രാജനഗരിയിൽ രാജീവ്; സ്നേഹത്തിന് പകരം തരാന്‍ ഈ വിശ്വാസം മാത്രമെന്ന് രാജീവ്
കൊച്ചി: മണ്ഡലത്തിലെ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന സ്നേഹത്തിന് പകരം തരാന്‍ ഈ വിശ്വാസം എന്നും കാത്തുസൂക്ഷിക്കുമെന്ന ഉറപ്പു മാത്രമാണുള്ളതെന്ന് പി രാജീവ്. 'നിങ്ങള്‍ എന്നിലര്‍പ്പിക്കുന്ന വിശ്വാസത്തിന് കോട്ടം തട്ടുന്ന ഒന്നും എന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് ഉറപ്പു നല്‍കുകയാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്റെ ശക്തി. ജനങ്ങളുടെ പിന്തുണയില്ലാതെ ഒരു വ്യക്തിക്ക് ഒറ്റക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. സ്ഥാനാര്‍ഥിക്ക് ഒറ്റക്ക് വിജയിക്കാന്‍ കഴിയില്ല.
മണ്ഡലത്തിന്റെ വികസനത്തിനായി ഈ തിരഞ്ഞെടുപ്പ് നമുക്ക് ഒരുമിച്ച് വിജയിക്കാം. വലിയ നന്മകള്‍ക്കായി നമുക്ക് കൈകോര്‍ക്കാം' സ്വീകരണ കേന്ദ്രങ്ങളില്‍ പി രാജീവിന്റെ വാക്കുകള്‍ വികാരതീവ്രമായി. ഒരു വോട്ടോടെ ജനങ്ങളുടെ ഉത്തരവാദിത്തം അവാനിക്കുന്നില്ലെന്ന് പി രാജീവ് ചൂണ്ടിക്കാട്ടി. മണ്ഡലത്തിന് വേണ്ടി എന്തെല്ലാമാണ് ഞാന്‍ ചെയ്യേണ്ടത്, എന്തെല്ലാമാണ് നിങ്ങള്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് അറിയിക്കണം. നേരിട്ടും സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങളില്‍ നിന്ന് ഇത്തരം നിര്‍ദേശങ്ങള്‍ തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരിക്കും മണ്ഡലത്തിന് വേണ്ടി പ്രകടനപത്രിക തയ്യാറാക്കുന്നതെന്ന് പി രാജീവ് അറിയിച്ചു.

എറണാകുളം ഒരു മെട്രോ നഗരമാണ്. എന്നാല്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തിന് മെട്രോ നഗരത്തിന്റെ സ്വഭാവമല്ല. ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിത നിലവാരത്തിന്റെ വികസനമാണ് ലക്ഷ്യമെന്ന് പി രാജീവ് വ്യക്തമാക്കി. മഹത്തായ സാംസ്‌കാരിക പാരമ്പര്യമുള്ള തൃപ്പൂണിത്തുറ എറണാകുളത്തിന്റെ കിഴക്കേ കവാടമായി വികസിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് ലോകത്തില്‍ ആദ്യമായി നടന്നത് തൃപ്പൂണിത്തുറ പൂജാ ക്രിക്കറ്റിലാണ്.
തൃപ്പൂണിത്തുറയിലെ അത്തരം ചരിത്ര പാരമ്പര്യങ്ങളെ വീണ്ടെടുത്ത് കൊണ്ടുള്ള ഒരു വികസനമാണ് താന്‍ സ്വപ്നം കാണുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. തൃപ്പൂണിത്തുറയുടെ ജനപഥങ്ങളെ ഇളക്കി മറിച്ച് എറണാകുളം ലോകസഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി. രാജീവിന്റെ പൊതു പര്യടനത്തിന് ആവേശകരമായ തുടക്കം. ഔപചാരികതകളില്ലാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ഹൃദയത്തിന്റെ ഭാഷയില്‍ അവരോട് സംസാരിക്കുകയും ചെയ്ത പി രാജീവിന് ഓരോ കേന്ദ്രത്തിലും ലഭിച്ച സ്നേഹനിര്‍ഭരമായ സ്വീകരണം തൃപ്പൂണിത്തുറയിലെ ഇടതുമുന്നണി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തി.
പൊള്ളുന്ന വെയിലിലും രാജീവിനെ കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം ഓരോ സ്വീകരണ കേന്ദ്രത്തിലും സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു. അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരിലൊരാളായി നിന്ന് സംസാരിച്ച പി രാജീവ് ജനങ്ങള്‍ അര്‍പ്പിക്കുന്ന ഈ വിശ്വാസവും സ്നേഹവും എക്കാലത്തും കാത്തുസൂക്ഷിക്കുമെന്ന് ഓരോ യോഗത്തിലും പ്രതിജ്ഞ ചെയ്തു.
