമാണ് ഇവരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുള്ളതെന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാൽ വീടുകളിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഉള്ള സാഹചര്യത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾ ഏഴ് ദിവസം കഴിഞ്ഞാലും സർക്കാർ ഒരുക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിൽ തന്നെ കഴിയാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനത്തോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച ഓപ്പറേഷൻ വന്ദേ ഭാരത് പ്രകാരം രണ്ട് വിമാനങ്ങളാണ് പ്രവാസികളുമായി കേരളത്തിൽ മടങ്ങിയെത്തിയത്. തിരിച്ചെത്തിയവരെ ഇതോടെ തന്നെ സ്വന്തം ജില്ലകളിൽ സർക്കാർ ഒരുക്കിയിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അബുദാബിയിൽ നിന്ന് 177 യാത്രക്കാരുമായി എയർഇന്ത്യാ വിമാനം നെടുമ്പാശ്ശേരിയിലാണ് ഇറങ്ങിയത്. ഇമിഗ്രേഷൻ ക്ലിയൻസും ആരോഗ്യ പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് 30 പേരടങ്ങുന്ന ഓരോ സംഘങ്ങളും വിമാനത്താവളത്തിന് പുറത്തേക്ക് എത്തിയത്.

തിരിച്ചെത്തിയവരിൽ 49 പേരും ഗർഭിണികളാണ്. ഗർഭിണികൾ, ഹൃദ്രോഗമുള്ളവർ, 10 വയസ്സിൽ താഴെയുള്ള കുട്ടികളെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ട് വിട്ടയ്ക്കുകയായിരുന്നു. അതേ സമയം കേരളത്തിൽ തിരിച്ചെത്തിയ ശേഷം രോഗം ലക്ഷണങ്ങൾ അനുഭവപ്പെട്ട അഞ്ച് പേരെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തിരിച്ചെത്തിയ മറ്റുള്ളവരെ ബസുകളിലും ടാക്സികളിലുമായി അതാത് ജില്ലകളിലെ ക്വാന്റൈൻ സെന്ററുകളിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോടെത്തിയ ആദ്യ വിമാനത്തിൽ 182 പേരാണ് കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയത്. ഇതിൽ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരൊഴകെയുള്ളവരെയും അതാത് ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
സർവീസ് ആരംഭിക്കുന്ന ആദ്യ ദിവസം 10 വിമാനങ്ങളാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരുമായി രാജ്യത്തേക്ക് മടങ്ങിയെത്തിയത്. കൊച്ചിയ്ക്ക് പുറമേ കോഴിക്കാോട്. മുംബൈ, ദില്ലി, അഹമ്മദാബാദ് ശ്രീനഗർ എന്നിവിടങ്ങളിലാണ് വിമാനങ്ങളെത്തുക. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കൂ. വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഘട്ടംഘട്ടമായി തിരികെയത്തിക്കുന്നതിനുള്ള പദ്ധതി മെയ് ഏഴ് മുതൽ ആരംഭിക്കുമെന്ന് തിങ്കളാഴ്ചയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിമാന കമ്പനികൾ പാലിക്കേണ്ട മാർഗ്ഗിനിർദേശങ്ങൾ ചൊവ്വാഴ്ചയും സർക്കാർ പുറത്തിറക്കിയിരുന്നു.












Click it and Unblock the Notifications