ഖത്തറിൽ ജോലി കിട്ടിയതിന്റെ ആഘോഷം; മദ്യലഹരിയിൽ കാറുമായി ചീറിപ്പാഞ്ഞു, ഡ്രൈവർക്ക് കുരുക്കു മുറുകുന്നു
കൊച്ചി: മുന്‍ മിസ് കേരള വിജയികള്‍ അടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം കേരളത്തെ ഞെട്ടിച്ചിരുന്നു. 2019ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), 2019 ലെ മിസ് കേരള റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24), തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്റഫിന്റെ മകന്‍ മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് മരിച്ചത്. ഇവരില്‍ അഞ്ജനയും ആന്‍സിയും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. ആഷിഖ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.

അപകടവുമായി ബന്ധപ്പെട്ട് വാഹനം ഓടിച്ച മാള സ്വദേശി അബ്ദുള്‍ റഹ്മാനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മദ്യപിച്ച് വാഹനം ഓടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ അപകടവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളാണ് പുറത്തുവരുന്നത്.

വൈദ്യ പരിശോധനയില്‍ അബ്ദുള്‍ റഹ്മാന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന റഹ്മാന്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് ആശുപത്രിവിട്ടത്. ഈ മാസം ഒന്നാം തീയതി കൊച്ചി പാലാരിവട്ടത്തെ ഹോളിഡേ ഇന്‍ ഹോട്ടലിന് സമീപത്ത് വച്ചായിരുന്നു അപകടം.

പഞ്ചനക്ഷത്ര ഹോട്ടലിലെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം മരണപ്പെട്ട ആഷിഖിന് ഖത്തറില്‍ ജോലി ലഭിച്ചിരുന്നു. ഇതിന്റെ യാത്രയയപ്പിനോടനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ഒക്ടോബര്‍ 31ന് ആണ് ഇവര്‍ ഒത്തുകൂടിയത്. രാത്രി പാര്‍ട്ടി കഴിഞ്ഞ തൃശൂരിലെ അഞ്ജനയുടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാര്‍ അമിത വേഗത്തിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം, ഇവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തി. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലാണ് പരിശോധന നടത്തിയത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. കഴിഞ്ഞ ദിവസം അബ്ദുള്‍ റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. ഇയാള്‍ മദ്യം ഉപയോഗിച്ചതിനുള്ള തെളിവുകള്‍ ശേഖരിക്കുക, കൂടാതെ മറ്റ് എന്തെങ്കിലും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുക തുടങ്ങിയവ കണ്ടെത്തുന്നതിന് വേണ്ടിയാണ് പൊലീസ് പരിശോധന.

വാഹനാപകടത്തില്‍ മകള്‍ മരിച്ചതറിഞ്ഞ് മുന്‍ മിസ് കേരള ആന്‍സി കബീറിന്റെ ഉമ്മ റസീന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വിഷം കഴിച്ച നിലയില്‍ കാണപ്പെട്ട റസീനയെ അവശനിലയില്‍ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ ആന്‍സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവ്ച പോസ്റ്റ് മരണത്തിന് പിന്നാലെ ചര്‍ച്ചയായിരുന്നു.












Click it and Unblock the Notifications