രാജീവ് മണ്ഡലത്തിന്റെ വികാരമായി മാറിയിരിക്കുന്നുവെന്ന് ആബാലവൃദ്ധം ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കെട്ടിപ്പിടിച്ചും മുത്തം നല്‍കിയും മൂര്‍ധാവില്‍ കൈവിച്ചനുഗ്രഹിച്ചും ഹാരങ്ങളണിയിച്ചും പച്ചക്കറികളും പവഴര്‍ഗങ്ങളും പൂക്കളും പൂച്ചെണ്ടുകളും നല്‍കിയും പ്രിയസഖാവിനെ അവര്‍ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു. രാജീവും അവരെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി. തൊണ്ടപൊട്ടുന്ന മുദ്രാവാക്യങ്ങളുമായി സ്വീകരിച്ച പ്രവര്‍ത്തകരും ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ തിരക്കു കൂട്ടിയ ചെറുപ്പക്കാരും പുഞ്ചിരി മധുരം നല്‍കിയ പിഞ്ചു കുഞ്ഞുങ്ങളും പ്രായാധിക്യം വകവെക്കാതെ വെയിലത്തു കാത്തു നിന്ന വന്ദ്യവയോധികരുമെല്ലാം തങ്ങള്‍ക്ക് പി രാജീവ് എത്രമാത്രം പ്രിയങ്കരനാണെന്ന് പറയാതെ പറയുകയായിരുന്നു.
ജനങ്ങളുടെ സ്നേഹപ്രകടനങ്ങള്‍ക്കിടയില്‍ നിന്ന് രാജീവിന് പലപ്പോഴും വിട്ടു പോരാന്‍ കഴിയാതെ വന്നതോടെ സ്ഥാനാര്‍ഥിപര്യടനം മണിക്കൂറുകളോളം വൈകി. എരൂര്‍ കൊപ്രമ്പില്‍ അപകടത്തില്‍ അരക്ക് താഴെ തളര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഓട്ടോറിക്ഷാ ഡ്രൈവറായുന്ന ബിനീഷ്, അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് വഴിയോരത്ത് മണിക്കൂറുകളോളം രാജീവിനെ കാത്തിരുന്നത്. രാജീവ് ബിനീഷിനരികിലെത്തി കുടുംബവുമായുള്ള പരിചയം പുതുക്കിയാണ് യാത്രയായത്. തുറന്ന വാഹനത്തില്‍ തൃപ്പൂണിത്തുറ എം.എല്‍.എ എം. സ്വരാജിനൊപ്പം യാത്ര ചെയ്ത വഴികളിലെല്ലാം പി. രാജീവിനെ അഭിവാദ്യം ചെയ്യാന്‍ വഴിയോരങ്ങളിലും വീട്ടുമുറ്റങ്ങളിലും നിരവധി പേര്‍ കാത്തുനിന്നിരുന്നു.
എല്ലാവര്‍ക്കും സ്നേഹാഭിവാദ്യങ്ങളര്‍പ്പിച്ചാണ് രാജീവിന്റെ പ്രചാരണ വാഹനം സഞ്ചരിച്ചത്. തെക്കുംഭാഗത്ത് വെള്ളാങ്ങിത്തോപ്പില്‍ പൊതു പര്യടനത്തിന്റെ ഭാഗമായി എത്തിയപ്പോള്‍ വീട്ടില്‍ വിളഞ്ഞ വെള്ളരിക്കയുമായാണ് അമ്മിണിച്ചേച്ചി തന്റെ പ്രിയ നേതാവിനെ സ്വീകരിച്ചത്. പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ തോപ്പില്‍ ബാന്‍ഡിന്റെ ബാന്‍ഡുമേളം സ്വീകരണത്തിന്റെ മാറ്റ് കൂട്ടി. തൃപ്പൂണിത്തുറ സ്റ്റാച്യൂ ജങ്ഷനിലെ സ്വീകരണത്തില്‍ കേരള കലാ മണ്ഡലത്തിന്റെ മുന്‍ വൈസ് ചാന്‍സലര്‍ ആയിരുന്ന കെ.ജി പൗലോസും ഉണ്ടായിരുന്നു.
സമുന്നത കമ്യൂണിസ്റ്റ് നേതാവും മുന്‍ സാംസ്‌കാരിക മന്ത്രിയുമായിരുന്ന അന്തരിച്ച ടി.കെ രാമകൃഷ്ണന്റെ വീട്ടില്‍ രാവിലെ സന്ദര്‍ശനം നടത്തിയ ശേഷമാണ് രാജീവിന്റെ തുറന്ന ജീപ്പിലെ പര്യടനം ആരംഭിച്ചത്. തൃപ്പൂണിത്തുറ വടക്കേക്കോട്ടക്ക് സമീപം നടന്ന ലളിതമായ ചടങ്ങില്‍ പ്രൊഫ. എം കെ സാനു പര്യടനം ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് മണ്ഡലം സെക്രട്ടറി സി.എന്‍ സുന്ദരന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ എം.എല്‍.എ എം. സ്വരാജ്, സി പി എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications